Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2020 11:32 PM GMT Updated On
date_range 23 May 2020 11:32 PM GMTകണ്ണൂരിൽ ആരോഗ്യ പ്രവർത്തകർക്ക് രോഗം കൂടുന്നു; പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു
text_fieldsbookmark_border
കണ്ണൂർ: കണ്ണൂരിൽ ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് കൂടുന്നത് ആശങ്ക വർധിപ്പിക്കുന്നു. ഒരാഴ്ച്ചക്കിടെ നാല് ആരോഗ്യ പ്രവർത്തകർക്കാണ് കോവിഡ് പോസിറ്റിവ് കേസ് റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ച തലശ്ശേരി ജനറൽ ആശുപത്രി, കണ്ണൂർ ജില്ല ആശുപത്രി എന്നിവിടങ്ങളിലെ ജീവനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ല ആശുപത്രിയിലെ 50 വയസ്സുള്ള മട്ടന്നൂർ ഉരുവച്ചാൽ സ്വദേശിനിക്കും തലശ്ശേരി ജനറൽ ആശുപത്രിയിലെ കൂടാളി സ്വദേശിനിയായ 55 കാരിക്കുമാണ് സമ്പർക്കം വഴി രോഗം ബാധിച്ചത്. ഇരുവരും ആശുപത്രികളിൽ നിരീക്ഷണത്തിലായിരുന്നു. ഇതോടെ കണ്ണൂർ ജില്ല ആശുപത്രിയിൽ ആകെ മൂന്ന് ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചു. സംഭവങ്ങളിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായി ഡി.എം.ഒ ഡോ. നാരാണ നായിക് അറിയിച്ചു. മൂന്ന് ഡോക്ടർമാർ അടങ്ങുന്ന അന്വേഷണ സംഘം ആശുപത്രി ജീവനക്കാർക്ക് എങ്ങനെയാണ് രോഗം ബാധിച്ചതെന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുക. ജില്ല ആശുപത്രിയിൽ സ്രവ പരിശോധനയുടെ ചുമതലയുള്ള ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞയാഴ്ച ആശുപത്രിയിലെ അറ്റൻഡർ ജീവനക്കാരിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്നാണ് അന്വേഷണ സംഘത്തെ നിയമിച്ചത്. ഹെൽത് ഇൻസ്പെക്ടർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രി സൂപ്രണ്ട്, ആർ.എം.ഒ അടക്കം ആറുപേർ നിരീക്ഷണത്തിലാണ്. രോഗബാധിതനോടൊപ്പം കഴിഞ്ഞ ദിവസം ആശുപത്രിയിൽ നടന്ന സൂം മീറ്റിങ്ങിൽ പെങ്കടുത്തവരാണ് നിരീക്ഷണത്തിലയച്ചത്. നിലവിൽ ഡെപ്യൂട്ടി സൂപ്രണ്ടിനാണ് ജില്ല ആശുപത്രി ഭരണച്ചുമതല. കൂടുതൽ ആരോഗ്യ പ്രവർത്തകരെ എത്തിച്ച് ആശുപത്രി പ്രവർത്തനം സുഗമമാക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. വെള്ളിയാഴ്ച സമ്പർക്കത്തിലൂടെ രോഗം ബാധിച്ച അയ്യങ്കുന്ന് സ്വദേശിനിയായ ഗർഭിണിയെ ഇൗ മാസം 13ന് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കടുത്ത പനിയെ തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് ഇവരെ മാറ്റുകയായിരുന്നു. ഇവർക്ക് കോവിഡ് ബാധിച്ചത് ജില്ല ആശുപത്രിയിൽ നിന്നാണോ എന്ന് പരിശോധിക്കുമെന്നും ഡി.എം.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story