Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2017 11:20 AM GMT Updated On
date_range 22 April 2017 11:20 AM GMTമഞ്ഞപ്പിത്തം: വലമ്പൂരില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി
text_fieldsbookmark_border
മങ്കട: വലമ്പൂര്‍ പ്രദേശത്ത് മഞ്ഞപ്പിത്തം വ്യാപകമാവുകയും ഇതേതുടര്‍ന്ന് യുവാവ് മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. യു. ബാബു അറിയിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച വലമ്പൂര്‍ പാറയില്‍ ഫസലുദ്ദീെൻറ വീട് ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. ശാസ്ത്രീയ രീതിയിലുള്ള ചികിത്സ ലഭിക്കാത്തതാണ് രോഗം മൂര്‍ച്ഛിക്കാന്‍ കാരണമായതെന്നാണ് ആരോഗ്യ വകുപ്പിെൻറ നിഗമനം. പച്ചമരുന്നുകളും മറ്റു ഒറ്റമൂലികളുമാണ് മിക്ക കേസുകളിലും ആളുകള്‍ പരീക്ഷിക്കുന്നത്. ഇത് അപകടകരമാണെന്നും ശരിയായ ചികിത്സയിലൂടെ രോഗം സുഖപ്പെടുത്താനാവുമെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ പി. രാധാകൃഷ്ണന്‍, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ. കേശവന്‍, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ രവി എന്നിവര്‍ പ്രദേശം സന്ദര്‍ശിച്ചു. എം.ഇ.എസ് മെഡിക്കല്‍ കോളജും ആരോഗ്യവകുപ്പും പഞ്ചായത്തും സംയുക്തമായി പ്രദേശത്ത് തുടര്‍ പ്രവര്‍ത്തനങള്‍ നടത്തും. പ്രദേശത്ത് നൂറോളം പേര്‍ക്കെങ്കിലും രോഗം ബാധിച്ചതായാണ് വിവരം. വലമ്പൂര്‍ പള്ളി ദര്‍സിലെ 16 കുട്ടികള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇവര്‍ പാലക്കാട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇവരുടെ പ്രദേശത്തും ആരോഗ്യ പ്രവര്‍ത്തകര്‍ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും. കടകള്‍, കൂള്‍ബാര്‍, ഹോട്ടലുകള്‍ എന്നിവയില്‍ പരിശോധന നടത്തും. കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തും. പ്രദേശത്ത് ശനിയാഴ്ച മുതല്‍ മെഡിക്കല്‍ ക്യാമ്പ്, ബോധവത്കരണ ക്ലാസ് എന്നിവ നടത്തും. ആരോഗ്യവകുപ്പിെൻറ കീഴില്‍ നാലു ഗ്രൂപ്പുകളായി വീടുകള്‍ സന്ദര്‍ശിച്ച് രോഗികളെ കണ്ടെത്തി ചികിത്സ നിര്‍ദേശിക്കുമെന്നും മങ്കട സി.എച്ച്.സിയിൽ ഇതിനുള്ള ചികിത്സ ലഭ്യമാണെന്നും മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. അതേസമയം, കഴിഞ്ഞമാസം തന്നെ രോഗം പടരുന്നത് കണ്ടെത്തിയിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കിയില്ലെന്നും നാട്ടുകാര്‍ക്ക് അക്ഷേപമുണ്ടായിരുന്നു. ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ കഴിഞ്ഞദിവസം പ്രദേശം സന്ദര്‍ശിച്ചിരുന്നു. മങ്കട ഗവ. ആശുപത്രിയില്‍ മൂന്നുപേരാണ് രോഗലക്ഷണങ്ങളുമായി എത്തിയത്. എന്നാല്‍, ചികിത്സ തേടാത്തതും നാടന്‍ ചികിത്സകള്‍ തുടരുന്നതുമായ വേറെയും കേസുകള്‍ ഉണ്ടെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story