Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇലകൊണ്ട് സ്വാദിഷ്ട...

ഇലകൊണ്ട് സ്വാദിഷ്ട വിഭവങ്ങള്‍; ഷക്കീല തിരക്കിലാണ്

text_fields
bookmark_border
പെരിന്തല്‍മണ്ണ: പാചകവിദഗ്ധര്‍ അധികം പരീക്ഷിക്കാത്ത മേഖലയാണ് ഇലകൊണ്ടുണ്ടാക്കുന്ന വിഭവങ്ങള്‍. അവിടെയാണ് അങ്ങാടിപ്പുറം സ്വദേശിനി ഷക്കീല വ്യത്യസ്തയാകുന്നത്. വിവിധങ്ങളായ ഇലകള്‍ ഉപയോഗിച്ച് സ്വാദിഷ്ട വിഭവങ്ങള്‍ തയാറാക്കി കുടുംബശ്രീ സംസ്ഥാന വാര്‍ഷികാഘോഷത്തില്‍ ഒന്നാം സ്ഥാനം നേടിയതോടെ ഷക്കീല ഉമറിന് നിന്നുതിരിയാന്‍ സമയമില്ല. ഇലപാചകത്തിന്‍െറ രഹസ്യങ്ങളറിയാന്‍ ദിവസവും അന്വേഷണങ്ങളുടെ പെരുമഴ. അങ്ങാടിപ്പുറം പഞ്ചായത്തിലെ കോട്ടപറമ്പ് അജന്ത കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമാണ് ഇവര്‍. പാചക നൈപുണ്യം മാതാവ് ആയിഷയില്‍നിന്ന് പകര്‍ന്ന് കിട്ടിയതാണെന്ന് ഷക്കീല പറയുന്നു. താഴെ അരിപ്രയില്‍ പരേതനായ തോടേങ്ങല്‍ മുഹമ്മദാണ് പിതാവ്. പാചകത്തില്‍ പുത്തന്‍ പരീക്ഷണങ്ങളാണ് ഷക്കീലയുടെ ഹോബി. ഒപ്പം അവയുടെ ചേരുവകളും പാചകവിധിയും മറ്റ് അംഗങ്ങള്‍ക്ക് പറഞ്ഞ് കൊടുക്കും. മത്തന്‍, കുമ്പളം, മുരിങ്ങ, പയര്‍ ഇലകള്‍ക്ക് പുറമെ പുളിയില, അമരപ്പയര്‍, ചതുരപ്പയര്‍, തുളസി, തഴുതാമ, കറളാടി, പൊതിന, മല്ലിയില, കറിവേപ്പില തുടങ്ങിയവയെല്ലാം ഷക്കീലക്ക് കൊതിയൂറും വിഭവങ്ങള്‍ക്കുള്ള കൂട്ട്. മല്ലിയില, തുളസിയില എന്നിവ അരച്ച് ചേര്‍ത്ത് കറിവേപ്പില, പൊതിന എന്നിവ കൊണ്ടുള്ള ‘വെല്‍കം ഡ്രിങ്ക്’ ഏറെ സ്വാദിഷ്ടം. പുളിയില അച്ചാര്‍, തഴുതാമയും മമ്പയറും ചേര്‍ന്നുള്ള തോരന്‍, റവയില്‍ കറളാടി ഇല അരച്ച് ചേര്‍ത്തുള്ള സ്നാക്സ്, വിവിധയിനം ചീരകൊണ്ടുള്ള പായസം അങ്ങിനെ നീളുന്നു വിഭവങ്ങള്‍. ഇലകള്‍കൊണ്ട് മാത്രം 21 വിഭവങ്ങള്‍ 50 മിനിറ്റിനുള്ളില്‍ തയാറാക്കിയാണ് സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടിയത്. ചുവപ്പ്, പച്ച ചീരകള്‍ അരച്ചെടുത്ത് ചൗഅരിയും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന പായസമാണ് മാസ്റ്റര്‍ പീസ്. പ്രവാസിയായ ഭര്‍ത്താവ് ഉമറും മക്കളായ രേഷ്മ, നിയാസ്, മനീഷ, അനുഷ എന്നവരുമാണ് പാചക പരീക്ഷണങ്ങളുടെ ആദ്യരുചി നുണയുന്നവര്‍. സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടിയ ഷക്കീലയെ ഉപഹാരം നല്‍കി അജന്ത അയല്‍ക്കൂട്ടം യൂനിറ്റ് ആദരിച്ചു. കെ.പി. കൃഷ്ണവേണി അധ്യക്ഷത വഹിച്ചു. പി.പി. സരിത അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന അംഗം പി. ആയിഷുമ്മ ഉപഹാരം നല്‍കി. പി. റംല, പി.കെ. റസിയ, വി.പി. ആരിഫ, സഫ്ന, കെ. സുലൈഖ, ഹഫ്സത്ത് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story