Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2018 6:11 AM GMT Updated On
date_range 25 July 2018 6:11 AM GMTമലയോര ഹൈവേ: വയനാടന്‍ പ്രതീക്ഷകള്‍ക്ക് പുതുജീവന്‍
text_fieldsbookmark_border
*മാനന്തവാടി മണ്ഡലത്തിലെ പ്രവൃത്തി മാർച്ച് 31നകം പൂർത്തീകരിക്കും മാനന്തവാടി: മലയോര പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മലയോര ഹൈവേ പദ്ധതിക്ക് ജില്ലയിൽ ജീവൻ വെക്കുന്നു. മാനന്തവാടി മണ്ഡലത്തില്‍ മലയോര ഹൈവേയുടെ പ്രവൃത്തി അടുത്ത മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുന്നവിധം നടപ്പാക്കാന്‍ തീരുമാനം. പദ്ധതിയുമായി ബന്ധപ്പെട്ട് ഒ.ആര്‍. കേളു എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെയും രാഷ്ട്രീയ പാര്‍ട്ടി, വ്യാപാരി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. 139.1 കോടി രൂപയുടെ പ്രവൃത്തിയാണ് മണ്ഡലത്തില്‍ നടപ്പാക്കുക. പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് (ഡി.പി.ആർ) ധനകാര്യാനുമതിക്കായി കിഫ്ബിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ധനകാര്യാനുമതിയും ഭരണാനുമതിയും ഉടന്‍ ലഭിക്കും. ബോയ്‌സ് ടൗണ്‍ മുതല്‍ പച്ചിലക്കാട് വരെയും തലപ്പുഴ 43-വാളാട്-കരിമ്പില്‍ വഴി കുങ്കിച്ചിറ വരെയുമാണ് മാനന്തവാടി മണ്ഡലത്തില്‍ മലയോര ഹൈവേ കടന്നുപോകുക. ബോയ്‌സ് ടൗണ്‍ മുതല്‍ പച്ചിലക്കാട് വരെയുള്ള 32.3 കിലോമീറ്ററും തലപ്പുഴ 43 മുതല്‍ കുങ്കിച്ചിറ വരെയുള്ള 19.3 കിലോമീറ്റര്‍ റോഡുമാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അടുത്തിടെ നിര്‍മാണം പൂര്‍ത്തീകരിച്ച തലപ്പുഴ 43 മുതല്‍ വാളാട് വരെയുള്ള 8.3 കിലോമീറ്റര്‍ ഒഴിവാക്കിയാകും പ്രവൃത്തി നടത്തുക. 12 മീറ്റര്‍ വീതിയാണ് റോഡിന് വേണ്ടത്. നിലവില്‍ വീതി കുറഞ്ഞ സ്ഥലങ്ങളില്‍ ആളുകള്‍ സ്വമേധയാ സൗജന്യമായി സ്ഥലം വിട്ടുകൊടുക്കണം. റോഡ് കടന്നുപോകുന്ന ഇരുവശങ്ങളിലുമുള്ളവരുടെ യോഗം പഞ്ചായത്ത് തലത്തില്‍ ആഗസ്റ്റ് 10നകം വിളിച്ചുചേര്‍ത്ത് തീരുമാനമെടുക്കുമെന്ന് എം.എൽ.എ അറിയിച്ചു. അതത് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് യോഗം വിളിച്ചുചേര്‍ക്കുക. തലപ്പുഴ 43 മുതല്‍ വാളാട്-കുങ്കിച്ചിറ വരെയുള്ള പാത പിന്നീട് വിലങ്ങാട് റോഡുമായി ബന്ധിപ്പിക്കുമെന്നും എം.എൽ.എ അറിയിച്ചു. റോഡിനരികിലുള്ള ആരാധനാലയങ്ങള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ടവര്‍ ആരാധനാലയ അധികൃതരുമായി ചര്‍ച്ചചെയ്ത് പരിഹരിക്കും. മാനന്തവാടി, തലപ്പുഴ ടൗണുകളിലെ വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മാനന്തവാടി നഗരസഭയും തവിഞ്ഞാല്‍ പഞ്ചായത്തും വ്യാപാരികളുടെ യോഗം വിളിച്ച് ചര്‍ച്ചചെയ്യും. പദ്ധതിയുടെ സാങ്കേതിക അനുമതിക്ക് മുമ്പായി സ്ഥലലഭ്യത ഉറപ്പുവരുത്തും. പദ്ധതിയുമായി മുഴുവൻ പേരും സഹകരിക്കണമെന്ന് എം.എൽ.എ അഭ്യര്‍ഥിച്ചു. മലയോര ഹൈവേ കടന്നുപോകുന്ന തദ്ദേശ സ്ഥാപന ഭരണാധികാരികളും മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പദ്ധതിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ജില്ല പഞ്ചായത്ത് അംഗം എ.എൻ. പ്രഭാകരൻ, മാനന്തവാടി നഗരസഭ ചെയര്‍മാന്‍ ഇന്‍ ചാര്‍ജ് പി.ടി. ബിജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ജെ. പൈലി, തൊണ്ടര്‍നാട് പഞ്ചായത്ത് പ്രസിഡൻറ് പി.എ. ബാബു, എടവക പഞ്ചായത്ത് പ്രസിഡൻറ് ഉഷ വിജയൻ, പനമരം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി. മോഹനൻ, തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡൻറ് അനീഷ സുരേന്ദ്രന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എൻ.ജെ. ഷജിത്ത്, പി.വി. സഹദേവൻ, എക്കണ്ടി മൊയ്തൂട്ടി, ഇ.ജെ. ബാബു, എം. അനിൽ, കെ. ഉസ്മാൻ, ടി. സുരേന്ദ്രൻ, ജോസഫ് കളപ്പുര, മാനന്തവാടി തഹസില്‍ദാര്‍ എൻ.ഐ. ഷാജു, അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ പി.എം. സുരേഷ് കുമാർ, അസി. എന്‍ജിനീയര്‍മാരായ കെ.ബി. നിത, നീതു സെബാസ്റ്റ്യൻ, ഓവര്‍സിയര്‍ ബി. സുരേഷ് കുമാർ, പി. സുധീന്ദ്രലാല്‍ എന്നിവര്‍ യോഗത്തിൽ സംസാരിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ ഹൈവേ എന്നവകാശപ്പെട്ട് 2002ലാണ് അന്നത്തെ സര്‍ക്കാര്‍ മലയോര ഹൈവേ പ്രഖ്യാപിച്ചത്. ആലപ്പുഴ ഒഴികെയുള്ള കേരളത്തിലെ 13 ജില്ലകളിലെ മലയോര പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് പദ്ധതി. കാസർകോട് നന്ദാരപ്പടവില്‍ നിന്നാരംഭിച്ച് തിരുവനന്തപുരം ജില്ലയിലെ പാറശാലയിൽ അവസാനിക്കുന്ന രീതിയിലായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്. ജില്ലയില്‍ 96 കിലോമീറ്ററാണ് റോഡിെൻറ നീളം. ബോയ്‌സ് ടൗണ്‍ മുതൽ മേപ്പാടി, ചൂരല്‍മല, അട്ടമലയിലൂടെ മലപ്പുറം ജില്ലയിലെ അരുണപ്പുഴയിലെത്തുന്ന രീതിയിലാണ് പാത തീരുമാനിച്ചിരുന്നത്. ജില്ലയിൽ മലയോര ഹൈവേക്കായി കാര്യമായ പ്രവര്‍ത്തനം നടന്നിട്ടില്ല. നഗരസഭ വ്യാപാരികളുടെ യോഗം വിളിക്കും മാനന്തവാടി: മലയോര ഹൈവേ കടന്നുപോകുന്ന സ്ഥലത്തെ പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കുന്നതിന് നഗരസഭ വ്യാപാരികളുടെ യോഗം വിളിക്കും. എരുമത്തെരുവ്-ഗാന്ധി പാര്‍ക്ക്-ഗ്രെയ്‌സ് ജങ്ഷൻ-നോബിള്‍ ജ്വല്ലറി വരെയുള്ള സ്ഥലത്തെ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനാണ് യോഗം ചേരുക. നിലവില്‍ ഇവിടെ പലയിടങ്ങളിലും റോഡിന് 12 മീറ്റര്‍ വീതിയില്ല. വ്യാപാര സ്ഥാപനങ്ങളുടെ വശങ്ങള്‍ പൊളിച്ചുനീക്കേണ്ടിവരും. ഇക്കാര്യം ചര്‍ച്ചചെയ്ത് പരിഹരിക്കും. വികസന പദ്ധതിയുമായി വ്യാപാരികള്‍ സഹകരിക്കുമെന്ന് മര്‍ച്ചൻറ്സ് അസോസിയേഷന്‍ പ്രസിഡൻറ് കെ. ഉസ്മാനും വ്യാപാരി വ്യവസായി സമിതി ജില്ല ജോയൻറ് സെക്രട്ടറി ടി. സുരേന്ദ്രനും എം.എൽ.എ വിളിച്ചുചേര്‍ത്ത യോഗത്തില്‍ അറിയിച്ചു. TUEWDL20 മലയോര ഹൈവേയുമായി ബന്ധപ്പെട്ട യോഗത്തില്‍ ഒ.ആർ. കേളു എം.എൽ.എ സംസാരിക്കുന്നു ------------------------------------------
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story