Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2018 5:38 AM GMT Updated On
date_range 12 March 2018 5:38 AM GMTനൂൽപുഴയിലെ വെള്ളം വൻതോതിൽ കൃഷിയിടങ്ങളിലേക്ക്; പ്രതിഷേധവുമായി ജനം
text_fieldsbookmark_border
കല്‍പറ്റ: വേനല്‍ കനത്തതോടെ നീരൊഴുക്ക് ദുര്‍ബലമായ നൂൽപുഴയിലെ വെള്ളം വന്‍തോതില്‍ കൃഷിയിടങ്ങളിലേക്ക് പമ്പു ചെയ്യുന്നതിനെതിരെ പ്രദേശവാസികൾ രംഗത്ത്. അനധികൃത പമ്പിങ്ങിനെതിരെ സമരം ആരംഭിക്കാൻ ഒരുങ്ങുകയാണ് പുഴവെള്ളം ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആദിവാസികളടക്കം ജനവിഭാഗങ്ങൾ. പുഴയിലെ നീരൊഴുക്ക് കുറയുന്നത് പ്രദേശവാസികളുടെ നിത്യോപയോഗത്തിന് വെള്ളം കിട്ടാത്ത അവസ്ഥയിലേക്കാണ് നയിക്കുക. കൂടാതെ വയനാട്ടിലും കര്‍ണാടകയിലുമായി 70 കിലോമീറ്റര്‍ വനത്തിലൂടെ ഒഴുകുന്ന നൂൽപുഴയിലെ വെള്ളം കൃഷിയിടങ്ങളിലേക്ക് പമ്പുചെയ്യുന്നത് ആയിരക്കണക്കിനു വരുന്ന വന്യജീവികളുടെ കുടിവെള്ളം മുട്ടിക്കും. ദാഹജലം തേടി എത്തുന്ന ആനകള്‍ ഉൾപ്പെടെ മൃഗങ്ങള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങുന്നതിനും കാരണമാകുമെന്നും പരിസ്ഥിതി പ്രവര്‍ത്തകരും മുന്നറിയിപ്പ് നല്‍കുന്നു. തമിഴ്‌നാട്ടില്‍ ഉത്ഭവിച്ച് വയനാട് വന്യജീവി സങ്കേതത്തിലൂടെ മുപ്പതും ബന്ദിപ്പുർ കടുവാസങ്കേതത്തിലൂടെ നാൽപതും കിലോമീറ്റര്‍ ഒഴുകി കര്‍ണാടകയിലെ ബീര്‍വാളില്‍ കബനിയില്‍ ചേരുന്നതാണ് നൂൽപുഴ. വേനലില്‍ വയനാട് വന്യജീവി സങ്കേതത്തിലെയും ബന്ദിപ്പുര ടൈഗര്‍ റിസര്‍വിലെയും ഭൂരിഭാഗം പ്രദേശങ്ങളിലെയും വന്യജീവികളുടെ ഏക ജലസ്രോതസ്സാണിത്. വയനാട് വന്യജീവി സങ്കേതത്തിെൻറ പരിധിയില്‍ ഇഞ്ചിപ്പാടങ്ങളും കാപ്പിത്തോട്ടങ്ങളും നനക്കുന്നതിനാണ് പുഴയോരത്ത് ഡീസല്‍ മോട്ടോറുകള്‍ സ്ഥാപിച്ച് വ്യക്തികള്‍ വെള്ളം പമ്പുചെയ്യുന്നത്. നൂൽപുഴയുടെ പ്രധാന കൈവഴിയായ ചെട്യാലത്തൂര്‍ തോട്ടില്‍ തടയണ കെട്ടിയാണ് കാപ്പിത്തോട്ടം നനക്കുന്നത്. മുത്തങ്ങ ഫോറസ്റ്റ് റേഞ്ച് ഓഫിസിനു സമീപം മൈക്കരയില്‍ പുഴയോടു ചേര്‍ന്ന് മൂന്നു കൂറ്റന്‍ ഡീസല്‍ പമ്പുസെറ്റുകള്‍ സ്ഥാപിച്ച് വെള്ളം പമ്പു ചെയ്യുന്നുണ്ട്. മൈക്കര വയലില്‍ ഇഞ്ചികൃഷി നടത്തുന്നവരാണ് പുഴയില്‍നിന്നു ജലമൂറ്റുന്നത്. ഇതിനു വനം-വന്യജീവി വകുപ്പ് അധികൃതരില്‍ ചിലര്‍ ഒത്താശ ചെയ്യുന്നതായും പ്രദേശവാസികൾ ആരോപിക്കുന്നു. മൈക്കരയില്‍ വ്യക്തികള്‍ സ്ഥാപിച്ച പമ്പുസെറ്റുകള്‍ക്ക് സമീപത്താണ് ബത്തേരി -നൂൽപുഴ ശുദ്ധജല പദ്ധതിയുടെ സംഭരണിയിലേക്ക് വെള്ളം പമ്പുചെയ്യുന്ന കിണർ. ഇതില്‍ വെള്ളം കുറവായതിനാല്‍ ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് സംഭരണിയിലേക്ക് പമ്പിങ് എന്നിരിക്കെയാണ് ലക്ഷക്കക്കിനു ലിറ്റര്‍ പുഴവെള്ളം ഇഞ്ചിപ്പാടത്ത് എത്തിക്കുന്നത്. വേനല്‍ കനക്കുന്നതോടെ നൂൽപുഴ പഞ്ചായത്തിലെ പൊന്‍കുഴി, രാംപള്ളി, കുമിഴി, ചെട്യാലത്തൂര്‍ പ്രദേശങ്ങളിൽ ജലനിരപ്പ് ഗണ്യമായി കുറയും. ഇവിടങ്ങളിലെ നൂറുകണക്കിനു വരുന്ന ആദിവാസി കുടുംബങ്ങളെയാണ് പുഴവെള്ളം വന്‍തോതില്‍ കൃഷിയിടങ്ങളിലേക്ക് പമ്പുചെയ്യുന്നത് കൂടുതല്‍ ബാധിക്കുന്നത്. വന്യജീവികൾക്കും പ്രദേശവാസികൾക്കും ഭീഷണിയായ വൻതോതിലുള്ള വെള്ളം പമ്പിങ് അടിയന്തരമായി തടയണമെന്നാണ് ആവശ്യം. ടൗണിലെ അനധികൃത വാഹന പാർക്കിങ്ങിനെതിരെ നടപടി വേണം മേപ്പാടി: ടൗണിലെ അനധികൃത വാഹന പാർക്കിങ് ജനങ്ങൾക്ക് ദുരിതമാകുന്നു. ചില വ്യക്തികൾ അനധികൃതമായി കാറുകളും മറ്റ് വാഹനങ്ങളും കൊണ്ടുവന്ന് അനിശ്ചിതമായി മണിക്കൂറുകളോളം റോഡിൽ നിർത്തിയിട്ട് സ്ഥലം വിടുന്നതുമൂലം ഗതാഗത തടസ്സവും കാൽനടക്കാർക്ക് ബുദ്ധിമുട്ടുകളും പതിവായിരിക്കുകയാണ്. എല്ലാ വർഷവും ടൗണിൽ ട്രാഫിക് പരിഷ്കരണം നടപ്പാക്കാറുണ്ട്. ഏതാനും നാൾ പൊലീസ് പരിശോധന ഉണ്ടാകാറുണ്ടെങ്കിലും പിന്നീടതിെൻറ ഗൗരവം കുറയുന്നു. അതോടെ കാര്യങ്ങൾ വീണ്ടും കുത്തഴിഞ്ഞ നിലയിലാകുന്നു. പാർക്കിങ് സൗകര്യം വളരെ പരിമിതമായ ടൗണാണ് മേപ്പാടി. തോന്നിയതുപോലെ വാഹനങ്ങൾ നിർത്തിയിടുന്നതിനെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. യു.ഡി.എഫ് പ്രവർത്തകരുടെ പേരിൽ കള്ളക്കേസെടുക്കുന്നത് നിർത്തണം കൽപറ്റ: നിസ്സാര കാരണങ്ങളുടെ പേരിൽ യു.ഡി.എഫ് പ്രവർത്തകരുടെ പേരിൽ കേസെടുത്ത് ജാമ്യം കിട്ടാത്ത വകുപ്പുകൾ ചേർത്ത് പ്രവർത്തകരെ വേട്ടയാടുകയും വീട്ടുകാരെ പീഡിപ്പിക്കുകയും ചെയ്യുന്ന നടപടികൾ അവസാനിപ്പിക്കണമെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ സി.പി. വർഗീസ്, കൺവീനർ പി.പി.എ. കരീം എന്നിവർ ആവശ്യപ്പെട്ടു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തകരുടെ പേരിൽ കേസെടുത്ത് ജയിലിലടച്ച സംഭവത്തിന് പിന്നാലെ പടിഞ്ഞാറത്തറയിലും സഹകരണ വകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ബാങ്ക് പ്രസിഡൻറിെൻറയും പടിഞ്ഞാറത്തറ യു.ഡി.എഫ് പഞ്ചായത്ത് ചെയർമാെൻറയും പേരിൽ ജാമ്യം കിട്ടാത്ത വകുപ്പ് ചേർത്ത്് പൊലീസ് കേസെടുത്തിരിക്കുകയാണ്. അടിയന്തരമായി ഇവർക്കെതിരെയുള്ള നിയമനടപടികൾ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം പൊലീസ് സ്റ്റേഷൻ, സഹകരണ എ.ആർ ഓഫിസ് ഉൾപ്പെടെ കേന്ദ്രങ്ങൾ ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടികൾക്ക് യു.ഡി.എഫ് നേതൃത്വം നൽകേണ്ടിവരുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story