Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sep 2018 5:41 AM GMT Updated On
date_range 2 Sep 2018 5:41 AM GMTരേഖകൾ നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി അദാലത്ത്
text_fieldsbookmark_border
കോഴിക്കോട്: മനുഷ്യായുസ്സ് മുഴുവൻ കൈയിലുണ്ടാകേണ്ട രേഖകൾ പ്രളയത്തിൽ ഒലിച്ചുപോയപ്പോൾ പകച്ചുപോയവർക്ക് ആശ്വാസം പകർന്ന് അദാലത്ത്. കോഴിക്കോട് താലൂക്കുതലത്തിൽ നടത്തിയ അദാലത്തിൽ ലഭിച്ച 229 പരാതികളിൽ 95 എണ്ണത്തില്‍ പരിഹാര നടപടികള്‍ സ്വീകരിച്ചു. രജിസ്‌ട്രേഷനുമായി (രേഖകള്‍) ബന്ധപ്പെട്ട് ലഭിച്ച 25 പരാതികളില്‍ 25 എണ്ണത്തിലും നടപടി സ്വീകരിച്ചു. ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ട 24 പരാതികള്‍ ലഭിച്ചു. ഇവയെല്ലാം അദാലത്തില്‍ വിതരണം ചെയ്തു. മോട്ടോര്‍ വാഹന ലൈസന്‍സ് നഷ്ടമായ 18 പരാതികള്‍ ലഭിച്ചു. ഇതില്‍ രണ്ടെണ്ണം വിതരണം ചെയ്തു. 16 എണ്ണം നടപടിക്രമങ്ങള്‍ക്കായി നീക്കിവെച്ചു. 32 റേഷന്‍ കാര്‍ഡുകള്‍ അദാലത്തില്‍ വിതരണം ചെയ്തു. ജനന/മരണ/ വിവാഹ സര്‍ട്ടിഫിക്കറ്റുകളില്‍ ലഭിച്ച 18 പരാതികളും തീര്‍പ്പാക്കി. അദാലത്തില്‍ ലഭിച്ച 17 വോട്ടർ ഐ.ഡി കാര്‍ഡ് പരാതിയില്‍ 16 എണ്ണവും വിതരണം ചെയ്തു. നാല് പാന്‍ കാര്‍ഡ് നഷ്ടപ്പെട്ട പരാതികൾ നടപടിക്കായി മാറ്റി. വെൽഫെയര്‍ ബോര്‍ഡ് ഐ.ഡി കാര്‍ഡ് നഷ്ടപ്പെട്ട രണ്ട് പരാതികള്‍ ലഭിച്ചു. ഇവ നടപടിക്കായി മാറ്റി. പാസ്‌പോർട്ട് നഷ്ടപ്പെട്ട 20 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. ഇത് രണ്ടെണ്ണം കാലാവധി കഴിഞ്ഞതിനാല്‍ നിരസിച്ചു. ബാക്കി 18 എണ്ണം വിതരണം ചെയ്തു. എല്‍.ഐ.സി ഇന്‍ഷുറന്‍സ് രേഖകള്‍ നഷ്ടപ്പെട്ട ഏക പരാതിയിലും നടപടിയായി. എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ട 53 പരാതികളിലും ഹയര്‍സെക്കൻഡറി സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ട എട്ട് പരാതികളിലും അദാലത്തില്‍ നടപടിയെടുത്തു. ഡി.എസ്.എ ലൈസന്‍സ് നഷ്ടപ്പെട്ട രണ്ട് പരാതിയും പ്ലാന്‍ (കെട്ടിടം) ഒരു പരാതിയും പട്ടയം രേഖകള്‍ നഷ്ടപ്പെട്ട നാല് പരാതിയും ലഭിച്ചു. ഇവ ഒരാഴ്ചക്കുള്ളില്‍ വിതരണം ചെയ്യും. അദാലത്ത് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വെള്ളപ്പൊക്കത്തില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ ഭയപ്പെടേണ്ടതില്ലെന്നും അര്‍ഹതയുള്ള എല്ലാവര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. പട്ടികയില്‍ അനര്‍ഹര്‍ കടന്നു കൂടാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. നവകേരള നിർമിതിക്കായുള്ള സംസ്ഥാന സര്‍ക്കാറിെൻറ പ്രവര്‍ത്തനത്തില്‍ എല്ലാവരും പങ്കാളികളാവണമെന്നും അദ്ദേഹം പറഞ്ഞു. ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.എല്‍.എമാരായ വി.കെ.സി. മമ്മദ് കോയ, എ. പ്രദീപ് കുമാര്‍, എം.കെ. മുനീര്‍, ജില്ല കലക്ടര്‍ യു.വി. ജോസ്, സബ് കലക്ടര്‍ വി. വിഘ്‌നേശ്വരി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, ഡി.എം.ഒ. ഡോ. വി. ജയശ്രീ, സബ് ജഡ്ജി എം.പി. ജയരാജ് എന്നിവരും പങ്കെടുത്തു. ചന്ദ്രമതിക്ക് 'സ്‌നേഹപൂർവം കോഴിക്കോട്' കോഴിക്കോട്: പ്രളയത്തിൽ വീടു തകർന്ന് സർവവും നഷ്ടമായ ചാലപ്പുറത്തെ ചന്ദ്രമതിക്ക് ആശ്വാസവുമായി 'സ്‌നേഹപൂർവം കോഴിക്കോട്' പദ്ധതി. ടൗൺഹാളിൽ നടന്ന അദാലത്തില്‍ മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും മുന്നില്‍ പൊട്ടിക്കരഞ്ഞ ഈ അമ്മക്ക് വീട്ടുപകരണങ്ങളും ഭക്ഷണസാധനങ്ങളുമെല്ലാം ഉടന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിച്ചു നല്‍കി. തെൻറ സങ്കടങ്ങൾ പറഞ്ഞതോടെ പരിഹാരം കാണാമെന്ന് മന്ത്രിമാരായ ടി.പി. രാമകൃഷ്ണനും എ.കെ. ശശീന്ദ്രനും പറഞ്ഞു. ഇവർക്ക് ആവശ്യമായത് ലഭ്യമാക്കുമെന്ന് കലക്ടര്‍ യു.വി. ജോസ് മന്ത്രിമാരെ അറിയിച്ചു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ വീടിെൻറ അറ്റകുറ്റപ്പണികള്‍ക്ക് നടപടി സ്വീകരിക്കുമെന്നും ഉറപ്പുനൽകി. വെള്ളപ്പൊക്കത്തില്‍ വീട്ടില്‍ വെള്ളം കയറിയതിനാല്‍ ക്യാമ്പിലാണ് ചന്ദ്രമതി കഴിഞ്ഞിരുന്നത്. കരഞ്ഞ കണ്ണുകളുമായി അദാലത്തിനെത്തിയ ചന്ദ്രമതി നിറഞ്ഞ പുഞ്ചിരിയോടെയാണ് തിരിച്ചുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story