Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 5:29 AM GMT Updated On
date_range 5 March 2018 5:29 AM GMTബേപ്പൂര്‍ തുറമുഖ നദീമുഖത്തെ ആഴംകൂട്ടൽ പ്രവൃത്തി തുടരുന്നു
text_fieldsbookmark_border
ബേപ്പൂര്‍: ബേപ്പൂര്‍ തുറമുഖ നദീമുഖത്തെ മണ്ണ് നീക്കംചെയ്ത് ആഴംകൂട്ടുന്ന പ്രവൃത്തി പുരോഗമിക്കുന്നു. കപ്പലുകള്‍ക്ക് വേലിയേറ്റമോ വേലിയിറക്കമോ നോക്കാതെ പുതിയ വാര്‍ഫില്‍ അനായാസം അടുക്കാന്‍ വേണ്ടിയാണ് ആഴംകൂട്ടുന്നത്. ഇക്കഴിഞ്ഞ കാലവര്‍ഷ സമയത്ത് വാര്‍ഫില്‍ അടിഞ്ഞുകൂടിയ 12,000 ക്യുബിക് മീറ്റര്‍ മണ്ണ് മാന്തിയെടുത്ത് വാര്‍ഫിന് സമീപം നാല് മീറ്റര്‍ ആഴം കൂട്ടുകയാണ് ലക്ഷ്യം. രണ്ടു മാസത്തെ തുടര്‍ച്ചയായി നടക്കുന്ന മണ്ണ് നീക്കലിലൂടെ ചരക്കു കപ്പലുകള്‍ക്ക് തടസ്സമില്ലാതെ വാര്‍ഫിലടുക്കാന്‍ കഴിയും. 160 മീറ്റർ നീളമുള്ള പുതിയ വാർഫിൽ 40 മീറ്റർ വീതിയിലാണ് മണ്ണുമാന്തി ആഴം കൂട്ടുന്നത്. വലിയ ചങ്ങാടത്തിൽ മണ്ണുമാന്തി യന്ത്രം ഘടിപ്പിച്ച് കോരിയെടുക്കുന്ന ചളി ബാർജിൽ ശേഖരിച്ച് പുറംകടലിലാണ് തള്ളുന്നത്. ചാലിയാറിൽനിന്ന് അഴിമുഖത്ത് ഒഴുകിയെത്തുന്ന ചളിയാണ് വാർഫിന് സമീപം നദീമുഖത്ത് അടിയുന്നത്. ഇതു കാരണം രണ്ടര മീറ്റർ മാത്രമാണ് ഇവിടെ താഴ്ച. ഇത് കണ്ടെയ്നർ കപ്പലുകൾക്കും ലക്ഷദ്വീപ് യാത്രക്കപ്പലിനും വാർഫിനോട് അടുക്കുവാൻ വളരെ പ്രയാസം നേരിടാറുണ്ട്. കപ്പൽ ക്യാപ്റ്റൻമാർ തുറമുഖ വകുപ്പ് അധികൃതരെ ഇക്കാര്യം അറിയിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് അടിയന്തരമായി വാർഫ് ബേസിൻ ആഴംകൂട്ടുന്ന പ്രവൃത്തി ആരംഭിച്ചത്. മണ്ണു മാന്തൽ ഒരു മാസംകൊണ്ട് പൂർത്തീകരിക്കാനാണ് ഉദ്ദേശിച്ചതെങ്കിലും, സ്ഥിരമായി സർവിസ് നടത്തുന്ന ലക്ഷദ്വീപ് യാത്രക്കപ്പലും, ബാർജ്, ഉരു തുടങ്ങിയവ വാർഫിൽനിന്ന് മാറുമ്പോൾ മാത്രമാണ് മണ്ണു മാന്തൽ പ്രവൃത്തി തുടരുവാൻ സാധിക്കുന്നത്. ഇതു കാരണം ആഴംകൂട്ടുന്ന ജോലി യഥാസമയം പൂർത്തീകരിക്കാൻ കഴിയാതെവന്നു. ഇനി ഒരു മാസത്തിനകം പണി പൂർത്തിയാക്കുമെന്ന് പോർട്ട് ഓഫിസർ ക്യാപ്റ്റൻ അശ്വിനി പ്രതാപ് അറിയിച്ചു. കേരള സ്റ്റേറ്റ് മാരിടൈം ഡെവലപ്മെൻറ് കോർപറേഷെൻറ നേതൃത്വത്തില്‍ 41 ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തി നടത്തുന്നത്. മുൻ വര്‍ഷങ്ങളില്‍ 13 കോടി രൂപ ചെലവില്‍ കെ.എം.ഡി.സിയുടെ മേല്‍നോട്ടത്തില്‍ ബേപ്പൂര്‍ അഴിമുഖം ഉള്‍പ്പെടെ തുറമുഖ നദീമുഖത്തും മറ്റുമുള്ള മണ്ണ് മാന്തുകയും ചെങ്കല്‍പ്പാറകള്‍ പൊട്ടിച്ചുമാറ്റുകയും ചെയ്തിരുന്നു. ബേപ്പൂര്‍ തുറമുഖത്തെ പഴയതും പുതിയതുമായ രണ്ട് വാര്‍ഫുകളിലും കപ്പലുകള്‍ക്ക് തടസ്സംകൂടാതെ അടുക്കത്തക്കവണ്ണം മണ്ണു മാന്തി മാറ്റാന്‍ 30 കോടിയുടെ ബൃഹത്തായ പദ്ധതിയും തുറമുഖ വകുപ്പിെൻറ പരിഗണനയിലുണ്ട്. ബേപ്പൂര്‍ അഴിമുഖം വരെയുള്ള കപ്പല്‍ ചാലുകള്‍ക്ക് ആഴമുണ്ടാക്കാന്‍ വേണ്ടിയാണ് പുതിയ പദ്ധതി നടപ്പാക്കുക. വാര്‍ഫിലെ നദീമുഖത്ത് ആഴം കൂട്ടുന്നതോടൊപ്പം കപ്പല്‍ച്ചാലുകള്‍ക്കും ആഴംകൂട്ടിയാല്‍ അഴിമുഖത്തുനിന്ന് വന്‍ ചരക്കുകപ്പലുകള്‍ക്ക് തുറമുഖത്ത് അനായാസം പ്രവേശിക്കാമെന്നാണ് വിലയിരുത്തൽ. ഇതിന് പുറമെ കേന്ദ്രസര്‍ക്കാറിെൻറ 'സാഗര്‍മാല' പദ്ധതിവഴി തുറമുഖ വികസനത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കാനും നടപടി സ്വീകരിച്ചു വരുകയാണ്. തുറമുഖ വകുപ്പിെൻറ സമ്പൂർണമായ പദ്ധതികൾ നടപ്പാക്കുകയാണെങ്കിൽ ബേപ്പൂർ തുറമുഖത്തിെൻറ മുഖച്ഛായതന്നെ മാറുമെന്നാണ് പ്രതീക്ഷ. ചരക്കു കപ്പലുകളുടെ വരവ് എളുപ്പമായാൽ മലബാറിെൻറ വാണിജ്യ മേഖലയുടെ കുതിപ്പിന് ആക്കം കൂടുമെന്നുറപ്പാണ്. photo byp10 byp20 ബേപ്പൂർ തുറമുഖത്ത് വാർഫ് ബേസിൻ ആഴം കൂട്ടുന്നതിെൻറ ഭാഗമായി അടിഞ്ഞുകൂടിയ ചളി മണ്ണുമാന്തിയന്ത്രംകൊണ്ട് നീക്കംചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story