Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightചെക്പോസ്റ്റുകളില്‍...

ചെക്പോസ്റ്റുകളില്‍ ഗുണ്ടാ വിളയാട്ടം; ഉദ്യോഗസ്ഥര്‍ ഭീതിയില്‍

text_fields
bookmark_border
പാലക്കാട്: ജില്ലയിലെ അതിര്‍ത്തി ചെക്പോസ്റ്റുകളിലെ ജീവനക്കാര്‍ക്ക് ഗുണ്ടാസംഘങ്ങളുടെ ഭീഷണി. രാത്രി സമയത്ത് തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ചെക്പോസ്റ്റുകളിലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കള്ളക്കടത്ത് വാഹനങ്ങള്‍ കടത്തിക്കൊണ്ടുപോകുന്ന അവസ്ഥയാണുള്ളത്. ഇവരെ പ്രതിരോധിക്കാന്‍ ആവശ്യത്തിന് ജീവനക്കാരില്ല. ബാരിക്കേഡുകള്‍ തുറന്ന് വിടാതിരിക്കുകയോ ചരക്കുകയറ്റിയ വാഹനങ്ങള്‍ പരിശോധിക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കടത്തിക്കൊണ്ടുപോകുന്നത് പതിവാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക പ്രവര്‍ത്തകരും ഇതിന് കൂട്ടുനില്‍ക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. ചെക്പോസ്റ്റ് ജോലിക്കാര്‍ക്ക് സ്വയരക്ഷക്ക് ആയുധങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഗുണ്ടാസംഘത്തെ അനുസരിക്കാന്‍ മാത്രമേ കഴിയൂ. ഒരു ഷിഫ്റ്റില്‍ രണ്ടോ, മൂന്നോ ജീവനക്കാര്‍ മാത്രമേ ജോലിക്കുണ്ടാവുകയുള്ളൂ. ജനവാസം കുറവായ സ്ഥലങ്ങളിലാണ് ഭൂരിപക്ഷം ചെക്പോസ്റ്റുകളും പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ മതിയായ സുരക്ഷാ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടില്ല. രണ്ട് ദിവസം മുമ്പ് കന്നിമാരി, മീനാക്ഷിപുരം ചെക്പോസ്റ്റുകളില്‍ തോക്കുമായത്തെിയ ചിലര്‍ കള്ളക്കടത്ത് വാഹനങ്ങള്‍ കടത്തിവിടാന്‍ ആജ്ഞാപിച്ചു. ജീവന്‍ ഭയന്ന് ജീവനക്കാര്‍ അത് അനുസരിക്കുകയായിരുന്നു. രാത്രി സമയത്താണ് തമിഴ്നാട്ടില്‍നിന്ന് അരി, പലചരക്ക്, ഇറച്ചിക്കോഴി, സ്പിരിറ്റ് എന്നിവ കടത്തിക്കൊണ്ടുവരുന്നത്. കടത്തുവാഹനങ്ങളുടെ പിന്നിലും മുന്നിലുമായി ആഡംബരകാറുകളിലാണ് ഗുണ്ടാസംഘം എത്തുന്നത്. സ്പിരിറ്റ് വാഹനങ്ങള്‍ ചെക്പോസ്റ്റ് കടത്തിവിട്ടാല്‍ 10,000 രൂപ മുതല്‍ 50,000 രൂപ വരെ ഇവര്‍ക്ക് ലഭിക്കും. പകല്‍ സമയത്ത് കടത്തിയാല്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായതിനാല്‍ രാത്രി എട്ടിന് ശേഷമാണ് ഇവ അതിര്‍ത്തി കടന്ന് എത്തുന്നത്. ഗോവിന്ദാപുരം, മീനാക്ഷിപുരം, കന്നിമാരി, ആര്‍.വി.പി പുതൂര്‍, ഒഴലപ്പതി എന്നിവിടങ്ങളിലുള്ള ജീവനക്കാരാണ് ജീവന്‍ പണയം വെച്ച് ജോലി ചെയ്യുന്നത്. വില്‍പന നികുതി വകുപ്പിന്‍െറ സ്പെഷല്‍ സ്ക്വാഡും എക്സൈസ് സ്പെഷല്‍ സ്ക്വാഡും രാത്രി പരിശോധന നടത്താറുണ്ടെങ്കിലും കള്ളക്കടത്തിന് കുറവില്ല. വില്‍പന നികുതി സ്ക്വാഡ് കോഴിക്കുഞ്ഞ് കടത്തിനെതിരെയുള്ള നടപടി ശക്തിപ്പെടുത്തുമ്പോള്‍, ഇറച്ചിക്കോഴി കടത്തുന്ന സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കാറില്ല. ഇറച്ചിക്കോഴി കടത്തുകാരെ സഹായിക്കുന്ന നിലപാടാണിവര്‍ സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞ ദിവസം കന്നിമാരിയില്‍ ഇറച്ചിക്കോഴി കടത്തിയ വാഹനം ക്ഷീരകര്‍ഷകനെ ഇടിച്ചുവീഴ്ത്തി. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ ഈ വഴി വന്ന വില്‍പന നികുതി വകുപ്പ് വാഹനം തിരിച്ച് പോവുകയാണുണ്ടായത്. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രണ്ട് മണിക്കൂറോളം റോഡ് ഉപരോധിച്ചു. കള്ളക്കടത്തുകാര്‍ക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥരുമുണ്ട്. ഊടുവഴിയൊരുക്കി കള്ളക്കടത്ത് വാഹനം കടത്തി വിടുന്നതിനും പ്രത്യേക സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story