Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2017 7:47 PM IST Updated On
date_range 3 Jun 2017 7:47 PM ISTഗോവിന്ദാപുരം അംബേദ്കർ കോളനിയിൽ ജാതീയ വേർതിരിവെന്ന്
text_fieldsbookmark_border
ഗോവിന്ദാപുരം: ഗോവിന്ദപുരം അംബേദ്കർ കോളനിയിൽ താഴ്ന്ന വിഭാഗങ്ങൾക്കെതിരെ ജാതീയ വേർതിരിവ് രൂക്ഷമാകുന്നതായി പരാതി. കോളനിയിൽ താഴ്ന്നജാതിക്കാരായ ചക്ലിയർ വിഭാഗക്കാർക്ക് പഞ്ചായത്തിെൻറ ജലവിതരണ കിയോസ്കിൽനിന്ന് കുടിവെള്ളം ശേഖരിക്കാൻ അനുവദിക്കില്ലെന്നാണ് പരാതി. പ്രദേശത്തെ കൗണ്ടർ വിഭാഗക്കാർ വെള്ളം പിടിച്ചതിനുശേഷം മാത്രമേ ചക്ലിയ വിഭാഗക്കാർ വെള്ളം പിടിക്കാവൂ എന്ന് ഭീഷണിപ്പെടുത്തിയതായി കോളനിയിലെ സ്ത്രീകൾ പറഞ്ഞു. താഴ്ന്ന ജാതിക്കാർക്കെതിരെ അയിത്തം ആചരിക്കുന്നതായും ഇവർ ആരോപിച്ചു. ജാതിമാറി വിവാഹിതരായ ദമ്പതികളുടെ വീട്ടുകാർക്ക് നിരന്തര ഭീഷണിയാണ്. വിവാഹത്തിന് ശേഷം ചക്ലിയ വിഭാഗക്കാരുടെ വീടുകളിലെത്തി രാത്രികളിൽ ആക്രമണം നടത്തുന്നതായി കോളനിവാസി ശിവരാജ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കൊല്ലങ്കോട് പൊലീസിൽ പരാതി നൽകിയപ്പോൾ നിങ്ങൾക്കെതിരെ കേസെടുക്കുമെന്നും ഭീഷണിപ്പെടുത്തുന്നതായി കോളനി വാസികൾ പറയുന്നു. 15 വർഷങ്ങൾക്കുമുമ്പ് അംബേദ്കർ കോളനിയിലെ ജാതി വേർതിരിവിനെതിരെ മനുഷ്യാവകാശ കമീഷൻ ഉൾപ്പെടെ കോളനി സന്ദർശിച്ചതിനുശേഷമാണ് പ്രശ്നം അവസാനിപ്പിച്ചത്. സംസ്ഥാന സർക്കാർ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് ആവശ്യം. സംഭവത്തെ തുടർന്ന് അംബേദ്കർ കോളനി കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ് സുമേഷ് അച്യുതെൻറ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് സന്ദർശിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സജേഷ്ചന്ദ്രൻ, സി.സി. സുനിൽ, മണ്ഡലം പ്രസിഡൻറ് ആർ. ചെല്ലമുത്തു കൗണ്ടർ, ആർ. ബിജോയ്, അബൂതാഹിർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story