Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2018 5:35 AM GMT Updated On
date_range 19 March 2018 5:35 AM GMTമദ്യകേരളത്തിലേക്ക് മന്ദം, മന്ദം
text_fieldsbookmark_border
എൽ.ഡി.എഫ് വന്നാൽ മദ്യവർജനത്തിന് ജനകീയ പ്രസ്ഥാനം ആരംഭിക്കും. മദ്യത്തിെൻറ ഉപയോഗവും ലഭ്യതയും കുറക്കാൻ കർശനമായ നടപടികളെടുക്കും. ''കേരളത്തെ മദ്യമുക്തമാക്കാൻ പ്രതിജ്ഞാബദ്ധമാണ് എൽ.ഡി.എഫ് മുന്നണി. മദ്യപരെ ബോധവത്കരിക്കാൻ സമഗ്ര പദ്ധതികളുമുണ്ട്. അതുകൊണ്ട് നുണപറയുന്നവരെ തിരിച്ചറിയുക, നിങ്ങളുടെ വോട്ട് എൽ.ഡി.എഫിനുതന്നെ നൽകുക.'' മദ്യവിൽപന നിയന്ത്രിക്കാൻ െഎക്യജനാധിപത്യ മുന്നണി ഗവൺമെൻറ് കൊണ്ടുവന്ന നടപടികളെ പരിഹസിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷ മുന്നണി സിനിമാതാരങ്ങളെ ഉപയോഗിച്ച് ഇടതടവില്ലാതെ നടത്തിയ പ്രചാരണത്തിെൻറ സാമ്പിളുകളാണിത്. എന്നാൽ, പിണറായി വിജയെൻറ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാർ അധികാരമേറിയതിൽപിന്നെ മദ്യത്തിെൻറ കാര്യത്തിൽ അത്യുത്സാഹത്തിലാണ്. മുൻ സർക്കാർ പൂട്ടിച്ച ബാറുകൾ ഒന്നൊന്നായി തുറക്കുന്നതിനു നിയമയുദ്ധം ഏറ്റെടുത്തു നടത്തിയ സർക്കാർ നിയന്ത്രണങ്ങളുടെ കുരുക്കുകൾ ഒാരോന്നായി അഴിച്ച് മദ്യം സർവത്ര വിളമ്പാനുള്ളതെല്ലാം ശരിയാക്കിയെടുത്തു. മദ്യവരുമാനത്തിെൻറ നാനാവഴികൾ തേടിപ്പോയ ഗവൺമെൻറ് കോടതിവിധിയുടെ ആനുകൂല്യം എത്രത്തോളം കുഴിച്ചുനോക്കാനാവുമെന്ന ഗവേഷണത്തിലാണ്. മദ്യനിരോധനത്തിനുള്ള ഘടനക്രമമാണ് യു.ഡി.എഫ് തയാറാക്കിയിരുന്നതെങ്കിൽ നാട്ടിൽ പരമാവധി മദ്യമൊഴുക്കാനുള്ള ക്രമപ്രവൃദ്ധമായ രീതിയാണ് എൽ.ഡി.എഫ് അവലംബിക്കുന്നത്. അതിെൻറ ഒടുവിലെ മുന്തിയ തെളിവാണ് കഴിഞ്ഞ ദിവസം ഗ്രാമപഞ്ചായത്തുകളെയും നഗരങ്ങളാക്കി മാറ്റിയെടുക്കുന്ന 'മായാജാല'ത്തിലൂടെ എഴുനൂറോളം മദ്യശാലകളുംകൂടി കേരളത്തിന് സംഭാവന നൽകാനുള്ള തീരുമാനം. പതിനായിരം പേർ അധിവസിക്കുന്ന പഞ്ചായത്ത് കുടിവെള്ളത്തിെൻറയോ പൊട്ടിപ്പൊളിയാത്ത റോഡിെൻറയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെേയാ കാര്യത്തിൽ എത്ര കാതം പിറകിലാണെന്നതൊന്നും പ്രശ്നമല്ല. ജനത്തിെന മദ്യലഹരിയിൽ മുക്കാൻ അവിടെ ഷാപ്പുകൾ തുറന്നേ മതിയാകൂ. അതിനുള്ള ഉപാധി നഗരസ്വഭാവം വേണമെന്നാെണങ്കിൽ ആ മുദ്ര സർക്കാർ പതിച്ചുനൽകും. ഇനി ജനസംഖ്യ പതിനായിരമില്ലെങ്കിൽ അവിടെ മദ്യം കിട്ടാനെന്തു വഴി? അതിനും കോടതിവിധിയുടെ വ്യാഖ്യാനപ്പിന്തുണ നേടിയെടുത്തിട്ടുണ്ട്് സർക്കാർ. നിശ്ചിതസംഖ്യയിൽ ജനമില്ലെങ്കിലും വല്ല വിനോദസഞ്ചാരമേഖലയും പഞ്ചായത്തിലുൾെപ്പട്ടിട്ടുണ്ടെങ്കിൽ അവിടെയും മദ്യശാല തുറക്കാം. ഇങ്ങനെ മദ്യം ഏതുവിധമെല്ലാം സുലഭമാക്കാൻ കഴിയുമോ, അതിനുള്ള വഴികളാണ് ഗവൺമെൻറ് ആലോചിക്കുന്നതെന്ന് ഭരണത്തിലേറിയതു മുതൽ ഇന്നോളമുള്ള ചെയ്തി വ്യക്തമാക്കുന്നു. പ്രകടനപത്രികയിൽ വാഗ്ദാനങ്ങൾ നിരവധി വേറെ കിടക്കുന്നുണ്ടെങ്കിലും, സ്വാശ്രയമേഖലയിലെ ആത്മഹത്യകൾ മുതൽ ഒാഖി വരെയുള്ള പ്രതിസന്ധികൾ ഗവൺമെൻറ് നേരിടേണ്ടിവന്നുവെങ്കിലും, അവിടെയൊന്നും ദൃശ്യമാകാത്ത അതിവേഗ നടപടിക്രമമാണ് പൂട്ടിയ മദ്യശാലകൾ തുറക്കാനും പുതുതായി തുറക്കുന്നതിനുള്ള പഴുതുകളൊരുക്കാനും ഗവൺമെൻറ് സ്വീകരിച്ചുവരുന്നത്. ഏറ്റവുമൊടുവിലെ ഉത്തരവനുസരിച്ച് അർഹതയുള്ള അപേക്ഷകൾക്ക് അനുമതി നൽകാൻ ഞൊടിയിടയിലാണ് എക്സൈസ് കമീഷണർ ഉത്തരവിട്ടത്. ദേശീയ, സംസ്ഥാന പാതകളുടെ 500 മീറ്റർ പരിധിയിൽ മദ്യശാല പാടില്ലെന്ന് 2015 ഡിസംബർ 15നു സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇൗ വിധി മറികടക്കാൻ ചണ്ഡിഗഢ് മോഡലിൽ സംസ്ഥാന പാതകളെ ഡീനോട്ടിഫൈ ചെയ്യാൻ 1999ലെ ഹൈവേ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം സംസ്ഥാന സർക്കാർ തീരുമാനമെടുത്തു. എന്നാൽ, 2017 മാർച്ച് 31നും ജൂലൈ 11നുമായി നഗര, മുനിസിപ്പാലിറ്റി മേഖലകളെ ഇൗ ദൂരപരിധിയിൽനിന്നൊഴിവാക്കി സുപ്രീംകോടതി രക്ഷക്കെത്തി. അപ്പോൾപിന്നെ പഞ്ചായത്തുകെളക്കൂടി ഇൗ നിയന്ത്രണത്തിൽനിന്നൊഴിവാക്കണമെന്നായി അസം, തമിഴ്നാട് സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തിെൻറയും കോടതിയോടുള്ള ആവശ്യം. സംസ്ഥാനത്തിെൻറ 30 ശതമാനം സ്ഥലവും ജല, വനപ്രദേശങ്ങളാണെന്നും നെടുമ്പാശ്ശേരി, കരിപ്പൂർ വിമാനത്താവളങ്ങളും രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളുമൊക്കെ പഞ്ചായത്തുകളിലാണെന്നും അതിനാൽ കേരളത്തെ മൊത്തത്തിൽ ഒരു നഗരമായി പരിഗണിക്കണമെന്നുമാണ് കേരളം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടത്. ഇതിൽനിന്നുതന്നെ ഇടതുസർക്കാറിെൻറ മദ്യാസക്തി വ്യക്തമാകുന്നുണ്ട്. പട്ടണസ്വഭാവമുള്ള പഞ്ചായത്തുകളിലും മദ്യശാലകൾ തുടങ്ങാമെന്നും അത്തരം പട്ടണങ്ങളേതെന്ന് സംസ്ഥാന സർക്കാറിന് തീരുമാനിക്കാമെന്നും കോടതി വിധി ഒത്തുകിട്ടിയതോടെ എല്ലാം ഭദ്രമായി. ഇൗ സ്വാതന്ത്ര്യം ഉപേയാഗപ്പെടുത്തി 10,000 പേരുള്ളിടം പട്ടണമെന്നു പ്രഖ്യാപിച്ച് മദ്യലഭ്യത സർവത്ര സജീവമാക്കാനാണ് പിണറായി സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ജനസംഖ്യ പതിനായിരമെന്നു നിജപ്പെടുത്തിയാൽ കേരളത്തിലെ ഒട്ടുമുക്കാൽ പഞ്ചായത്തുകളും ഉൾപ്പെടുമെന്നുറപ്പ്. ഇനി അവശേഷിക്കുന്നത് ആരാധനാലയങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പട്ടികവർഗ കോളനികൾ, ശ്മശാനങ്ങൾ എന്നിവയുടെയും 200 മീറ്റർ ദൂരപരിധിയിൽ മദ്യ/കള്ള് വിൽപനശാലകൾക്കും ത്രീസ്റ്റാർ വരെയുള്ള ഹോട്ടലുകൾക്കും 50 മീറ്റർ പരിധിയിൽ ഫോർ സ്റ്റാറിനു മുകളിലുള്ള ഹോട്ടലുകൾക്കും സർക്കാർ നിശ്ചയിച്ച നിയന്ത്രണം മാത്രം. മദ്യത്തിൽനിന്നുള്ള ഒരു നയാപൈസയും കൈമോശം വരരുതെന്നു വാശിയുറച്ച എൽ.ഡി.എഫ് അക്കാര്യത്തിലും അമാന്തം കാണിക്കുമെന്നു കരുതാൻ ന്യായമില്ല. കള്ളു വേണ്ടവർക്ക് അത് വിളമ്പുേമ്പാൾ എതിർക്കുന്നവരെ മെരുക്കാൻ കള്ളവും വിളമ്പുന്നുണ്ട് ഇടതു ഭരണകൂടവും നേതാക്കളും. മദ്യനിരോധനംകൊണ്ട് സംസ്ഥാനത്തിനുണ്ടായ മികവുകളെ അടച്ചു നിേഷധിക്കുന്നതോടൊപ്പം നാൾക്കുനാൾ പുതിയ വിൽപനശാലകൾ തുറന്നുകൊണ്ടിരിക്കെതന്നെ മദ്യ ഉപഭോഗം കുറക്കാനുള്ള വഴിയാരായുകയാണെന്ന് വ്യാജം പ്രചരിപ്പിക്കുകയും ചെയ്യുന്നു. മദ്യമൊഴുക്കാനുള്ള നീക്കത്തിനെതിരെ രംഗത്തിറങ്ങുന്ന മതനേതാക്കന്മാരെ വെല്ലുവിളിക്കുന്നു. അടുത്ത വായിൽ പഴയ സർക്കാർ പൂട്ടിയതേ തുറക്കുന്നുള്ളൂവെന്നു നുണ പറഞ്ഞ് അവരെ ആശ്വസിപ്പിക്കുന്നു. അങ്ങനെ മദ്യനയത്തെക്കുറിച്ച അഴകൊഴമ്പൻ വർത്തമാനങ്ങൾ പറഞ്ഞ്, മദ്യത്തിെൻറ സ്വന്തം നാടായി കേരളത്തെ മാറ്റാനുള്ള തിരുതകൃതിയായ ഒരുക്കത്തിലാണ് പിണറായി സർക്കാർ. അതിനെ വെല്ലാനുള്ള ജനകീയപ്രതിഷേധം ഉയർത്താൻ മനുഷ്യസ്നേഹികൾക്കു കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു സമൃദ്ധകേരളത്തിെൻറ ആയുരാരോഗ്യത്തിെൻറ ഭാവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story