Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 10:41 AM IST Updated On
date_range 27 Oct 2017 10:41 AM ISTവിതരണത്തിനുള്ള ലാപ്ടോപ് നഷ്ടപ്പെട്ട സംഭവം; പരാതി നൽകാത്തതിൽ പ്രതിഷേധം
text_fieldsbookmark_border
എടപ്പാള്‍: പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്ത ലാപ്ടോപ്പുകളില്‍ രണ്ടെണ്ണം കാണാതായ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കാത്ത തവനൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ നിലപാട് പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കുന്നു. എട്ട് ലാപ്ടോപ്പുകള്‍ വിതരണം ചെയ്യേണ്ടിടത്ത് 12 ലാപ്ടോപ്പുകള്‍ അധികൃതര്‍ വാങ്ങിയതുതന്നെ വിവാദമായതിനിടയിലാണ് രണ്ടെണ്ണം കാണാതാവുന്നതും. എട്ടെണ്ണം വിതരണം ചെയ്തതിന് ശേഷം ബാക്കി നാലെണ്ണം സെക്രട്ടറി അലമാരയില്‍ സൂക്ഷിച്ചിരുന്നു. ഇതില്‍ രണ്ടെണ്ണമാണ് കാണാതായത്. ഒരെണ്ണം ഒരു പഞ്ചായത്ത് അംഗം തെൻറ വാര്‍ഡിലെ ഒരു കുട്ടിക്ക് നല്‍കിയതായി സൂചനയുണ്ട്. നഷ്ടപ്പെട്ട ഒരു ലാപ്ടോപ്പിനെ കുറിച്ച് ഒരു വിവരവുമില്ല. ഓഫിസ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ലാപ്ടോപ് നഷ്ടപ്പെട്ടിട്ടും പൊലീസില്‍ പരാതി നല്‍കാത്ത ഭരണസമിതിയുടെ നിലപാടിനെയാണ് ജനങ്ങളും സംഘടനകളും ചോദ്യം ചെയ്യുന്നത്. സി.പി.എം വിമതനായി മത്സരിച്ച് വിജയിച്ച കെ.പി. സുബ്രഹ്മണ്യനാണ് ഇപ്പോള്‍ സി.പി.എം പിന്തുണയോടെ ഇവിടെ പ്രസിഡൻറ്. ആദ്യം യു.ഡി.എഫ് പിന്തുണയിലാണ് സുബ്രഹ്മണ്യന്‍ പ്രസിഡൻറായത്. പിന്നീട് യു.ഡി.എഫ് പിന്തുണ ഉപേക്ഷിച്ച് സി.പി.എം പിന്തുണ തേടുകയായിരുന്നു. എന്നാല്‍, ലാപ്ടോപ് വിഷയത്തില്‍ സി.പി.എമ്മിലെ ഒരു വിഭാഗം സുബ്രഹ്മണ്യനെതിരെ രംഗത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഏതാനും സി.പി.എം പ്രവര്‍ത്തകര്‍ ഓഫിസില്‍ സുബ്രഹ്മണ്യനെ മണിക്കൂറുകളോളം ഘെരാവോ ചെയ്തിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് കഴിഞ്ഞ ദിവസം പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് പഞ്ചായത്ത് മാര്‍ച്ച് െവള്ളിയാഴ്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story