Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2020 5:02 AM IST Updated On
date_range 8 May 2020 5:02 AM ISTചുഴലിക്കാറ്റ്: കൂത്തുപറമ്പ് മേഖലയിൽ വൻ നാശം
text_fieldsbookmark_border
കൂത്തുപറമ്പ്: കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ കൂത്തുപറമ്പ് മേഖലയിൽ വൻ നാശം. നിരവധി വീടുകൾക്കുൾപ്പെടെയാണ് ചുഴലിക്കാറ്റിൽ നാശം സംഭവിച്ചത്. ആയിത്തറ, കുട്ടിക്കുന്ന്, മുടപ്പത്തൂർ മേഖലകളിലായി നിരവധി വീടുകൾക്കാണ് ശക്തമായ കാറ്റിൽ നാശനഷ്ടം. ആയിത്തറ മമ്പറത്തെ പയേരി മനോഹരൻെറ വീടിന് മുകളിൽ തെങ്ങ് കടപുഴകി ഓടുപാകിയ മേൽക്കൂര തകർന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും ഓടിമാറിയതിനാൽ അപകടം ഒഴിവായി. ആയിത്തറ മാങ്കുളത്ത് കാവിന് സമീപത്തെ പാലൂർ സുനിൽ കുമാറിൻെറ വീടിന് മുകളിൽ തെങ്ങ് കടപുഴകിയാണ് അപകടം. വീടിൻെറ ടെറസിനും മറ്റും കേടുപറ്റിയിട്ടുണ്ട്. ഇരുവരും കണ്ടംകുന്ന് വില്ലേജ് ഓഫിസിൽ പരാതി നൽകിയിട്ടുണ്ട്. മുടപ്പത്തൂരിനടുത്ത മള്ളന്നൂർ കൈതോട്ടയിലെ ശ്രീലക്ഷ്മിയിൽ അത്തിക്ക പുരുഷോത്തമൻെറ വീടിന് മുകളിൽ മരം കടപുഴകി കാര്യമായ നാശനഷ്ടം സംഭവിച്ചു. മേൽക്കൂരയും ഞാലിയും ഭാഗികമായി തകർന്നിട്ടുണ്ട്. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കാണിച്ച് ശിവപുരം വില്ലേജ് ഓഫിസിൽ പരാതി നൽകി. കുട്ടിക്കുന്ന് – ആമ്പിലാട് റോഡിലെ റിട്ട. സബ് രജിസ്ട്രാർ എം.വി.മോഹനൻെറ വീടിന് മുകളിൽ തെങ്ങ് കടപുഴകി കാർപോർച്ചിനും മതിലിനും കേടുപറ്റി. സമീപത്തെ ആബൂട്ടിയുടെ വീടിന് മുകളിൽ ഷീറ്റുകൊണ്ട് സ്ഥാപിച്ച ഷെഡും ചുഴലിക്കാറ്റിൽ തകർന്നു. പ്രദേശത്തെ ഏതാനും വീടുകൾക്കും ശക്തമായ കാറ്റിൽ നാശം സംഭവിച്ചിട്ടുണ്ട്. മാങ്ങാട്ടിടം, വേങ്ങാട്, ചിറ്റാരിപ്പറമ്പ് ,കോട്ടയം പഞ്ചായത്തുകളിലെ നിരവധി വീടുകൾക്കും സ്ഥാപനങ്ങൾക്കും ചുഴലിക്കാറ്റിൽ നാശം സംഭവിച്ചിട്ടുണ്ട്. കാറ്റിൽ മരങ്ങൾ കടപുഴകി ഈ ഭാഗങ്ങളിലെ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story