Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2020 11:30 PM GMT Updated On
date_range 13 May 2020 11:30 PM GMTസ്വയം നിയന്ത്രണമില്ലെങ്കിൽ പിടിവിടും
text_fieldsbookmark_border
ni;-" കോഴിക്കോട്: കോവിഡിൻെറ ഭീതി പൂർണമായും ഒഴിഞ്ഞുപോയില്ലെങ്കിലും ജില്ലയിൽ ജനങ്ങൾ നിയന്ത്രണമില്ലാതെ റോഡിലിറങ്ങുന്നത് രോഗഭീതിക്ക് കാരണമാകുമെന്ന് ആശങ്ക. ഇതരസംസ്ഥാനത്തുനിന്നും വിദേശങ്ങളിൽ നിന്നുമെത്തുന്നവരെ കൃത്യമായി ക്വാറൻറീൻ ചെയ്യുന്നുണ്ടെങ്കിലും അനാവശ്യമായി പുറത്തിറങ്ങുന്നവരെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഓറഞ്ച് സോണായി പ്രഖ്യാപിച്ചതോടെ അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങാമെങ്കിലും അനാവശ്യമായി കറങ്ങുന്നവരും ഏറെയാണ്. കർശനമായ പരിശോധന നടത്തിയിരുന്ന െപാലീസ് അയഞ്ഞതും അനാവശ്യമായി റോഡിലിറങ്ങുന്നവർക്ക് ഗുണകരമായി. കടകളിലും വഴിയോരക്കച്ചവടക്കാർക്കരികിലും നാട്ടുകാർ കൂട്ടംകൂടി നിൽക്കുകയാണ്. അകലം പാലിക്കണമെന്ന കോവിഡ്കാല നിയമം പാലിക്കാത്തതും ആരോഗ്യ പ്രവർത്തകരിലടക്കം ആശങ്കയുണ്ടാക്കുന്നു. ഉപഭോക്താക്കൾക്കായി കൈകഴുകാൻ ഹാൻഡ് വാഷും സാനിറ്റൈസറും വെള്ളവുമെല്ലാം സജ്ജീകരിച്ച കടകളുടെ എണ്ണവും കുറഞ്ഞുവരുകയാണ്. 'ബ്രേക്ക് ദ ചെയിൻ' കാമ്പയിൻെറ ഭാഗമായി സന്നദ്ധ സംഘടനകളും യുവജന പ്രസ്ഥാനങ്ങളും സ്ഥാപിച്ച കൈകഴുകൽ കിയോസ്കുകളും പലയിടത്തും നോക്കുകുത്തിയായി. 65 വയസ്സിന് മുകളിലുള്ളവർ അങ്ങാടികളിൽ സ്ഥിരം കാഴ്ചയാണ്. കുട്ടികളുമായി മാർക്കറ്റുകളിലെത്തുന്നവരും ഏറെയാണ്. 'നിങ്ങൾ പറയുന്ന അനാവശ്യം, ഞങ്ങളുടെ ആവശ്യമാണ്' എന്നാണ് പുറത്തിറങ്ങുന്നവരുടെ നിലപാടെന്ന് ജില്ലയിലെ പ്രമുഖ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഓറഞ്ച് സോണിൽ അനുവദിച്ച ഇളവുകൾ ദുരുപയോഗം െചയ്യാനാണ് ചിലരുടെ ശ്രമമെന്നും അദ്ദേഹം പറയുന്നു. ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള കാര്യങ്ങൾ കർശനമായി പരിശോധിക്കാൻ ജില്ല കലക്ടർ എസ്. സാംബശിവറാവു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. കോർപറേഷനിലും നഗരസഭകളിലും പഞ്ചായത്തുകളിലും ജനങ്ങൾ മാസ്ക് ധരിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ വാർഡ് തല സമിതിയുണ്ടാക്കാനും ശ്രമം തുടങ്ങിയിരുന്നു. പൊതുനിരത്തിൽ തുപ്പുന്നതിനെതിരെയും നടപടിക്ക് നിർദേശമുണ്ടെങ്കിലും വാഹനത്തിൽ പോകുന്നവരടക്കം റോഡിലേക്ക് തുപ്പുന്നത് തുടരുകയാണ്. ചില പഞ്ചായത്തുകളിൽ മൂന്നംഗ സമിതി രൂപവത്കരിച്ചിട്ടുണ്ട്. വടകര നഗരസഭയിലും അഴിയൂർ പഞ്ചായത്തിലും സമിതി സജീവമായി പ്രവർത്തിക്കുന്നു. കോഴിക്കോട് കോർപറേഷനിൽ പൊതുനിരത്തിൽ തുപ്പുന്നതിനെതിരെ പിഴ ഈടാക്കുന്നുണ്ടെങ്കിലും സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെ നടപടി തുടങ്ങിയിട്ടില്ല. നിർബന്ധമായും ഒരു മീറ്ററിലേറെ അകലം പാലിച്ച് നിൽക്കാൻ ജനങ്ങൾ തയാറാകണമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ നിർദേശം. രോഗലക്ഷണമില്ലാത്തവർക്കും കോവിഡ് പോസിറ്റിവ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ എല്ലാവരും കരുതിയിരിക്കണെമന്ന് ഐ.എം.എ ഭാരവാഹി ഡോ. അജിത് ഭാസ്കർ പറഞ്ഞു. മറ്റിടങ്ങളിൽ നിന്ന് ജില്ലയിലേക്കെത്തുന്നവർ കർശനമായും വീട്ടിൽ തന്നെ ഇരിക്കണം. ആശുപത്രികളിലടക്കം കൈകഴുകൽ സംവിധാനം ശക്തമായി തുടരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദുരിതാശ്വാസ നിധിയിലേക്ക് തേങ്ങ സംഭരിച്ച് എ.ഐ.വൈ.എഫ് കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എ.ഐ.വൈ.എഫ് തേങ്ങ സംഭരിച്ച് നൽകുന്നതിന് തുടക്കം. അതിജീവനത്തിന് കരുത്തേകാൻ നന്മയുടെ നാളികേരം എന്ന സന്ദേശമുയർത്തി എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റിയാണ് ദുരിതാശ്വാസ നിധി സമാഹരണം സംഘടിപ്പിക്കുന്നത്. ഈ മാസം 15 വരെ ജില്ലയിലുടനീളം യുവജന സ്ക്വാഡുകൾ ഗൃഹസന്ദർശനത്തിലൂടെ നാളികേരം സമാഹരിക്കും. പ്ലസ് ടു മൂല്യനിർണയം; ആദ്യദിനം 38 ശതമാനം അധ്യാപകർ മാത്രം കോഴിക്കോട്: കോവിഡ് ലോക്ഡൗണിനിടയിൽ തുടങ്ങിയ പ്ലസ് ടു ഉത്തരക്കടലാസുകളുടെ മൂല്യനിർണയത്തിൻെറ ആദ്യദിനം ജില്ലയിലെ ക്യാമ്പുകളിലെത്തിയത് 38 ശതമാനം അധ്യാപകർ മാത്രം. എട്ട് ഹയർസെക്കൻഡറി സ്കൂളിലായാണ് രാവിലെ 9.30 മുതൽ മൂല്യനിർണയം തുടങ്ങിയത്. െപാതുഗതാഗത സംവിധാനമടക്കമില്ലാത്തതിനാൽ വനിതകൾക്കടക്കം കൃത്യമായി എത്താനായില്ല. മാനാഞ്ചിറ ഗവ. മോഡൽ എച്ച്.എസ്.എസ്, േപ്രാവിഡൻസ് ഗേൾസ് എച്ച്.എസ്.എസ്, മെഡിക്കൽ കോളജ് കാമ്പസ് സ്കൂൾ, കുന്ദമംഗലം എച്ച്.എസ്.എസ്, താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്, പയ്യോളി ജി.വി.എച്ച്.എസ്.എസ്, പേരാമ്പ്ര എച്ച്.എസ്.എസ്, വേട്ടാളി നാഷനൽ എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് മൂല്യനിർണയ ക്യാമ്പ് നടക്കുന്നത്. േപ്രാവിഡൻസ് സ്കൂളിൽ 51ശതമാനമാണ് ഹാജർ. മോഡൽ സ്കൂളിലാണ് ഏറ്റവും കുറച്ച് അധ്യാപകരെത്തിയത്. ഇവിടെ 30 ശതമാനമാണ് ഹാജരെന്ന് ഹയർ െസക്കൻഡറി റീജനൽ ഡെപ്യൂട്ടി ഡയറക്ടർ ഗോകുലകൃഷ്ണൻ പറഞ്ഞു. 300 അധ്യാപകരെയായിരുന്നു ഇവിടെ പ്രതീക്ഷിച്ചത്. കോവിഡ് പ്രതിരോധത്തിൻെറ ഭാഗമായി എല്ലാ സജ്ജീകരണങ്ങളുമൊരുക്കിയാണ് ക്യാമ്പിന് തുടക്കമായത്. സാനിറ്റൈസറും മറ്റും ഒരുക്കിയിരുന്നു. ഒരു ക്ലാസ് മുറിയിൽ പത്ത് അധ്യാപകർ എന്ന നിലയിലായിരുന്നു ഇരിപ്പിടം സജ്ജമാക്കിയത്. എന്നാൽ, അധ്യാപകരുടെ എണ്ണം ഓരോ ക്ലാസ്മുറിയിലും പത്തിലും താഴെയായിരുന്നു. പൊതുഗതാഗത സംവിധാനമില്ലാത്തതിനാലും ചില എതിർപ്പ് കാരണവും അധ്യാപകർ കുറയുകയായിരുന്നു. മോഡൽ സ്കൂളിലെ മൂല്യനിർണയ ക്യാമ്പിന് സമീപത്തെ ബി.എഡ് സൻെററും ഉപയോഗപ്പെടുത്തിയിരുന്നു. കോവിഡുമായി ബന്ധപ്പെട്ട്, തെരുവോരങ്ങളിൽ കഴിഞ്ഞവെര മോഡൽ സ്കൂളിൽ പാർപ്പിച്ചതിനാലാണിത്. പരപ്പിൽ എം.എം വൊക്കേഷനൽ ഹയർ െസക്കൻഡറി സ്കൂളിലും മൂല്യനിർണയ ക്യാമ്പുണ്ടാകുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഇവിടെയും തെരുവോരങ്ങളിൽ നിന്ന് പുനരധിവസിപ്പിച്ചവർ താമസിക്കുന്നതിനാൽ ക്യാമ്പ് വേണ്ടെന്ന്തീരുമാനിക്കുകയായിരുന്നു. മെഡിക്കൽ കോളജ് കാമ്പസ് സ്കൂളിലുള്ള അഗതികളെ ഹൈസ്കൂൾ ബ്ലോക്കിലേക്ക് മാറ്റിയാണ് ഹയർ െസക്കൻഡറി ബ്ലോക്ക് മൂല്യനിർണയത്തിന് സജ്ജമാക്കിയത്. എട്ട് ദിവസമാണ് മൂല്യനിർണയം നടത്തുക. ബാക്കിയുള്ളത് ജൂൺ മാസത്തിൽ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story