Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2019 5:02 AM IST Updated On
date_range 23 Feb 2019 5:02 AM ISTഏഴുമണിക്ക് ശേഷം ഓടിയ ജങ്കാർ പോർട്ട് ഓഫിസർ പിടിച്ചു
text_fieldsbookmark_border
ചാലിയം: രാത്രി ഏഴുമണി വരെ ഓടാനുള്ള അനുമതി മാത്രമേയുള്ളൂ എന്ന് ചൂണ്ടിക്കാട്ടി ചാലിയം - ബേപ്പൂർ ജങ്കാർ പോർട്ട് ഓ ഫിസർ പിടിച്ചെടുത്തു. വ്യാഴാഴ്ച രാത്രി 7.45 ന് ബേപ്പൂരിൽനിന്ന് അവസാന ട്രിപ്പ് എടുക്കുന്നതിനിടെയാണ് തുറമുഖ അധികൃതരുടെ നടപടി. യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസെത്തി ചർച്ച നടത്തി ട്രിപ്പ് പൂർത്തിയാക്കാനവസരം നൽകിയെങ്കിലും കസ്റ്റഡിയിലെടുക്കുകയാണെന്നും തിരിച്ചുവന്ന് തുറമുഖത്ത് കെട്ടണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് വെള്ളിയാഴ്ച ഉച്ചവരെ ഓട്ടം നിർത്തിവെക്കേണ്ടിവന്നത് വിദ്യാർഥികളും ജോലിക്കാരുമടക്കം നിരവധി പേരെ വലച്ചു. ഇനിമുതൽ രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ എന്ന നിയമം കർശനമായി പാലിക്കാമെന്ന ഉറപ്പിൽ വിട്ടുനൽകിയ ജങ്കാർ സർവിസ് വൈകീേട്ടാടെ പുനഃസ്ഥാപിച്ചു. തുറമുഖ അധികൃതർ ഒട്ടേറെ തവണ സമയക്രമം പാലിക്കണമെന്ന മുന്നറിയിപ്പ് ജങ്കാർ നടത്തിപ്പുകാർക്ക് നൽകിയിരുന്നു. എന്നാൽ, കടവിെൻറ അധികാരമുള്ള കടലുണ്ടി പഞ്ചായത്തധികൃതർ രാത്രി ഒമ്പതുവരെ ഓടാനാണ് ആവശ്യപ്പെട്ടത്. നടത്തിപ്പുകാരാകട്ടെ ഓട്ടം എട്ടുമണിയിൽ പരിമിതപ്പെടുത്തി. തുറമുഖ അധികൃതരുമായി ബന്ധപ്പെട്ട് സമയം നീട്ടിയുള്ള അനുമതി നേടാൻ ഒട്ടേറെ തവണ ആവശ്യപ്പെട്ടതായി ജങ്കാർ ജീവനക്കാർ പറഞ്ഞു. ഒമ്പതു മണിവരെ ഓടാനുള്ള അനുമതി ലഭ്യമാക്കിയാൽ നിരവധി യാത്രക്കാർക്ക് അനുഗ്രഹമാകും. ഏഴുമണിയെന്നത് തീരെ അപര്യാപ്തവുമാണ്. നഗരത്തിൽനിന്നുള്ള രാത്രിയാത്രക്കാർക്കും മത്സ്യത്തൊഴിലാളികൾക്കും സമയമാറ്റം തിരിച്ചടിയാകും. സുരക്ഷാ കാരണങ്ങളാലാണ് തുറമുഖ അധികൃതരുടെ ആശങ്ക. 56 മുതിർന്നവർക്കും അഞ്ച് കുട്ടികൾക്കുമുള്ള ലൈഫ് ജാക്കറ്റുകളാണ് ജങ്കാറിലുള്ളത്. പത്തിൽ താഴെ ബോയകളും. യാത്രാനുമതി നൽകപ്പെട്ട എണ്ണത്തിനനുസൃതമായാണ് ഇവയുള്ളത്. എന്നാൽ ഞായറാഴ്ചകൾ, ഒഴിവുദിനങ്ങൾ, ഉത്സവനാളുകളിലൊക്കെ അനുമതിക്കപ്പുറം യാത്രക്കാരെ കയറ്റുന്നതായി തുറമുഖ അധികൃതർ ആരോപിക്കുന്നു. കഴിഞ്ഞമാസം മിന്നൽ പരിശോധനയിൽ കൂടുതൽ യാത്രക്കാരെ കണ്ടതിനാൽ പതിനായിരം രൂപ പിഴയൊടുക്കേണ്ടിവന്നു. എന്നാൽ, വാഹനങ്ങൾക്കുപുറമെ ശരാശരി ആയിരത്തിൽ താഴെയാണ് യാത്രക്കാരെന്നും വിശേഷ നാളുകളിൽ മാത്രമേ യാത്രാതിരക്കുള്ളൂവെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടി. അഞ്ചുരൂപയാണ് ഒരാൾക്ക് ചാർജ്. ബൈക്കിന് 15, കാറിന് 25 വലിയ വാഹനങ്ങൾക്ക് കൂടും. 94 ടൺ കപ്പാസിറ്റിയുള്ളതാണ് കൊച്ചിൻ സർവിസസ് എന്ന സ്ഥാപനത്തിെൻറ ജങ്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story