Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 10:40 AM IST Updated On
date_range 17 Oct 2017 10:40 AM ISTഅടിമുടി മാറുന്നു, നഗരസഭ ടൗൺഹാളിെൻറ അകവും പുറവും
text_fieldsbookmark_border
തിരൂർ: വാഗണിൽ ജീവൻ പൊലിഞ്ഞ സ്വാതന്ത്ര്യ സമര പോരാളികളുടെ സ്മരണ പേറുന്ന തിരൂർ വാഗൺ ട്രാജഡി സ്മാരക മുനിസിപ്പൽ ടൗൺഹാളിൽ അടിമുടി മാറ്റം വരുന്നു. ഇതിെൻറ ഭാഗമായുള്ള ഇരിപ്പിടങ്ങളുടെ നവീകരണം അവസാനഘട്ടത്തിലേക്ക്. പിറകിലേക്ക് ചായാവുന്ന തരത്തിലുള്ള ആഡംബര ഇരിപ്പിടങ്ങളാണ് ഒരുക്കുന്നത്. നേരത്തെയുണ്ടായിരുന്ന പ്ലാസ്റ്റിക് ഇരിപ്പിടങ്ങൾ മിക്കതും കേടുവന്ന നിലയിലായിരുന്നു. 1000 കസേരകളാണ് മാറ്റുന്നത്. ഈ പ്രവൃത്തി രണ്ടാഴ്ചക്കകം പൂർത്തിയാകും. നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ ചെലവിട്ടാണ് മോടികൂട്ടൽ. സ്വകാര്യ ഓഡിറ്റോറിയങ്ങളോട് കിടപിടിക്കുന്ന തരത്തിൽ മുനിസിപ്പൽ ടൗൺഹാളിനെ മാറ്റിയെടുക്കുകയാണ് നഗരസഭയുടെ ലക്ഷ്യം. അതിനായി അടുക്കള നവീകരണം, ഭക്ഷണം കഴിക്കാനുള്ള സൗകര്യം വിപുലീകരിക്കൽ, പൂന്തോട്ടം എന്നിവക്കും പദ്ധതിയുണ്ട്. നിലവിൽ ടൗൺ ഹാളിൽ വിവാഹമോ മറ്റ് പരിപാടികളോ സംഘടിപ്പിക്കുന്നവർ ഭക്ഷണം തയാറാക്കുന്നതിന് പാത്രങ്ങളുൾെപ്പടെ വാടകക്കെടുക്കണം. ഇത് മൂലം വിവാഹ ആവശ്യങ്ങൾക്ക് ടൗൺഹാൾ ഉപയോഗിക്കാൻ മടിയാണ്. സദ്യ, ബിരിയാണി എന്നിവ തയാറാക്കുന്നതിനുള്ള പാത്രങ്ങളും വിളമ്പാനുള്ള പാത്രങ്ങളും വൈകാതെ ടൗൺഹാളിൽ തന്നെ ലഭ്യമാകും. ഡൈനിങ് ടേബിളുകൾ, കസേരകൾ എന്നിവയും പുതിയത് വരും. കൂടുതൽ പേർക്ക് ഭക്ഷണം കഴിക്കാവുന്ന വിധത്തിൽ പുറത്ത് മേൽക്കൂരയോട് കൂടി താൽക്കാലിക പന്തലും നിർമിക്കും. മുന്നിലും വശങ്ങളിലും പൂന്തോട്ടവുമുണ്ടാകും. മാർച്ചോടെ ഈ പ്രവൃത്തികളും പൂർത്തിയാക്കാനാണ് ശ്രമമെന്നും ഒരു കോടിയോളം രൂപയാണ് വിവിധ പദ്ധതികൾക്കായി നഗരസഭ പ്രതീക്ഷിക്കുന്നതെന്നും നഗരസഭധ്യക്ഷൻ അഡ്വ. എസ്. ഗിരീഷ് പറഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതി ടൗൺഹാൾ കെട്ടിടത്തിെൻറ ബലക്ഷയം പരിഹരിക്കുകയും പുതിയ ചായമടിക്കുകയും ചെയ്തിരുന്നു. സീലിങും നവീകരിച്ചു. തുടർന്ന് വാടകയുൾെപ്പടെ വർധിപ്പിച്ചെങ്കിലും മറ്റ് അടിസ്ഥാന സൗകര്യങ്ങളൊരുക്കിയിരുന്നില്ല. ഇത് ആക്ഷേപങ്ങൾക്കിടയാക്കി. പിന്നീട് ഇടത് ഭരണ സമിതി വാടക നിരക്ക് കുറച്ചു. പുതിയ സൗകര്യങ്ങളൊരുക്കിയാലും വാടക നിലവിലുള്ളതാകുമെന്നും ചെയർമാൻ പറഞ്ഞു. ടൗൺ ഹാളിൽ മികച്ച സൗകര്യങ്ങളൊരുക്കുന്നതോടെ വിവാഹമുൾെപ്പടെയുള്ളവക്ക് ആവശ്യക്കാരുണ്ടാകുമെന്നും അതുവഴി നഗരസഭയുടെ വരുമാനം വർധിപ്പിക്കാമെന്നുമാണ് കണക്കുകൂട്ടൽ. ജലധാര പൊളിക്കും, പകരം ഓപൺ സ്റ്റേജ് തിരൂർ: മുനിസിപ്പൽ ടൗൺഹാളിന് മുന്നിൽ നോക്കുകുത്തിയായി കിടക്കുന്ന അലങ്കാര ജലധാരക്ക് മരണമണി. പുതുതായി ഓപൺ എയർ സ്റ്റേജ് നിർമിക്കുന്നതിെൻറ ഭാഗമായി ജലധാര പൊളിച്ചുനീക്കാനാണ് നഗരസഭയുടെ തീരുമാനം. 20 ലക്ഷം രൂപയാണ് ഓപൺ എയർ സ്റ്റേജ് നിർമാണത്തിന് ചെലവിടുക. ടെൻഡർ അടക്കമുള്ള പ്രവൃത്തികൾ വൈകാതെ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. താൽക്കാലിക വേദി ഒരുക്കി പ്രധാന പ്രവേശന കവാടത്തിന് സമീപമാണ് പല പൊതുപരിപാടികൾ നടക്കാറുള്ളത്. ഓപൺ എയർ സ്റ്റേജ് വരുന്നതോടെ വേദി ലഭ്യമാകും. കൂടുതൽ ആളുകൾക്ക് ഇരിപ്പിടമൊരുക്കാനാണ് ജലധാര നീക്കം ചെയ്യുന്നത്. വർഷങ്ങളായി പ്രവർത്തനരഹിതമായി കിടക്കുന്ന ജലധാര സ്ഥലംമുടക്കിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story