Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2018 5:45 AM GMT Updated On
date_range 3 May 2018 5:45 AM GMTവെള്ളമുണ്ട എ.യു.പി: പ്രധാനാധ്യാപിക തർക്കം തീർന്നില്ല
text_fieldsbookmark_border
വെള്ളമുണ്ട: വെള്ളമുണ്ട എ.യു.പി സ്കൂളിലെ പ്രധാനാധ്യാപിക ആരെന്ന തർക്കം മുറുകുമ്പോൾ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിൽ. ഒരു വർഷമായി വിദ്യാഭ്യാസ വകുപ്പിെൻറയും മാനേജ്മെൻറിെൻറയും ഇടയിൽ കുടുങ്ങി സ്കൂളിെൻറ പ്രവർത്തനം താളം തെറ്റുകയാണ്. സ്കൂളിലെ പ്രധാനാധ്യാപികയെ ദിവസങ്ങൾക്ക് മുമ്പ് സ്കൂൾ മാനേജർ സസ്പെൻഡ് ചെയ്തതായി അവകാശെപ്പടുകയും പകരം ചാർജ് മറ്റൊരാളെ ഏൽപിക്കുകയും ചെയ്തിരുന്നു. അനുവാദമില്ലാതെ വിദേശികളെ സ്കൂളിൽ പ്രവേശിപ്പിച്ചു, മാനേജറുടെ അനുവാദമില്ലാതെ അറ്റകുറ്റപ്പണി നടത്തി, സാമൂഹിക മാധ്യമത്തിൽ മാനേജർക്കെതിരെ അധ്യാപകർ മോശം പ്രതികരണം നടത്തി തുടങ്ങിയ 12ഒാളം ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു സസ്പെൻഷൻ. പ്രധാനാധ്യാപക ചുമതല മറ്റൊരു അധ്യാപകനെ ഏൽപിക്കുകയും ചെയ്തു. ഇതേതുടർന്ന് എ.ഇ.ഒയുടെ നേതൃത്വത്തിൽ ഹിയറിങ് നടത്തി. മാനേജറുടെ പല ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി, പുറത്താക്കിയ പ്രധാനാധ്യാപികയെ തിരിച്ചെടുക്കാൻ മാനേജർക്ക് നോട്ടീസ് നൽകുകയും ചെയ്തു. എ.ഇ.ഒയുടെ നടപടിക്കെതിരെ മാനേജർ വീണ്ടും രംഗത്തെത്തിയതോടെ പ്രധാനാധ്യാപിക നിയമനം ത്രിശങ്കുവിലായെന്ന് രക്ഷിതാക്കൾ പരാതിപ്പെടുന്നു. സ്കൂൾ തുറക്കാൻ ഒരു മാസം മാത്രം ശേഷിക്കെ തർക്കം തുടരുന്നതിൽ രക്ഷിതാക്കളും ആശങ്കയിലാണ്. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിന് പ്രധാനാധ്യാപിക നിയമനവുമായി ബന്ധെപ്പട്ടുണ്ടായ തർക്കത്തെ തുടർന്ന് സ്കൂൾ അടച്ചുപൂട്ടിയതിനാൽ 2017 ഏപ്രിൽ നാലിന് വയനാട് ജില്ല ഉപഡയറക്ടർ മാനേജറെ അയോഗ്യനാക്കി ഉത്തരവിറക്കിയിരുന്നു. പകരം ചാർജ് എ.ഇ.ഒയെ ഏൽപിക്കുകയും ചെയ്തു. വിദ്യാഭ്യാസ വകുപ്പിെൻറ നടപടിക്കെതിരെ ഹൈകോടതിയെ സമീപിച്ച മാനേജർ 2017 ഏപ്രിൽ 12 ന് ഈ ഉത്തരവ് റദ്ദാക്കി സ്റ്റേ വാങ്ങി. തുടർന്നുള്ള അധ്യയന വർഷം മുഴുവൻ സ്കൂളിെൻറ അധികാരി മാനേജറാണോ വിദ്യാഭ്യാസ വകുപ്പാണോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു. നാഥനാരെന്ന തർക്കത്തിനിടയിൽ വിദ്യാലയത്തിെൻറ പ്രവർത്തനങ്ങളും താളംതെറ്റി. അറ്റകുറ്റപ്പണി ഒന്നും നടക്കാത്തതിനാൽ ഇടക്കാലത്ത് ക്ലാസ് മുറികളുടെയും ഫർണിച്ചറിെൻറയും കെട്ടിടങ്ങളുടെയും അവസ്ഥ വളരെ പരിതാപകരമായിരുന്നു. വിദ്യാർഥികളുടെ ആരോഗ്യത്തിന് ഭീഷണിയുയർത്തുന്ന അന്തരീക്ഷമാണ് ഉള്ളതെന്നും പരാതിയുണ്ട്. കഴിഞ്ഞ വർഷം സ്കൂളിൽ അറ്റകുറ്റപ്പണികളൊന്നും നടത്താത്ത മാനേജർക്കെതിരെ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് പി.ടി.എയും നിയമനടപടിയുമായി രംഗത്തുണ്ട്. സ്കൂളിെൻറ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യണമെങ്കിൽ സ്ഥാപനത്തിെൻറ താക്കോൽ ലഭിക്കണമെന്നതായിരുന്നു മാനേജറുടെ വാദം. താക്കോൽ തിരിച്ചേൽപിക്കണം എന്ന് ആവശ്യപ്പെട്ട് ഏഴ് നോട്ടീസ് വിദ്യാഭ്യാസ വകുപ്പ് അധികൃതർക്കും പ്രധാനാധ്യാപികക്കും നൽകിയിട്ടും മറുപടി ലഭിച്ചില്ലെന്ന് മാനേജർ പറയുന്നു. എന്നാൽ, സ്കൂളിെൻറ താക്കോൽ പ്രധാനാധ്യാപികയാണ് സൂക്ഷിക്കേണ്ടതെന്നായിരുന്നു അധികൃതരുടെ വാദം. താക്കോലിെൻറ പേരിലെ തർക്കം ഒരു വർഷത്തെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചു. ഇപ്പോൾ സ്കൂളിെൻറ അറ്റകുറ്റപ്പണി ആരംഭിച്ചിട്ടുണ്ട്. എന്നാൽ, വിദ്യാർഥികളുടെ ടി.സി, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവ പ്രധാനാധ്യാപക തർക്കത്തിൽ കുരുങ്ങുമെന്ന അവസ്ഥയിലാണ്. സ്കൂളിെൻറ നടത്തിപ്പുമായി ബന്ധപ്പെട്ട പല പ്രധാന തീരുമാനങ്ങളും താൽക്കാലിക ചാർജുള്ള ആൾക്ക് ചെയ്യാനാവില്ല എന്നതാണ് പ്രതിസന്ധിക്ക് ഇടയാക്കുന്നത്. ശാശ്വത നടപടി ഇല്ലാതെ ഇരു വിഭാഗങ്ങൾ തമ്മിലെ തർക്കം മുറുകുമ്പോൾ തകരുന്നത് ആയിരത്തോളം വിദ്യാർഥികളുടെ ഭാവിയാണ്. കുടുംബസംഗമവും യാത്രയയപ്പ് സമ്മേളനവും കൽപറ്റ: വയനാട് ജില്ല സഹകരണ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ കുടുംബ സംഗമവും യാത്രയയപ്പ് സമ്മേളനവും നടന്നു. ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് എ. മോഹനൻ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന ജീവനക്കാരായ ശാന്തമ്മ സി. മാത്യു, ടി.കെ. ഹരിദാസ്, വി.കെ. രമാദേവി, ആർ. ആശാലത എന്നിവരെ ആദരിച്ചു. പ്രദീപ് കുമാർ, കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കോഓഡിനേറ്റർ എം. സുനിൽ കുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി അബ്ദുൽ മുനീർ സ്വാഗതവും കെ.കെ. ഉഷ നന്ദിയും പറഞ്ഞു. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു. കുറുവ ദ്വീപിനെ തകർക്കാനുള്ള നീക്കം പ്രതിരോധിക്കും -സിപി.എം മാനന്തവാടി: കുറുവ ദ്വീപിലേക്ക് വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി വിനോദ സഞ്ചാര മേഖലയെ തകര്‍ക്കാനുള്ള വനംവകുപ്പിെൻറ നീക്കം പ്രതിരോധിക്കുമെന്ന് സി.പി.എം നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. വന്യമൃഗശല്യവും വിളനാശവുംകൊണ്ട് പൊറുതിമുട്ടിയ കുറുവയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ ഏക ആശ്രയമായിരുന്നു ടൂറിസം. ചില കപട കര്‍ഷക സംഘടന നേതാക്കളുടെയും പരിസ്ഥിതിവാദികളുടെയും പരാതിയുടെ മറപിടിച്ച് ശാസ്ര്തീയ പഠനം നടത്താതെയാണ് സഞ്ചാരികളുടെ എണ്ണം നിയന്ത്രിച്ചിരിക്കുന്നത്. പ്രദേശത്ത് നേരിെട്ടത്തി കാര്യങ്ങള്‍ മനസ്സിലാക്കാതെ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനം എന്താണെന്ന് വനംവകുപ്പ് മറുപടി പറയണം. മാനന്തവാടിയില്‍ എം.എല്‍.എ മാരും മറ്റു ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍ കൂടുതല്‍ ആളുകളെ പ്രേവശിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാമെന്ന് ഉറപ്പു നല്‍കിയ വനംവകുപ്പ് അധികൃതർ അത് പാലിക്കണം. കുറുവയിൽ ആയിരത്തോളം ഏക്കര്‍ സ്ഥലമുള്ളതില്‍ വെറും അഞ്ച് ഏക്കറില്‍ താഴെ വനപ്രദേശമേ ടൂറിസത്തിനായി ഉപയോഗിക്കുന്നുള്ളൂ. വനംവകുപ്പിെൻറ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് 15 ശതമാനം ടൂറിസത്തിനായി ഉപയോഗിക്കാം. സഞ്ചാരികള്‍ പ്രവേശിക്കാതെയായതോടെ കുറുവയില്‍ വന്യമ്യഗ ശല്യം വർധിച്ചിരിക്കുകയാണ്. കുറുവയിലെ അനാവശ്യ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തില്‍ മാനന്തവാടി, പുൽപള്ളി പ്രദേശത്തെ ജനപ്രതിനിധികള്‍ മേയ് എട്ടു മുതല്‍ മാനന്തവാടി ഡി.എഫ്.ഒ ഓഫിസിന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുമെന്നും വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത പി.വി. സഹദേവന്‍, കെ.എം. വര്‍ക്കി, സണ്ണി ജോര്‍ജ്, എം.എസ്. സുരേഷ്ബാബു എന്നിവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story