Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 8:45 AM GMT Updated On
date_range 4 Aug 2017 8:45 AM GMTതലയുയർത്തി നിൽക്കുന്നുണ്ട് നെല്ലിക്കുത്തിലെ ഏരിക്കുന്നൻ വീട്
text_fieldsbookmark_border
ആലി മുസ്ലിയാർ. സ്വാതന്ത്ര്യസമരത്തിന് തീ പകർന്ന മലബാർ കലാപത്തിെൻറ ചരിത്രത്തിൽ കടുംവർണത്തിൽ അടയാളപ്പെടുത്തിയ പേര്. ബ്രിട്ടീഷ് പട്ടാളത്തെ തോക്കും വെടിക്കോപ്പുമില്ലാതെ മാസങ്ങളോളം വരച്ചവരയിൽ നിർത്തിയ ഖിലാഫത്ത് സമരത്തിന് നേതൃത്വം നൽകിയ അതികായൻ. ആ പോരാളിയുടെ ഒാർമകൾ പൂത്തു പന്തലിച്ച് നിൽക്കുന്ന വീടാണ് മഞ്ചേരി നെല്ലിക്കുത്തിലെ ഏരിക്കുന്നൻ പാലത്തും വീട്. ഒാരോ സ്വാതന്ത്ര്യദിനാഘോഷങ്ങളും കടന്നുപോകുന്നത് മഞ്ചേരി നെല്ലിക്കുത്ത് പാലത്തിന് സമീപത്തെ ഇൗ തറവാട് വീടിനെ കൂടി ഒാർമകളിൽ നിറച്ചാണ്. കുഞ്ഞിമൊയ്തീെൻറ മകനായി ജനിച്ച ആലി മുസ്ലിയാർ സമരപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയത് ഇവിടെയിരുന്നാണ്. കോട്ടക്കുത്ത് മുഹമ്മദ് മുസ്ലിയാരുടെ മകളും മുസ്ലിയാരുടെ ഭാര്യമാരിലൊരാളുമായിരുന്ന ഫാത്തിമയില്‍ ജനിച്ച അബ്ദുല്ലക്കുട്ടി മുസ്ലിയാരുടെ രണ്ടാം തലമുറയാണ് ഇൗ വീട്ടിലുള്ളത്. കൃത്യമായി പറഞ്ഞാൽ അബ്ദുല്ലക്കുട്ടി മുസ്ലിയാരുടെ മകനും ഗ്രന്ഥകാരനും പണ്ഡിതനുമായിരുന്ന മുഹമ്മദലി മുസ്ലിയാരുടെ ഏഴ് മക്കളിൽ രണ്ടു പേരായ അബ്ദുല്ല മുസ്ലിയാരും അന്‍വര്‍ ഇബ്രാഹീമും ഇവരുടെ ഉമ്മയുമടക്കമാണിപ്പോള്‍ പോരാട്ട സ്മരണകൾ പെയ്യുന്ന പഴയ തറവാട്ടിലെ അംഗങ്ങൾ. ഇൗ വീട് ഒരിക്കല്‍ ബ്രിട്ടീഷുകാര്‍ തീവെച്ച് നശിപ്പിച്ചതാണ്. പിന്നീട് പുതുക്കിപ്പണിയുകയായിരുന്നു. ആലി മുസ്ലിയാർ സൂക്ഷിച്ച അനേകം അപൂർവ ഗ്രന്ഥങ്ങളും ബ്രിട്ടീഷ് പട്ടാളം കത്തിച്ചു. പുസ്തകങ്ങൾ വാരിയിട്ട് ചവിട്ടിമെതിച്ച കൂട്ടത്തിൽ പട്ടാളത്തിെൻറ ബൂട്ടുപതിഞ്ഞ പുസ്തകത്താളുകൾ പോരാട്ടത്തിെൻറ കനലടങ്ങാത്ത ഒാർമകളാണ്. ഖിലാഫത്ത് സമരത്തിന് നേതൃപരമായ പങ്കുവഹിക്കാന്‍ കഴിവുറ്റവർ ഏറെയുണ്ടായിട്ടും ആലിമുസ്ലിയാര്‍ അതിന് മുന്നിലേക്ക് എത്തിയത് ഇസ്ലാമിക വിശ്വാസവും ദൈവികഗ്രന്ഥത്തിലും പ്രവാചക ചര്യയിലും ആഴത്തിലുള്ള അറിവും കൈമുതലാക്കിയായിരുന്നു. കാര്‍ഷിക ലഹളയെന്നും കേവല സ്വാതന്ത്ര്യ പോരാട്ടമെന്നും വ്യാഖ്യാനിക്കുന്നതിലപ്പുറം മലബാര്‍ സമരത്തില്‍ ജീവന്‍ പൊലിഞ്ഞ അനേകരുടെ ഉള്ളിലെ ആയുധവും ഊര്‍ജവും തികഞ്ഞ ദേശസ്നേഹത്തിേൻറതായിരുന്നു. ആറുമാസത്തോളം തിരൂരങ്ങാടി കേന്ദ്രീകരിച്ച് ഇസ്ലാമിക ഭരണം നടത്തിയ മുസ്ലിയാർ അടക്കമുള്ള മാപ്പിളമാര്‍ക്ക് ഊര്‍ജം തുര്‍ക്കിയില്‍ മണ്ണടിഞ്ഞ് നാമാവശേഷമായ ഇസ്ലാമിക ഖിലാഫത്തായിരുന്നു. നെല്ലിക്കുത്തിൽ ഇൗ പോരാളിയുടെ പേരില്‍ ഒരു ചരിത്ര സ്മാരകമുണ്ട്. മഞ്ചേരി നഗരസഭ സി.പി.എം ഭരിച്ചിരുന്ന ഘട്ടത്തില്‍ ജനകീയാസൂത്രണകാലത്ത് പണിതതാണത്. പിന്നീട് ഭരണത്തിലേറിയവരും സാംസ്കാരിക പ്രവര്‍ത്തകരും ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. വായനക്കും പഠനത്തിനും ഏറെ പ്രാധാന്യം നല്‍കുകയും അനീതിക്കും അക്രമത്തിനുമെതിരെ പൊരുതുകയും ചെയ്ത മഹാ വിപ്ലവകാരിയുടെ നാമധേയത്തില്‍ ഉയര്‍ന്ന സ്മാരകം അടുക്കിവെച്ച ചെങ്കല്ലുകളും ബോര്‍ഡുമായി ചുരുങ്ങിയിരിക്കുന്നു. കോയമ്പത്തൂരില്‍ 1958ല്‍തന്നെ അദ്ദേഹത്തിന് സ്മാരകമുയർന്നിട്ടുണ്ടെന്ന് ചരിത്ര രേഖകളിൽ കാണാം. അപ്പോഴാണ് അദ്ദേഹത്തിെൻറ സ്വന്തം നാട്ടിലുയർന്ന സ്മാരകം നോക്കുകുത്തി പോലെ നിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story