Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2018 6:26 AM GMT Updated On
date_range 2018-09-06T11:56:57+05:30കൊൽക്കത്തയിൽനിന്ന് കോഴിക്കോടിനായി സ്നേഹപൂർവം മുൻ കലക്ടർ
text_fieldsകോഴിക്കോട്: 25 കിലോ വീതമുള്ള ചാക്കുകളിൽ 60,000 കി. ഗ്രാം അരി, 792 പെട്ടികളിലായി 70 ലക്ഷം രൂപ വിലമതിക്കുന്ന 28,232 തുണിത്തരങ്ങൾ, 269 പെട്ടികളിൽ 25 ലക്ഷം രൂപ വരുന്ന മരുന്നുകൾ, 72 പെട്ടികളിലായി സാനിറ്ററി വസ്തുക്കൾ... ബുധനാഴ്ച കൊൽക്കത്തയിൽനിന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ രണ്ട് ട്രെയിനുകളിലെത്തിച്ച ടൺകണക്കിന് സാധനങ്ങൾ രാജ്യത്തിെൻറ പല കോണിൽനിന്നുള്ള സഹായ പ്രവാഹങ്ങളിൽനിന്ന് വ്യത്യസ്തമായിരുന്നു. പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കോഴിക്കോട്ടുകാരുടെയും വയനാട്ടുകാരുടെയും സങ്കടം കണ്ടറിഞ്ഞ് ഈ നാടിെൻറ പ്രിയപ്പെട്ട കലക്ടറായിരുന്ന പി.ബി. സലീം അയച്ച സ്നേഹ സമ്മാനങ്ങളാണ് അവ. ഈ നാട് പ്രളയത്താൽ ദുരിതമനുഭവിക്കുന്നത് കണ്ടില്ലെന്നു നടിക്കാനാവാതെ, അദ്ദേഹം ഔദ്യോഗികമായിതന്നെ നിലവിലെ പ്രവർത്തന മണ്ഡലത്തിൽനിന്ന് പിരിച്ചെടുത്താണ് സാധനങ്ങൾ അയച്ചത്. ഏഴ് വാഗൺ നിറയെ അരിയും തുണികളും ഉൾപ്പെടെ 160 ടൺ സാധനങ്ങളാണ് ബുധനാഴ്ച ട്രെയിൻ മാർഗം കോഴിക്കോട്ടെത്തിച്ചത്. പി.ബി. സലീം നേരേത്ത കലക്ടറായിരുന്ന നാദിയ, ബർധമാൻ ജില്ലകളിൽനിന്ന് റൈസ് മിൽ ഓണേഴ്സ് അസോസിയേഷൻ മുഖേന അരിയും ദക്ഷിണ പർഗാനാസ് ജില്ലയിലെ വസ്ത്രനിർമാതാക്കളിൽനിന്ന് തുണിത്തരങ്ങളും സമാഹരിച്ചു. മരുന്നും സാനിറ്ററി വസ്തുക്കളും വേറെയും. കോഴിക്കോെട്ട സന്നദ്ധപ്രവർത്തകരായ ഏഞ്ചൽസിനാണ് സാധനങ്ങൾ എത്തിച്ചത്. നിലവിൽ പശ്ചിമബംഗാൾ ന്യൂനപക്ഷ ക്ഷേമ-വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായ ഡോ. പി.ബി. സലീം, വെസ്റ്റ് ബംഗാൾ കേഡറിലെ മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥരായ ഐഷ റാണി, ബിജിൻ കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ കൊൽക്കത്തയിലെ മലയാളി അസോസിയേഷനുകളാണ് സാധനങ്ങൾ ശേഖരിച്ച് തരംതിരിച്ച് എത്തിച്ചത്. കൊൽക്കത്ത മലയാളി ഫെഡറേഷനും കൊൽക്കത്ത കൈരളി സമാജവും ശേഖരിച്ച വസ്തുക്കളും വാഗണുകളിൽ ഉണ്ട്. രണ്ട് കണ്ടെയ്നറുകളിൽ കൊച്ചിയിലും സാധനങ്ങൾ എത്തിക്കും. പ്രളയസമയത്ത് ഇങ്ങോട്ടെത്താനാവാത്തതിെൻറ ദുഃഖം പങ്കുെവച്ചാണ് പി.ബി. സലീം സുമനസ്സുകളുടെ കൂട്ടായ്മയിലൂടെ സാധനങ്ങൾ ശേഖരിച്ച് ഹൗറ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഏറ്റുവാങ്ങി. ഏഞ്ചൽസ് പ്രവർത്തകരായ ഡോ. മെഹറൂഫ് രാജ്, ഡോ. പി.പി. വേണുഗോപാൽ, ഡോ. അജിൽ അബ്ദുല്ല, ഡോ. മനോജ് കാലൂർ, കെ. ബിനോയ്, കെ.പി. മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.
Next Story