Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2018 5:23 AM GMT Updated On
date_range 9 Jun 2018 5:23 AM GMTതോണി കടലിൽ കുടുങ്ങി; മത്സ്യത്തൊഴിലാളികൾ സാഹസികമായി രക്ഷപ്പെട്ടു
text_fieldsbookmark_border
ബേപ്പൂർ: മത്സ്യബന്ധനത്തിനിടെ തോണി കടലിൽ കുടുങ്ങി. തോണിയിലെ ആറു മത്സ്യത്തൊഴിലാളികളും രക്ഷപ്പെട്ടു. എൻജിൻ തകരാറിലായതിനെ തുടർന്നാണ് പ്രക്ഷുബ്ധമായ കടലിൽ തോണി അകപ്പെട്ടത്. തോണിയിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ സാഹസികമായി രക്ഷപ്പെടുകയായിരുന്നു. മൂന്നുപേർ കരയിലേക്ക് നീന്തിരക്ഷപ്പെടുകയും മറ്റു മൂന്നു പേരെ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻറ് വിഭാഗം രക്ഷപ്പെടുത്തി ഹാർബറിൽ എത്തിക്കുകയുമായിരുന്നു. ജൂൺ മൂന്നിന് ബേപ്പൂരിൽനിന്ന് മത്സ്യബന്ധനത്തിന് പോയ 'സെൻറ് മാത്യൂസ്' എന്ന തോണി കടലുണ്ടി ഭാഗത്ത് അഞ്ച് നോട്ടിക്കൽ മൈൽ അകലെ വെള്ളിയാഴ്ച വൈകീട്ട് 4.30നാണ് എൻജിൻ തകരാറിലായി അപകടത്തിൽപെട്ടത്. തോണിയിലെ ആറു തൊഴിലാളികളും അപകടത്തിലാണെന്ന് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻറ്് വിഭാഗത്തിന് വിവരം ലഭിച്ചയുടൻ ബേപ്പൂർ ഹാർബറിൽനിന്ന് ബോട്ടുമായി രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ടു. ശക്തമായ തിരമാലയുണ്ടായതിനാൽ മൂന്നുപേർ തോണിയിൽനിന്ന് തെറിച്ച് കടലിൽ വീഴുകയും മൂവരും കടലുണ്ടി ഭാഗത്തെ കടുക്ക ബസാർ തീരത്തേക്ക് നീന്തിരക്ഷപ്പെടുകയുമായിരുന്നു. മറ്റു മൂന്നുപേരെ മറൈൻ പൊലീസ് രക്ഷപ്പെടുത്തി ബേപ്പൂർ ഹാർബറിൽ 7.30ഓടെ എത്തിച്ചു. കടൽ പ്രക്ഷുബ്ധമായതിനാൽ തോണി കെട്ടിവലിച്ചു കൊണ്ടുവരുന്നതിന് മറൈൻ പൊലീസ് വിഭാഗത്തിനു സാധിച്ചിട്ടില്ല. തോണി ഇപ്പോഴും കടലിൽ നങ്കൂരമിട്ട് നിർത്തിയിട്ടിരിക്കുകയാണ്. തോണിയുടെ സുരക്ഷയെപ്പറ്റി തൊഴിലാളികൾ ആശങ്കയിലാണ്. മറൈൻ എൻഫോഴ്സ്മെൻറ് വിഭാഗം രക്ഷപ്പെടുത്തിയ മൂന്നു മത്സ്യത്തൊഴിലാളികൾക്കും പരിക്കുകളൊന്നും ഇല്ലാത്തതിനാൽ വൈദ്യസഹായം വേണ്ടിവന്നില്ല. തിരുവനന്തപുരം പൊഴിയൂർ സ്വദേശി തദയൂസ് രാജിെൻറ ഉടമസ്ഥതയിലുള്ളതാണ് സെൻറ് മാത്യൂസ് തോണി. നീന്തിക്കയറിയ മൂന്നുപേരെയും കോസ്റ്റൽ പൊലീസ് വാഹനത്തിൽ ബേപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക പരിശോധന നടത്തി. തോണിയിലുണ്ടായിരുന്ന ആറുപേരിൽ തിരുവനന്തപുരം ബാലരാമപുരം സ്വദേശി സക്കറിയാസിെൻറ മകൻ സിൽവദാസ് (48), കന്യാകുമാരിയിലെ നീരോട് സ്വദേശി പോരിച്ചെൻറ മകൻ ഗീതൻ (21), കന്യാകുമാരി ശംഖുവിളകം സ്വദേശി ക്രിസ്തുരാജയുെട മകൻ ജിവിൻ (21) എന്നിവരാണ് തോണിയിൽനിന്ന് തെറിച്ചുവീണ് നീന്തി കടലുണ്ടി കടുക്ക ബസാർ തീരത്ത് എത്തിയത്. തിരുവനന്തപുരം പൊഴിയൂർ സ്വദേശികളായ അന്തോണിപ്പിള്ളയുടെ മകനും ഉടമയുമായ തദയൂസ് രാജ് (43), ശെൽവരാജ് (39), പനി അടിമൈയുടെ മകൻ ജസ്റ്റിൻ (39) എന്നിവരെയാണ് മറൈൻ എൻഫോഴ്സ്മെൻറ് വിഭാഗം രക്ഷപ്പെടുത്തി ബേപ്പൂർ ഹാർബറിൽ എത്തിച്ചത്. മറൈൻ എൻഫോഴ്സ്മെൻറ് എ.എസ്.ഐ സി.പി. വിചിത്രെൻറ നേതൃത്വത്തിൽ െറസ്ക്യൂ ഗാർഡുമാരായ ഷൈജു, രാജേഷ്, താജുദ്ദീൻ എന്നിവർ രക്ഷാപ്രവർത്തനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story