Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2018 10:30 AM IST Updated On
date_range 6 Feb 2018 10:30 AM ISTമമ്പാട് ഗ്രാമപഞ്ചായത്ത് നേതൃമാറ്റം: ലീഗിൽ ഭിന്നതരൂക്ഷം
text_fieldsbookmark_border
നിലമ്പൂർ: ഒരുസീറ്റിെൻറ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് ഗ്രാമപഞ്ചായത്ത് ഭരണം കൈയാളുന്ന മമ്പാട്ട് നേതൃമാറ്റത്തെ ചൊല്ലി ലീഗിൽ ഭിന്നതരൂക്ഷം. സി.പി.എം, ലീഗ്, കോൺഗ്രസ് ത്രികോണമത്സരം നടന്ന കാട്ടുമുണ്ട വാർഡിൽനിന്ന് ലീഗ് സ്വതന്ത്രയായി ജയിച്ച കണ്ണിയൻ റുഖിയയാണ് പ്രസിഡൻറ്. യു.ഡി.എഫ് ധാരണപ്രകാരം രണ്ടരവർഷം പ്രസിഡൻറ് പദം കോൺഗ്രസിനാണെങ്കിലും കോൺഗ്രസിൽ വനിത അംഗം ഇല്ലാത്തത് ലീഗിന് അനുഗ്രഹമായി. അതേസമയം, പ്രസിഡൻറ് പദത്തെ ചൊല്ലി തുടക്കത്തിലേ ലീഗിൽ ഭിന്നതയുണ്ടായിരുന്നു. നിലവിൽ വികസന കാര‍്യ സ്ഥിരംസമിതി അധ‍്യക്ഷയായ കാഞ്ഞിരാല സെമീനക്ക് പ്രസിഡൻറ് പദവി നൽകണമെന്ന് ഒരുവിഭാഗം ആവശ‍്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് ലീഗിലെ വാക്കാലുള്ള ധാരണപ്രകാരം കണ്ണിയൻ റുഖിയയെ ആദ‍്യ രണ്ടരവർഷം പ്രസിഡൻറാക്കുകയായിരുന്നെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കാപ്രത്ത് മുഹമ്മദാലി പറഞ്ഞു. ധാരണപ്രകാരമുള്ള കാലാവധി അടുത്ത സാഹചര‍്യത്തിൽ പാർട്ടി ഇക്കാര‍്യം റുഖിയയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ, അഞ്ച് വർഷവും ഇവർ പ്രസിഡൻറായി തുടരണമെന്നാണ് കാട്ടുമുണ്ട വാർഡ് ലീഗ് കമ്മിറ്റിയുടെ നിലപാട്. വാർഡ് പ്രസിഡൻറ് വിദേശത്തായതിനാൽ ഫെബ്രുവരി 15ന് ശേഷം യോഗം ചേർന്ന് തീരുമാനം അറിയിക്കാമെന്നാണ് വാർഡ് കമ്മിറ്റി നിലപാട്. സമ്മർദം ശക്തമാക്കിയാൽ മെംബർ സ്ഥാനം രാജിവെക്കുമെന്ന ഭീഷണിയും വാർഡ് കമ്മിറ്റി അംഗങ്ങളിൽനിന്ന് ഉയരുന്നുണ്ട്. രാജിയുണ്ടായാൽ യു.ഡി.എഫിന് ഭരണം നഷ്ടപ്പെടാൻ സാധ‍്യതയുണ്ട്. 19 അംഗ ബോർഡിൽ ലീഗിന് ഏഴും കോൺഗ്രസിന് മൂന്നും സി.പി.എമ്മിന് ഒമ്പതും അംഗങ്ങളാണുള്ളത്. ഏപ്രിലിലാണ് പ്രസിഡൻറ് പദവിയിൽ രണ്ടര വർഷം പൂർത്തിയാവുക. പാർട്ടി ധാരണപ്രകാരമുള്ള തീരുമാനത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് പഞ്ചായത്ത് കമ്മിറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story