Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2018 5:47 AM GMT Updated On
date_range 6 Sep 2021 7:12 AM GMTനിപ വൈറസ്; ആളും ആരവവും ഇല്ലാതെ പേരാമ്പ്ര..
text_fieldsbookmark_border
വടകര: വ്യാഴാഴ്ച ഉച്ചക്ക് ഒരു മണി. പേരാമ്പ്ര ടൗണ്‍ ഭാഗിക ഹര്‍ത്താലിനെ അഭിമുഖീകരിക്കുന്ന പ്രതീതി. സ്റ്റാൻഡിെൻറ വടക്ക് ഭാഗത്തെനിന്ന് ലോട്ടറി വില്‍ക്കുന്നയാളാണ് നിപ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഈമാസം 31വരെ കോഴിക്കോട് ജില്ലയിലെ പൊതുപരിപാടികള്‍ക്ക് കലക്ടര്‍ വിലക്കേര്‍പ്പെടുത്തിയ വാര്‍ത്ത അവിടെ കൂടിയവരെ അറിയിക്കുന്നത്. പനി ആശങ്കകള്‍ പങ്കുവെക്കുന്നതിനിടയില്‍ പൊതുപരിപാടികള്‍ വിലക്കിയ വാര്‍ത്തകൂടി വന്നതോടെ ആദ്യം ആരും ഒന്നും പറയാതെ പരസ്പരം നോക്കി നിന്നു. കാര്യങ്ങള്‍ കൂടുതല്‍ ഗൗരവത്തിലേക്ക് പോകുന്നതായി അവിടെയുണ്ടായിരുന്ന കണ്ടക്ടര്‍ അഭിപ്രായപ്പെട്ടു. ഓരോ ദിനം കഴിയുന്തോറും ടൗണില്‍നിന്ന് ആളുകള്‍ ഒഴിഞ്ഞുപോവുകയാണ്. കഴിഞ്ഞ അഞ്ചു ദിവസമായി ബസ് യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുറവാണ് അനുഭവപ്പെടുന്നത്. വടകരയില്‍നിന്നും ബസെടുത്താല്‍ ചാനിയംകടവുവരെ ആളെ കാണും. പിന്നെ ചുരുക്കം യാത്രക്കാരെ ഉണ്ടാകൂ. ഇങ്ങനെ സര്‍വിസ് നടത്തിയാല്‍ കൂലി നല്‍കാന്‍പോലും ഉടമകള്‍ക്ക് കഴിയില്ല. പൊതുപരിപാടികള്‍ക്ക് വിലക്കുകൂടിയായാല്‍ ഇനി ആരെയും പുറത്തു കാണില്ല. റമദാന്‍ വ്രതം ആരംഭിച്ചതില്‍ പിന്നെ പരിപാടികള്‍ പൊതുവെ കുറഞ്ഞു. ചങ്ങരോത്ത് പഞ്ചായത്തിനുതന്നെ പനിപിടിച്ച അവസ്ഥയാണ്. സമീപ പഞ്ചായത്തുകളും ഈ പനിച്ചൂട് അനുഭവിക്കുകയാണ്. പനി പടരുന്നത് യാഥാർഥ്യമായിരിക്കെ ഏതു രീതിയിലെല്ലാം കരുതലെടുക്കണമെന്ന കാര്യത്തില്‍ നാട്ടുകാരുടെ ആശങ്ക തീരുന്നില്ല. ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എല്ലാ ഭാഗത്തും നടക്കുന്നുണ്ടെങ്കിലും മനുഷ്യര്‍ തമ്മിലുളള ഇടപെടലിലൂടെ രോഗം പകരുമെന്നത് ഏറെ പ്രയാസം സൃഷ്ടിക്കുന്നത്. കൈ കൊടുക്കാന്‍ മടിച്ച്... വൈറസ് പനി ഭീതിയില്‍ പരസ്പരം കൈ കൊടുക്കാന്‍ മടിക്കുന്നതിനെ കുറിച്ചുപോലും നാട്ടുകാര്‍ക്ക് പറയാനുണ്ട്. കല്യാണ വീട്ടിലെത്തിയവരെ സ്വീകരിക്കാന്‍ വീടിെൻറ നടയില്‍ നിലയുറപ്പിച്ച പിതാവിനോട് കഴിഞ്ഞ ദിവസം മക്കളാണ് മുന്നറിയിപ്പ് നല്‍കിയത്. ഷെയ്ക് ഹാൻഡ് വേണ്ട, കൈക്കൂപ്പിയാല്‍ മതിയെന്ന്. ഇതൊന്നും അറിയാതെ കൈനീട്ടിയവര്‍ നിരാശരായി. ഇതിനുപുറമെ, കല്യാണം, ഗൃഹപ്രവേശനം എന്നിവക്കെല്ലാം പ്രതീക്ഷിച്ച ആളുകള്‍ എത്തിയില്ലെന്നാണ് പൊതുവായ സംസാരം. വവ്വാല്‍ ഭീതിയില്‍ വാഴയില വേണ്ടെന്നു വെക്കണമെന്ന് ആവശ്യപ്പെടുന്നവരും ഏറെ. ഇതായിരുന്നില്ല; ഞങ്ങളുടെ മരണ വീടുകൾ... പനിബാധിച്ച് മരിച്ചവരുടെ വീടുകളില്‍ പതിവ് ആളനക്കം പോലും ഇല്ലാത്ത അവസ്ഥയാണുള്ളത്. ദുഃഖത്തിെൻറ തീവ്രത കുറഞ്ഞതുകൊണ്ടല്ല. പനി പകരുമെന്ന ഭീതിയില്‍ ആശ്വസിപ്പിക്കാനെത്തുന്ന നാട്ടുകാെരയും ബന്ധുക്കളെയും കാണാനില്ല. ചിലരെ വീട്ടുകാര്‍തന്നെ വിലക്കുന്നുണ്ട്. കാര്യങ്ങളുടെ തീവ്രത അറിയാമെങ്കിലും പ്രായം ചെന്നവര്‍ക്കിത് അംഗീകരിക്കാന്‍ കഴിയുന്നില്ല. മരണം നടന്ന വീടുകളിലെത്തി അവരുടെ ദുഃഖത്തില്‍ പങ്കാളികളായി, പൊതുകാര്യങ്ങള്‍ പറഞ്ഞ് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിെൻറ തീവ്രത കുറച്ച് കൊണ്ടുവരുന്നതില്‍, മരണവീട്ടിലെ സന്ദര്‍ശനത്തിന് വലിയ പങ്കുണ്ടെന്നാണ് പഴമക്കാര്‍ പറയുന്നത്. പച്ചമാങ്ങക്ക് ആവശ്യക്കാരുണ്ട്; പഴുത്തത് വേണ്ടെന്ന് പനിഭീതിയില്‍ പഴങ്ങളോട് പൊതുവെ വിടപറഞ്ഞ അവസ്ഥയാണുള്ളത്. നിറഞ്ഞു കിടക്കുന്ന പഴക്കടകളില്‍ ചുരുക്കം ചിലരെ എത്തുന്നുള്ളൂ. ഇതിനിടെയാണ് വടകര മേഖലയില്‍ നാടന്‍ മാങ്ങയുടെ വിപണിയും ഇടിഞ്ഞത്. സാധാരണഗതിയില്‍ മൂെപ്പത്തുന്നതിന് മുമ്പുതന്നെ മാങ്ങ വിലകൊടുത്ത് സ്വന്തമാക്കും. പഴുക്കുേമ്പാൾ പറിച്ച് വിറ്റ് ഉപജീവനം നടത്തുന്ന നിരവധിപേര്‍ ഇവിടെയുണ്ട്. ഇത്തരക്കാരല്ലാം പഴുത്ത മാങ്ങ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ്. ഇതിനിടെ, ചില കച്ചവടക്കാര്‍ മൂെപ്പത്തിയ മാങ്ങ പഴുക്കുന്നതിന് മുമ്പുതന്നെ വില്‍ക്കാന്‍ തുടങ്ങി. പഴുത്ത മാങ്ങയേക്കാള്‍ ആവശ്യക്കാര്‍ പച്ചക്കാണെന്ന് പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ നല്ല രീതിയില്‍ മാങ്ങ ഉണ്ടായിട്ടുണ്ട്. മാസ്കിനും ഗ്ലൗസിനും ആവശ്യക്കാര്‍ ഏറെ പുതിയ സാഹചര്യത്തില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ മാസ്കിനും ഗ്ലൗസിനും ആവശ്യക്കാര്‍ ഏറെ. വൈറസ് പനി പടരാതിരിക്കാന്‍ എന്‍ 95 മാസ്കാണ് ഏറ്റവും ഫലപ്രദമെന്നാണ് ആരോഗ്യമേഖലയിലുള്ളവര്‍ പറയുന്നത്. 100 മുതല്‍ 150 രൂപവരെയാണിതിെൻറ വില. കോഴിക്കോട് സിറ്റിയില്‍ ഇത് ലഭ്യമാണെങ്കിലും വടകര, കൊയിലാണ്ടി താലൂക്കുകളിലെ മെഡിക്കല്‍ ഷോപ്പുകളിൽ ഇവ ഇല്ലെന്നുതന്നെ പറയാം. സാധാരണ ഗതിയില്‍ ഉപയോഗിക്കാറുള്ള ടുലെയര്‍ മാസ്ക് ആണ് ഇപ്പോള്‍ പ്രധാനമായും വിറ്റഴിയുന്നത്. ചെറിയ ജലദോഷപ്പനിക്കും മറ്റും ഡോക്ടറെ കാണാതെ മരുന്നുതേടി വരുന്നവരുണ്ടെങ്കിലും ആര്‍ക്കും മരുന്നു നല്‍കാറില്ലെന്നാണ് ഫാര്‍മസിസ്റ്റുകള്‍ പറയുന്നത്. അണുനശീകരണ ലോഷനും ആവശ്യക്കാരേറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story