Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

ഹോട്ട്​സ്പോട്ടില്‍നിന്നും ഒഴിവാക്കി; വടകരക്കും അഴിയൂരിനും ആശ്വാസം

text_fields
bookmark_border
വടകര: ഒടുവില്‍ വടകര നഗരസഭക്കും അഴിയൂര്‍ പഞ്ചായത്തിനും ആശ്വാസം. ഇരുപ്രദേശങ്ങളും ഹോട്ട്സ്പോട്ടില്‍നിന്നും ഒഴിവാക്കിക്കൊണ്ട് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. വടകര നഗരസഭയില്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ ഹോട്ട്സ്പോട്ടില്‍പ്പെടുത്തിയതിനെ കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. ബന്ധപ്പെട്ട അധികാരികള്‍ക്കും ഇക്കാര്യത്തില്‍ കൃത്യമായ മറുപടി നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞദിവസം ഓറഞ്ച് സോണില്‍ ഇളവുവരുത്തിയെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു തുടര്‍ച്ചയായി വടകരയില്‍ വ്യാപാരസ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലന്നിരുന്നു. വടകര നഗരസഭ ഹോട്ട്സ്പോട്ടിലാണെന്നും അതിനാല്‍ നിലവിലുള്ള നിയന്ത്രണം തുടരുമെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇത് ശരിയല്ലെന്നും കോഴിക്കോട് ജില്ല ഓറഞ്ച് സോണില്‍ പെടുന്നതിനാല്‍ ഇളവു ലഭിച്ചെന്നും വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാമെന്നും ചിലര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വ്യാപാരി സംഘടനകള്‍ക്കും വ്യക്തതയുണ്ടായിരുന്നില്ല. കടകള്‍ തുറക്കാമോ എന്നു ചോദിച്ച് വ്യാപാരികള്‍ ബന്ധപ്പെടുമ്പോള്‍ അസോസിയേഷന്‍ നേതൃത്വത്തിൻെറ പക്കല്‍ കലക്ടറുടെ അറിയിപ്പാണുണ്ടായിരുന്നത്. ഇന്നേവരെ ഒരു കോവിഡ് രോഗി പോലും വടകര നഗരസഭ പരിധിയില്‍ ഉണ്ടായിട്ടില്ല. എന്നിട്ടും എന്തുകൊണ്ട് വടകര നഗരസഭ ഹോട്ട്സ്പോട്ടില്‍പെട്ടെന്നായിരുന്നു ചോദ്യം. അതിനിപ്പോഴും ഉത്തരം കിട്ടിയിട്ടില്ല. അഴിയൂര്‍ പഞ്ചായത്തില്‍ കോവിഡ് പോസിറ്റിവ് കണ്ടെത്തിയവരുടെ ബന്ധുക്കളായ ഇരുപതോളം പേര്‍ വടകര നഗരത്തിലെ ഒരു ടൂറിസ്റ്റ് ഹോമില്‍ നിരീക്ഷണത്തില്‍ താമസിച്ചിരുന്നു. ഇതാണ് വടകരയുമായുള്ള കോവിഡ് ബന്ധം. ഇവര്‍ക്കാര്‍ക്കും അസുഖമില്ലെന്നു വ്യക്തമായതോടെ ഇവര്‍ മടങ്ങുകയും ചെയ്തു. പുതിയ ഉത്തരവ് വന്നതോടെ ഓറഞ്ച് സോണിലെ ഇളവുപ്രകാരമുള്ള വിപണിയിലെ സജീവത വരും ദിവസങ്ങളില്‍ കാണുമെന്നാണ് പ്രതീക്ഷ. മൂന്നാംഘട്ട പ്രതിരോധത്തിലേക്ക് അഴിയൂര്‍: പഞ്ചായത്തില്‍ കോവിഡ്-19 മൂന്നാം ഘട്ട പ്രതിരോധം 'തുടരണം ഈ കരുതല്‍' പ്രവര്‍ത്തനം ആരംഭിച്ചു. ഇതിൻെറ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വാര്‍ഡ് തല സോഷ്യല്‍ ഡിസ്റ്റന്‍സ് എന്‍ഫോഴ്സ്മൻെറ് ടീം രൂപവത്കരിച്ചു. ഗവ. ഉദ്യോസ്ഥര്‍, അംഗൻവാടി ടീച്ചര്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍ നിര്‍ദേശിക്കുന്ന ഒരു വളൻറിയര്‍ എന്നിവര്‍ അടങ്ങുന്ന മൂന്നംഗ ടീമാണ് വെള്ളിയാഴ്ച മുതല്‍ രംഗത്തുണ്ടാവുക. മാസ്ക് ധരിക്കുന്നുണ്ടോ, പൊതുഇടങ്ങളില്‍ തുപ്പുന്നുണ്ടോ, 65 വയസ്സു കഴിഞ്ഞവരും 10 വയസ്സുവരെയുള്ള കുഞ്ഞുങ്ങളും വീട്ടില്‍തന്നെ കഴിയുന്നുണ്ടോ, പൊതുസ്ഥലങ്ങളില്‍ അകലം പാലിക്കുന്നുണ്ടോ, കടകളില്‍ സാനിറ്റൈസര്‍ ഉപയോഗിക്കുന്നുണ്ടോ എന്നീ കാര്യങ്ങള്‍ പരിശോധിക്കുന്നതിനാണ് എന്‍ഫോഴ്സ്മൻെറ് കമ്മിറ്റി രൂപവത്കരിച്ചത്. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ് പദ്ധതി വിശദീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story