Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2018 11:23 AM IST Updated On
date_range 15 July 2018 11:23 AM ISTകുട്ടികളെ പരിശീലിപ്പിക്കാൻ മനോജ് മാഷ് ഇനി 'സ്പ്രിൻറ് താരമാകണം'
text_fieldsbookmark_border
പാലക്കാട്: പറളി സ്കൂളിലെ കായികാധ്യാപകൻ പി.ജി. മനോജിന് ഇനി വെല്ലുവിളിയുടെ നാളുകൾ. അധികമുള്ള അധ്യാപകരുടെ പുനർ വിന്യാസമാണ് മനോജിന് തിരിച്ചടിയായത്. പറളി സ്കൂളിൽ ജോലി ചെയ്യുന്ന അധ്യാപകന് കോങ്ങാട് ജി.യു.പി സ്കൂളിെൻറ കൂടി അധിക ചുമതല നൽകിയാണ് പുനർവിന്യസിച്ചത്. കായികപഠനത്തിൽ യു.പി തലത്തിൽ 500 കുട്ടികൾക്ക് ഒരു അധ്യാപകൻ എന്നതാണ് അനുപാതം. പറളി സ്കൂളിൽ യു.പി തലത്തിൽ 500 കുട്ടികളില്ലാത്തതിനാലാണ് ആഴ്ചയിൽ മൂന്ന് ദിവസം കോങ്ങാട് ജി.യു.പി സ്കൂളിൽ ജോലി ചെയ്യേണ്ടി വരുന്നത്. കഴിഞ്ഞ വർഷവും ഇതേ സാഹചര്യമുണ്ടായപ്പോൾ സ്പെഷൽ ഉത്തരവിറക്കിയാണ് പറളി സ്കൂളിൽ നിലനിർത്തിയത്. ഇത്തവണ ഉത്തരവിറക്കാൻ അധികൃതർ തയാറായില്ല. കുഴൽമന്ദം കണ്ണാടിയിലാണ് മനോജ് താമസിക്കുന്നത്. ഏകദേശം 12 കിലോമീറ്ററോളം ദൂരമുണ്ട് പറളി ഗവ. എച്ച്.എസ്.എസ് സ്കൂളിലേക്ക്. പുലർച്ച അഞ്ചിന് വീട്ടിൽനിന്ന് പുറപ്പെട്ടാണ് അദ്ദേഹം കുട്ടികൾക്ക് പരിശീലനം നൽകുന്നത്. ഏകദേശം 200ഓളം വിദ്യാർഥികൾ അദ്ദേഹത്തിന് കീഴിൽ ചിട്ടയായി പരിശീലനം നടത്തുന്നുണ്ട്. കോങ്ങാട് സ്കൂളിൽ കൂടി ജോലി ചെയ്യുമ്പോൾ പറളി സ്കൂളിലെ കുട്ടികൾക്ക് പരിശീലനം മുടങ്ങും. കോങ്ങാട് സ്കൂളിലെത്താൻ ഏകദേശം 25 കിലോമീറ്റർ യാത്രയുണ്ട്. രണ്ട് സ്കൂളിലെയും കൂടി ചുമതലയേൽക്കുന്നത് ഇപ്പോൾ പരിശീലനം ലഭിക്കുന്ന കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മനോജ് മാഷിന് കീഴിൽ പരിശീലിച്ച അഞ്ഞൂറോളം കുട്ടികൾ സംസ്ഥാന, ദേശീയ മെഡലുകൾ നേടിയിട്ടുണ്ട്. ആറു കുട്ടികൾ അന്താരാഷ്ട്ര തലത്തിലേക്കുയർന്നു. കായിക കേരള ഭൂപടത്തിൽ ജില്ലക്കും പറളി സ്കൂളിനും അനിഷേധ്യമായ സ്ഥാനം നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച പരിശീലകനാണ് പി.ജി. മനോജ്. തിങ്കളാഴ്ച ചുമതലയേൽക്കാനാണ് അധികൃതർ നൽകിയിരിക്കുന്ന നിർദേശം. സ്വന്തം ലേഖകൻ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story