Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഒറ്റപ്പാലത്തിന് വരും,...

ഒറ്റപ്പാലത്തിന് വരും, നല്ല കാലം

text_fields
bookmark_border
ഒറ്റപ്പാലം: ഓപറേഷന്‍ ‘അനന്ത’ നടപ്പാക്കി നഗരപാത വികസിപ്പിക്കാനുള്ള നീക്കങ്ങള്‍ക്കിടയില്‍ ഒറ്റപ്പാലത്തെ പഴയ തോട്ടുപാലങ്ങള്‍ പുതുക്കിപ്പണിയാന്‍ ബജറ്റില്‍ തുക വകയിരുത്തിയത് മേഖലയില്‍ മെച്ചപ്പെട്ട ഗതാഗത സൗകര്യത്തിന് വഴിയൊരുക്കും. നഗരത്തിലേക്കുള്ള പ്രവേശ കവാടങ്ങളില്‍ ഹൈവേയില്‍ ‘കുപ്പിക്കഴുത്താ’യി മാറിയ ഈസ്റ്റ് ഒറ്റപ്പാലത്തെയും കണ്ണിയംപുറത്തെയും തോട്ടുപാലങ്ങള്‍ പുതുക്കിപ്പണിയാന്‍ 25 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിയാബാധയായതോടെയാണ് കൈയേറ്റം ഒഴിപ്പിച്ച് നഗരപാത വികസിപ്പിക്കാന്‍ സബ് കലക്ടര്‍ പി.ബി. നൂഹ് രംഗത്ത് വന്നത്. ഓപറേഷന്‍ അനന്ത നടപ്പാക്കുന്നതിന്‍െറ ഭാഗമായി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ റോഡ് വികസനത്തെ പങ്കെടുത്തവര്‍ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍, അര നൂറ്റാണ്ടിലേറെ പഴക്കമുള്ളതും വീതി കുറഞ്ഞതുമായ തോട്ടുപാലങ്ങള്‍ അതേപടി നിലനിര്‍ത്തി ഗതാഗതക്കുരുക്കഴിയുമോ എന്ന ആശങ്ക നിലനില്‍ക്കെയാണ് ഇവ രണ്ടും പുതുക്കിപ്പണിയാന്‍ സര്‍ക്കാറിന്‍െറ പച്ചക്കൊടി .ലോക ബാങ്കിന്‍െറ ധനസഹായത്തോടെ നടന്ന സംസ്ഥാനപാത നിര്‍മാണവേളയില്‍ തോട്ടുപാലങ്ങള്‍ ഹൈവേയുടെ വീതിക്ക് സമാനമായി പുനര്‍നിര്‍മിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, പാതയിലെ പാലങ്ങളുടെ നിര്‍മാണം പദ്ധതിയില്‍ ഉള്‍പ്പെടുന്നില്ളെന്നായിരുന്നു വിശദീകരണം. ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന നഗരത്തില്‍ ബൈപാസ് നിര്‍മാണത്തിന് 15 കോടി രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും പദ്ധതി നടപ്പാക്കുന്നത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. ഈസ്റ്റ് ഒറ്റപ്പാലം, പാലാട്ട് റോഡ്, സെന്‍ഗുപ്ത റോഡ് വഴി ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ഹൈവേയില്‍ പ്രവേശിക്കും വിധത്തിലുള്ള ബൈപാസ് പദ്ധതി നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചതായിരുന്നു. സംസ്ഥാനപാത യാഥാര്‍ഥ്യമാവുകയും പാലക്കാട്-തൃശൂര്‍ ജില്ലകളെ പരസ്പരം ബന്ധിപ്പിക്കുന്ന മായന്നൂര്‍ പാലം തുറന്ന് കൊടുക്കുകയും ചെയ്തതോടെ ഒറ്റപ്പാലത്തേക്കുള്ള വാഹനപ്രവാഹം ഇരട്ടിയായിട്ടുണ്ട്. ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് മെച്ചപ്പെട്ട ഗതാഗത സൗകര്യം സ്വപ്നം കണ്ടിരിക്കുകയാണ് ഒറ്റപ്പാലം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story