Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2018 6:08 AM GMT Updated On
date_range 31 July 2018 6:08 AM GMTക്വാറി ഉടമകളുടേത് സമ്മർദതന്ത്രം ^പ്രകൃതി സംരക്ഷണസമിതി
text_fieldsbookmark_border
ക്വാറി ഉടമകളുടേത് സമ്മർദതന്ത്രം -പ്രകൃതി സംരക്ഷണസമിതി കൽപറ്റ: ജില്ലയിൽ അനിയന്ത്രിത കരിങ്കൽഖനനം നടത്താൻ ഭരണ-പ്രതിപക്ഷ പാർട്ടികളുടെ സഹകരണത്തോടെ ക്വാറി ഉടമകൾ നീക്കംനടത്തുന്നതായി പ്രകൃതി സംരക്ഷണസമിതി. ഇത്തരം നീക്കങ്ങളെ എന്തു വിലകൊടുത്തും ചെറുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലയിലെ നിർമാണമേഖല സ്തംഭനത്തിലാണെന്നും കരിങ്കൽ ഉൽപന്നങ്ങൾക്ക് വൻവിലയാണെന്നും തൊഴിലാളികൾ പട്ടിണിയിലാണെന്നുമുള്ള പല്ലവിയുമായാണ് ക്വാറി ഉടമകളും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയത്. വ്യാച പ്രചാരണങ്ങളും സമ്മർദ തന്ത്രങ്ങളുമാണ് അവർ നടത്തുന്നത്. ജില്ലയിൽ ക്വാറി ഉൽപന്നങ്ങൾക്ക് വൻവിലയാണെന്ന വാദം തെറ്റാണ്. എല്ലാ ക്വാറികളും പ്രവർത്തിച്ചിരുന്നപ്പോൾ എം. സാൻഡിന് ക്യുബിക് അടിക്ക് 60-70 രൂപയായിരുന്നു. ഇന്ന് 45-50 രൂപ മാത്രമാണ്. അന്ന് 55 രൂപയുണ്ടായിരുന്ന മെറ്റലിന് ഇപ്പോൾ 35 രൂപയാണ്. 2010ൽ ഹൈകോടതി ഉത്തരവിനെ തുടർന്ന് ദീർഘകാലം ജില്ലയിലെ അനധികൃത ക്വാറികൾ അടച്ചിട്ടിരുന്നു. ഇപ്പോൾ പയറ്റുന്ന അതേ തന്ത്രം ഉപയോഗിച്ചാണ് അന്ന് ക്വാറികൾ തുറപ്പിച്ചത്. എന്നാൽ, കലക്ടറും ജനപ്രതിനിധികളും ഉൾപ്പെട്ട വില ഏകീകരണ സമിതിയുടെ ഉത്തരവുകൾ കാറ്റിൽ പറത്തി. ഇരട്ടിവില ഈടാക്കി ഇതരജില്ലകളിലേക്കും ക്രഷറുകൾക്കും നൽകി ക്വാറി ഉടമകൾ കൊള്ളലാഭം കൊയ്തു. 2015ൽ ഭേദഗതി ചെയ്ത മിനറൽ കൺസഷൻ റൂൾ അനുസരിച്ച് റവന്യൂ ഭൂമിയിൽനിന്നു ഖനനം ചെയ്യുന്ന കല്ലിന് ടൺ ഒന്നിന് 200 രൂപവീതം സീനിയറേജായി സർക്കാറിലേക്ക് അടക്കണമെന്ന വ്യവസ്ഥ അംഗീകരിച്ചാണ് കലക്ടറിൽനിന്നു എൻ.ഒ.സി സമ്പാദിച്ചത്. ഈ തുക ഉപഭോക്താക്കളിൽനിന്നു ഈടാക്കിയശേഷം സർക്കാറിലേക്കടക്കാതെ 2.7 കോടി രൂപ ക്വാറി ഉടമകൾ തട്ടിയെടുത്തു. ഇതേ തുടർന്നാണ് രണ്ടരവർഷം മുമ്പ് അന്നത്തെ ജില്ല കലക്ടർ കേശവേന്ദ്രകുമാർ ക്വാറികൾ അടച്ചുപൂട്ടിയത്. പ്രസ്തുത തുക സർക്കാറിൽ സ്വാധീനം ചെലുത്തി എഴുതിത്തള്ളിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ജില്ലയുടെ പാരിസ്ഥിതിക തകർച്ചക്ക് ആക്കംകൂട്ടുന്ന നിർമിതികൾ നിരോധിക്കണം. അത്യാവശ്യമില്ലാത്തവക്ക് 10 വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കണം. സംസ്ഥാന സർക്കാർ ഖനനനയം പ്രഖ്യാപിക്കണം. ജില്ലയിൽ ഖനനം നടത്താവുന്ന ഇടങ്ങൾ വിദഗ്ധ സംഘത്തെക്കൊണ്ട് മാപ്പിങ് നടത്തിയും പൊട്ടിക്കാവുന്ന പാറയുടെ അളവു നിജപ്പെടുത്തിയും ഖനനാവകാശം ഗ്രാമസഭകൾക്ക് മാത്രമായി നൽകണമെന്നും ഭാഹവാഹികൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ പ്രസിഡൻറ് എൻ. ബാദുഷ, വൈസ് പ്രസിഡൻറ് എം. ഗംഗാധരൻ, സെക്രട്ടറി തോമസ് അമ്പലവയൽ എന്നിവർ പങ്കെടുത്തു. ആറാട്ടുപാറക്ക് സമീപം നിയമംലംഘിച്ച് ക്വാറിക്ക് അനുമതി കൽപറ്റ: മീനങ്ങാടി കുമ്പളേരി ആറാട്ടുപാറയിൽ നിയമം ലംഘിച്ച് ക്വാറിക്ക് പാരിസ്ഥിതികാനുമതി നൽകിയതായി ആക്ഷേപം. അനുമതി റദ്ദാക്കണമെന്നും ഇല്ലെങ്കിൽ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നും റോക്ക് ഗാർഡൻ ടൂറിസം ക്ലബ് ഭാരവാഹികൾ അറിയിച്ചു. ടൂറിസം സാധ്യതയുള്ള ആറാട്ടുപാറക്ക് സമീപം നാലേക്കർ സ്വകാര്യഭൂമിയിലാണ് ഖനനം നടത്താൻ സർക്കാർ അനുമതിനൽകിയത്. സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ സമിതിയാണ് ക്വാറിക്ക് അനുമതി നൽകിയത്. ചരിത്ര പ്രാധാന്യമുള്ള മുനിയറകൾ, അപൂർവ ജൈവവൈവിധ്യം, ടൂറിസം കേന്ദ്രങ്ങൾ, മകുടപ്പാറ, പാറപ്പാലം, അഞ്ചു ഗുഹകൾ എന്നിവയെല്ലാം ഇതിനു സമീപത്തായുണ്ട്. എന്നാൽ, ഭൂമിക്കു സമീപം ഇതൊന്നുമില്ലെന്നാണ് സമിതിയുടെ ഉത്തരവിലുള്ളത്. 2014വരെ ഇവിടെ ക്വാറി പ്രവർത്തിച്ചിരുന്നു. റോക്ക് ഗാർഡൻ ടൂറിസം ക്ലബ് നടത്തിയ ജനകീയ പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് ക്വാറി അടച്ചത്. മീനങ്ങാടി, അമ്പലവയൽ, വടുവൻചാൽ സ്കൂളുകളിലെ എൻ.എസ്.എസ് വിദ്യാർഥികളെ ഉൾപ്പെടുത്തി പാറക്ക് മുകളിൽ മനുഷ്യച്ചങ്ങലയും സാഹസിക വിനോദയാത്രയും സംഘടിപ്പിച്ചിരുന്നു. തുടർന്നാണ് ജില്ല ദുരന്ത നിവാരണ അതോറിറ്റി 2016 ആഗസ്റ്റ് ആറിന് ആറാട്ടുപാറയുടെ ഒരു കിലോമീറ്റർ പരിധിയിൽ ക്വാറി പ്രവർത്തനം നിരോധിച്ചത്. 2017 മാർച്ച് 24ന് ഹൈകോടതി നിരോധന ഉത്തരവ് ശരിവെച്ചു. ജില്ല കലക്ടറുടെ നിരോധന ഉത്തരവ് നിലനിൽക്കെ ഇപ്പോൾ കെ.ജി. ക്ലിപ്പി എന്നയാൾക്ക് അനധികൃതമായാണ് ക്വാറിക്കു അനുമതി നൽകിയത്. ഇതിനെതിരെ പ്രക്ഷോഭത്തിന് ക്ലബ് നേതൃത്വം നൽകും. പ്രസിദ്ധ ഫാൻറം റോക്കിെൻറ 300 മീറ്റർ അടുത്തായാണ് പുതിയ ക്വാറി. ആറാട്ടുപാറയുടെ സംരക്ഷണത്തിനും വികസനത്തിനും ഇത് ടൂറിസം വകുപ്പ് ഏറ്റെടുക്കണമെന്ന് 2014ൽ ഗ്രാമസഭ പ്രമേയം പാസാക്കിയിരുന്നു. അനധികൃതമായി പാരിസ്ഥിതിക അനുമതി നൽകിയവർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്നും ഉത്തരവ് റദ്ദാക്കി ആറാട്ടുപാറ ടൂറിസം വകുപ്പ് ഏറ്റെടുക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. കൽപറ്റയിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രസിഡൻറ് കെ.പി. ജേക്കബ്, സെക്രട്ടറി എൻ.കെ. ജോർജ്, ബാബു, ബിജു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story