Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2018 10:41 AM IST Updated On
date_range 9 Jun 2018 10:41 AM ISTപെരിന്തൽമണ്ണയിൽ ആധുനിക മാംസ സംസ്കരണ പ്ലാൻറ് വരുന്നു
text_fieldsbookmark_border
പെരിന്തൽമണ്ണ: നഗരസഭ തയാറാക്കി സമർപ്പിച്ച ഡി.പി.ആർ പ്രകാരം ആധുനിക മാംസ സംസ്കരണ പ്ലാൻറിന് കിഫ്ബിയിൽനിന്ന് 11 കോടി രൂപ അനുവദിച്ചു. കിഫ്ബി ഡയറക്ടർ ബോർഡ് യോഗത്തിലാണ് എല്ലാ സാങ്കേതിക നടപടികളും പൂർത്തിയാക്കിയ പദ്ധതിക്ക് അന്തിമ അംഗീകാരം നൽകിയത്. ജൂണിൽതന്നെ ടെൻഡർ നടപടികൾ ആരംഭിച്ച് ഒരു വർഷത്തിനകം പദ്ധതി പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരസഭയുടെ രജത ജൂബിലി മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മാംസ സംസ്കരണ പ്ലാൻറിന് വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കി കിഫ്ബിക്ക് സമർപ്പിച്ചത്. മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയുടെ മുൻ എം.ഡി ഡോ. പി.വി. മോഹനനാണ് ഡി.പി.ആർ തയാറാക്കിയത്. ആറു മാസമായി കിഫ്ബിയുടെ വിവിധ സാങ്കേതിക പരിശോധനകൾ നടന്നുവരികയായിരുന്നു. എല്ലാ ഘടകങ്ങളും പൂർണമായ പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് അന്തിമ അംഗീകാരം നേടി ടെൻഡർ നടപടികളിലേക്ക് കടക്കുന്നത്. യന്ത്രങ്ങളുടെ സഹായത്തോടെ ഹലാൽ രീതിയിൽ മൃഗങ്ങളെ കശാപ്പു ചെയ്ത് ശാസ്ത്രീയമായി മാംസമാക്കി മാറ്റുന്നതാണ് പ്ലാൻറ് പ്രവർത്തനം. മലിനജല സംസ്കരണത്തിനായി പ്രതിദിനം 60,000 ലിറ്റർ വെള്ളം ശുചീകരിക്കാനുള്ള സംവിധാനവും അവശിഷ്ടവും എല്ലും പൊടിയാക്കുന്ന റെൻറിങ് പ്ലാൻറും പദ്ധതിയിലുണ്ട്. പ്രതിദിനം 100 മുതൽ 200 വരെ വലിയ മൃഗങ്ങളെയും 50 മുതൽ 100 വരെ ചെറിയ മൃഗങ്ങളെയും കശാപ്പ് ചെയ്യാൻ ആവശ്യമായ സംവിധാനങ്ങളുണ്ടാകും. മലിനീകരണ നിയന്ത്രണബോർഡ്, ടൗൺ പ്ലാനിങ്, ബോയിലർ ആൻഡ് ഫാക്ടറിസ്, ഫയർ ആൻഡ് റെസ്ക്യൂ, ഭക്ഷ്യസുരക്ഷ വകുപ്പ് എന്നിവയുടെ അനുമതിയോടെയാണ് പ്ലാൻറ് പ്രവർത്തിക്കുക. അറവ് മാലിന്യം മുഴുവൻ പ്ലാൻറിൽ സംസ്കരിക്കാനാവും. പ്ലാൻറ് സ്ഥാപിതമാകുന്നതോടെ പരിസര ശുചിത്വത്തിന് എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്തിയ നഗരമായി പെരിന്തൽമണ്ണ മാറും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story