Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 5:12 AM GMT Updated On
date_range 16 Oct 2017 5:12 AM GMTഅവഗണിക്കരുത്, പാലക്കാടിെൻറ കുരുന്ന് താരങ്ങളെ
text_fieldsbookmark_border
മണ്ണാർക്കാട്: സംസ്ഥാനത്തുനിന്ന് അന്താരാഷ്ട്രതലത്തിൽ താരങ്ങളെ സംഭാവന ചെയ്യുന്ന ജില്ലയാണ് പാലക്കാട്. ഓരോ വർഷവും ജില്ലയിൽനിന്ന് മികച്ച താരങ്ങൾ പിറവിയെടുക്കുന്നു. പ്രകടനത്തിൽ വമ്പ് പറയാമെങ്കിലും അടിസ്ഥാന സൗകര്യങ്ങളിൽ പാലക്കാട് ഇപ്പോഴും പിന്നിലാണ്. ഇത്തവണ നിരവധി ജില്ല കായിക മേളകൾ സിന്തറ്റിക് ട്രാക്കിൽ നടന്നപ്പോൾ കനത്ത മഴയിൽ മൺ ട്രാക്കിലാണ് കേരളത്തിെൻറ അഭിമാനതാരങ്ങൾ മത്സരത്തിനിറങ്ങിയത്. സംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാടിന് എതിരാളികളാകുന്ന എറണാകുളവും കോഴിക്കോടും മലപ്പുറവുമെല്ലാം സിന്തറ്റിക് ട്രാക്കിൽ മത്സരിച്ചപ്പോൾ പരിക്ക് ഭീഷണിയിലായിരുന്നു പാലക്കാടൻ താരങ്ങളുടെ പ്രകടനം. പാലായിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ താരങ്ങളുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. എൺപതോളം മത്സരാർഥികൾക്ക് പരിക്കേറ്റു. സാരമല്ലെങ്കിലും ഈ പരിക്കുമായാണ് പലരും സംസ്ഥാന മീറ്റിൽ സ്പൈക്കണിയുക. സംസ്ഥാന, ദേശീയ സ്കൂൾ മീറ്റിലടക്കം മികച്ച പ്രകടനം നടത്തിയ ജിഷ്ണയുടെ (സീനിയർ) ജില്ല മീറ്റിലെ പ്രകടനം ഉദാഹരണമാണ്. സ്വർണം നേടിയെങ്കിലും നനഞ്ഞുകുതിർന്ന ഫീൽഡിൽനിന്ന് 1.60 മീറ്റർ ഉയരം താണ്ടാനേ ജിഷ്ണക്ക് സാധിച്ചുള്ളൂ. പരിശീലനത്തിൽപോലും 1.70 താണ്ടുന്ന താരമാണ് ജിഷ്ണ. ട്രിപിൾ ജംപ്, ലോങ്ജംപ്, ത്രോ മത്സരങ്ങളിലെല്ലാം മഴയിൽ കുതിർന്ന് ഫീൽഡ് താരങ്ങളെ ചതിച്ചു. സ്പ്രിൻറ്, മധ്യദൂര ഓട്ടങ്ങളിലും താരങ്ങൾ പ്രതീക്ഷിച്ച നിലവാരം പുലർത്താൻ സാധിച്ചില്ല. മുന്നിലെത്തണമെന്നല്ല, എങ്ങനെ വീഴാതിരിക്കാം എന്ന ചിന്തയിലാണ് താരങ്ങൾ മത്സരിച്ചതെന്ന് പരിശീലകർ പറയുന്നു. വിശ്രമം ഒരുദിവസം മാത്രം മഴ മുടക്കിയതിനാൽ മത്സരങ്ങൾ ചൊവ്വാഴ്ചത്തേക്ക് മാറ്റിയതോടെ വിശ്രമത്തിന് സമയമില്ലാതെ താരങ്ങൾ. 17ന് ഉച്ചയോടെയാണ് മത്സരങ്ങൾ അവസാനിക്കുക. 20ന് പാലായിൽ സംസ്ഥാന മീറ്റ് ആരംഭിക്കും. 19ന് രജിസ്ട്രേഷന് താരങ്ങൾ എത്തണം. ഇതിനിടയിൽ ഒരുദിവസം മാത്രമാണ് താരങ്ങൾക്ക് വിശ്രമത്തിന് സമയം ലഭിക്കുക. 19ന് പുലർച്ച പുറപ്പെട്ടാലേ രജിസ്ട്രേഷൻ നടപടികൾ അവസാനിക്കും മുമ്പ് എത്താൻ സാധിക്കുകയുള്ളൂ. മഴയിൽ കുതിർന്ന മൺട്രാക്കിലെ മത്സരങ്ങൾ പലർക്കും പരിക്കിന് കാരണമായിട്ടുണ്ട്. അതിനിടയിൽ ആവശ്യത്തിന് വിശ്രമം ലഭിക്കാത്തത് കൂടുതൽ തിരിച്ചടിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story