Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2018 11:14 AM IST Updated On
date_range 9 July 2018 11:14 AM ISTഎ.ടി.ഒയെ സ്ഥലംമാറ്റിയ സംഭവം: ജീവനക്കാർക്കിടയിൽ പ്രതിഷേധം പുകയുന്നു
text_fieldsbookmark_border
*എം.ഡിയെ തെറ്റിദ്ധരിപ്പിച്ച് നടപടിയെടുപ്പിക്കുകയായിരുന്നുവെന്ന് ആരോപണം കൽപറ്റ: കൽപറ്റയിൽനിന്ന് ബംഗളൂരുവിലേക്കുള്ള കെ.എസ്.ആർ.ടി.സി ഡീലക്സ് ബസ് ഒരു യാത്രക്കാരനുമായി സർവിസ് നടത്തിയതിെൻറ പേരിൽ കൽപറ്റ യൂനിറ്റ് അസി. ട്രാൻസ്പോർട്ട് ഒാഫിസർ കെ. ജയകുമാറിനെ കട്ടപ്പനയിലേക്ക് സ്ഥലംമാറ്റിയ നടപടിക്കെതിരെ ജീവനക്കാർക്കിടയിൽ അമർഷം പുകയുന്നു. വിരലിൽ എണ്ണാവുന്ന യാത്രക്കാരുമായി സർവിസ് നടത്തുന്ന മറ്റു ദീർഘദൂര സർവിസുകളും ഉണ്ടെന്നിരിക്കെ അതിെൻറ മുഴുവൻ ഉത്തരവാദിത്തവും ഇതുപോലെ ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെക്കുന്ന സമീപനം തുടരുമോ എന്നാണ് ജീവനക്കാർ ചോദിക്കുന്നത്. പരാതി കിട്ടിയ ഉടനെ കാര്യമായ പരിശോധനകൾക്കോ യാത്രക്കാർ കുറയാനുണ്ടായ സാഹചര്യമോ അന്വേഷിക്കാതെ പൊടുന്നനെയുള്ള 'പണിഷ്മെൻറ്' ട്രാൻസ്ഫറിനെതിരെ നവമാധ്യങ്ങളിലെ കെ.എസ്.ആർ.ടി.സി കൂട്ടായ്മകളിലും പ്രതിഷേധം ശക്തമാണ്. ഡിപ്പാർട്മെൻറ് നടപടിയായി മാത്രം ഒതുങ്ങേണ്ട ട്രാൻസ്ഫർ ഉത്തരവ് വന്ന ഉടനെ ഒാൺലൈൻ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ജൂലൈ അഞ്ചിന് രാത്രി 9.30ന് കൽപറ്റയിൽനിന്ന് മാനന്തവാടി വഴി ബംഗളൂരുവിലേക്ക് പോകുന്ന സൂപ്പർ ഡീലക്സ് ബസിലെ യാത്രക്കാരുടെ കണക്കെടുപ്പ് വൈകീട്ട് അഞ്ചുമണിയോടെയോ ആറുമണിയോടെയോ ഡ്യൂട്ടി അവസാനിക്കുന്ന എ.ടി.ഒ എടുക്കണമെന്ന് പറയുന്നതിലും അസ്വാഭാവികതയുണ്ട്. റിസർവേഷൻ ചാർട്ട് പരിശോധിച്ച് വേണ്ടത്ര യാത്രക്കാരില്ലെങ്കിൽ സർവിസ് റദ്ദാക്കണമെന്ന കാര്യം എ.ടി.ഒയെ അറിയിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രമിച്ചിരുന്നില്ല. അന്നേദിവസം കോഴിക്കോട്ടുനിന്നുള്ള ബംഗളൂരു എക്സ്പ്രസ് വൈകിവന്നതോടെ കൽപറ്റ സ്റ്റാൻഡിലുള്ള ദീർഘദൂര യാത്രക്കാർ അതിൽ കയറി. ഇതോടെ 9.30നുള്ള ഡീലക്സ് ബസിൽ കയറാൻ യാത്രക്കാരില്ലാതെയായി. മാനന്തവാടി എത്തിയപ്പോഴേക്കും ഇരിട്ടിയിൽനിന്നുള്ള ബംഗളൂരു ബസും തൊട്ടുമുന്നേ പോയി. ഇതോടെ അവിടെനിന്നും ആളില്ലാതെയായി. കൂടാതെ ഒരു യാത്രക്കാരൻ മാത്രമുണ്ടായിരുന്ന ഈ ബസിൽ കൽപറ്റയിൽനിന്ന് ബംഗളൂരുവരെ യാത്ര ചെയ്ത കെ.എസ്.ആർ.ടി.സിയിലെ ഇൻസ്പെക്ടർ പദവിയിലുള്ള ഉദ്യോഗസ്ഥൻതന്നെയാണ് സംഭവം ഉന്നതരെ അറിയിച്ചതെന്നതാണ് ഏറെ വിചിത്രം. ബസിലുണ്ടായിരുന്ന ഈ ഉദ്യോഗസ്ഥൻ കൽപറ്റ എ.ടി.ഒയെയോ മാനന്തവാടി എ.ടി.ഒയയോ വിവരം അറിയിച്ചിരുന്നെങ്കിൽ സർവിസ് റദ്ദാക്കാൻ നടപടി എടുക്കാമായിരുന്നു. എന്നാൽ, അതിന് ശ്രമിക്കാതെ ഈ ഉദ്യോഗസ്ഥൻ നേരിട്ട് പരാതി നൽകിയതിനെതിരെയും വിമർശനമുയരുന്നുണ്ട്. കൂടാതെ, സൂപ്പർ ക്ലാസ് സർവിസുകളിൽ ഒരു ടിക്കറ്റ് മാത്രമാണ് റിസർവ് ചെയ്തിട്ടുള്ളതെങ്കിൽ യാത്ര റദ്ദാക്കണമെന്ന നിർദേശം ഇതുവരെ പുറത്തിറങ്ങിയിട്ടുമില്ല. കൽപറ്റ -ബംഗളൂരു ട്രിപ് കാൻസൽ ചെയ്താൽ പിറ്റേദിവസം ഇതേ ബസിൽ ബംഗളൂരുവിൽനിന്ന് കൽപറ്റയിലേക്ക് റിസർവ് ചെയ്തവരുടെ യാത്രയും മുടങ്ങുന്ന സാഹചര്യമുണ്ടാകും. എട്ടുമണിക്ക് കൽപറ്റയിൽനിന്ന് ബത്തേരി വഴിയുള്ള ബംഗളൂരു സൂപ്പർഫാസ്റ്റായി നേരത്തേ നല്ലരീതിയിൽ ഒാടിയിരുന്ന സർവിസാണ് ഒരു മാനദണ്ഡവുമില്ലാതെ സൂപ്പർ ഡീലക്സ് ആയി മാനേജ്മെൻറ് ഉയർത്തുന്നതും സർവിസ് മാനന്തവാടി വഴിയാക്കുന്നതും. ഇതോടെയാണ് ഇതിൽ യാത്രക്കാരും കുറഞ്ഞത്. യാദൃച്ഛികമായി സംഭവിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളിൽ ഇത്തരം നടപടി കേട്ടറിവുപോലുമില്ലാത്തതാണെന്നും ട്രാൻസ്ഫർ തീരുമാനം പിൻവലിക്കണമെന്നുമാണ് ആവശ്യമുയരുന്നത്. കാസർകോട് ജനറൽ കൺട്രോളിങ് ഇൻസ്പെക്ടറായിരുന്ന കെ. ജയകുമാർ പ്രമോഷനായാണ് സുൽത്താൻ ബത്തേരി യൂനിറ്റിെൻറ എ.ടി.ഒയായി എത്തുന്നത്. പിന്നീട് കൽപറ്റക്ക് മാറി. ദിവസേന ശരാശരി 8.5 ലക്ഷം വരുമാനമുണ്ടായിരുന്ന ബത്തേരി ഡിപ്പോയുടെ കലക്ഷൻ 13.50 ലക്ഷത്തിലേക്ക് ഉയർത്തിയത് ഇദ്ദേഹം അവിടെയുണ്ടായിരുന്ന സമയത്താണ്. സ്വകാര്യ ബസുകാർക്ക് കനത്ത വെല്ലുവിളി ഉയർത്തി കൽപറ്റ -ബത്തേരി ചെയിൻ സർവിസ് ആരംഭിച്ച സമയത്തുതന്നെ ഉദ്യോഗസ്ഥനെ മാറ്റിയ നടപടി ജനങ്ങളും സംശയത്തോടെയാണ് കാണുന്നത്. നന്നാക്കിയിട്ടും നന്നാവാത്ത ഇടിയംവയൽ റോഡ് വൈത്തിരി: പടിഞ്ഞാറത്തറ റോഡിൽ ഇടിയംവയൽ അങ്ങാടിക്കടുത്ത് റോഡ് പൊട്ടിത്തകർന്നിട്ടു വർഷങ്ങളേറെയായി. റോഡിനു കുറുകെ വെള്ളം ഒലിച്ചുപോകുന്നതുകാരണം വലിയ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. വർഷങ്ങൾക്കു മുമ്പ് തകർന്ന റോഡിലൂടെ വാഹനങ്ങൾ പ്രയാസപ്പെട്ടാണ് കടന്നുപോകുന്നത്. ടൂറിസ്റ്റ് ബസുകളടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. പഞ്ചായത്ത് അധികൃതർ എല്ലാവർഷവും റോഡ് നന്നാക്കുമെങ്കിലും അടുത്ത മഴ വരുമ്പോൾ റോഡ് തകർന്ന് വലിയ കുഴികൾ രൂപപ്പെടുകയാണ് പതിവ്. താണതരം വസ്തുക്കളുപയോഗിച്ചു നടക്കുന്ന പണികൾ കാരണമാണ് റോഡിലെ കുഴികൾ സ്ഥിരമായി അടക്കാൻ കഴിയാത്തതെന്ന് പ്രദേശവാസികൾ പറയുന്നു. റോഡിന് ഇരുവശവും ഓവുചാലില്ലാത്തതുകൊണ്ടാണ് വെള്ളം റോഡിനു കുറുകെ ഒഴുകുന്നതും കുഴികൾ രൂപപ്പെടുന്നതും. റോഡിനു കുറുകെ കലുങ്ക് പണിതാലും ഇൗ ദുരവസ്ഥക്ക് പരിഹാരമാകും. SUNWDL14 വൈത്തിരി -പടിഞ്ഞാറത്തറ റോഡിൽ ഇടിയംവയൽ അങ്ങാടിക്കടുത്ത് റോഡ് തകർന്ന നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story