Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2018 8:23 PM IST Updated On
date_range 30 Jan 2018 8:23 PM ISTഫെഡറലിസത്തെ തകർക്കാൻ പുതിയ തെരഞ്ഞെടുപ്പ് സമ്പ്രദായം
text_fieldsbookmark_border
2014ലെ പാർലമെൻറ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ ബി.ജെ.പി പ്രകടന പത്രികയിൽ 'ഒരൊറ്റ രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയം അവർ മുന്നോട്ടുവെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പല സന്ദർഭങ്ങളിലായി ഈ ആശയം ഉയർത്തുകയും രാഷ്ട്രീയ പാർട്ടികളും ജനങ്ങളും അതെക്കുറിച്ച് ഗൗരവത്തിൽ ആലോചിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. 2018 ജനുവരി 20ന് ഈ ആവശ്യം അദ്ദേഹം ആവർത്തിക്കുകയുണ്ടായി. ജനുവരി 23ന് വിരമിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ അചൽ കുമാർ ജ്യോതിയും പുതുതായി ഉത്തരവാദിത്തം ഏറ്റെടുത്ത മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഓം പ്രകാശ് റാവത്തും ഈ ആശയത്തെ പിന്തുണച്ച് സംസാരിച്ചിട്ടുണ്ട്. ഇപ്പോൾ ഒടുവിൽ, തിങ്കളാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലും ഒരൊറ്റ തെരഞ്ഞെടുപ്പ് സമ്പ്രദായത്തെക്കുറിച്ച് ആലോചിക്കാൻ ആഹ്വാനം ചെയ്യുകയുണ്ടായി. അതായത്, തങ്ങളുടെ പ്രകടന പത്രികയിൽ പറഞ്ഞ ആശയത്തിലേക്ക് രാജ്യത്തിെൻറ പൊതുമനസ്സ് മാറ്റിയെടുക്കാനും പതിയെ അത്തരമൊരു സമ്പ്രദായത്തിലേക്ക് തെരഞ്ഞെടുപ്പ് സംവിധാനത്തെ മാറ്റാനും കേന്ദ്ര സർക്കാറും ബി.ജെ.പിയും ശ്രമങ്ങൾ ആരംഭിച്ചു എന്നുതന്നെ വേണം മനസ്സിലാക്കാൻ. പാർലമെൻറ് തെരഞ്ഞെടുപ്പും വിവിധ സംസ്ഥാന അസംബ്ലികളിലേക്കുള്ള തെരഞ്ഞെടുപ്പും ഒരേസമയത്ത് നടത്തുക എന്നതാണ് ഈ ആശയത്തിെൻറ അടിസ്ഥാനം. ഇതിെൻറ സാധ്യതകളെയും ആവശ്യകതയെയും കുറിച്ച് പഠിക്കാൻ നിതി ആയോഗ് ബിബേക് ദെബറോയ്, കിഷോർ ദേശായി എന്നിവരെ നിയോഗിക്കുകയും അവർ വിഷയത്തിൽ റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്. ഒരൊറ്റ തെരഞ്ഞെടുപ്പ് എന്ന ആശയത്തിലേക്ക് മാറണമെന്നാണ് പ്രസ്തുത കമ്മിറ്റിയുടെ ശിപാർശ. പ്രധാനമായും രണ്ടു കാരണങ്ങളാണ് ഇതിനെ പിന്തുണച്ച് അവർ മുന്നോട്ടുവെക്കുന്നത്. പല സമയങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തുന്നതുകൊണ്ടുണ്ടാകുന്ന ഭീമമായ സാമ്പത്തിക ഭാരമാണ് അതിലൊന്ന്. തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് വരുമ്പോൾ നടത്തിപ്പ് ചെലവ് വലിയതോതിൽ കുറക്കാൻ കഴിയുമെന്ന് അവർ കണക്കുകൾ നിരത്തി സമർഥിക്കുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞാൽ നിയമപരമായ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവരും. പല സമയങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുമ്പോൾ പെരുമാറ്റച്ചട്ടത്തിെൻറ കാലയളവും വർധിക്കുന്നു. അത് വികസനത്തെയും ഭരണപരമായ നടപടിക്രമങ്ങളെയും ദോഷകരമായി ബാധിക്കുന്നു. ഈ രണ്ട് കാരണങ്ങൾക്ക് പുറമെ, വോട്ടിങ് പങ്കാളിത്തം വർധിപ്പിക്കാനും ഒരൊറ്റ തെരഞ്ഞെടുപ്പിന് സാധിക്കും എന്നാണ് അതിനെ പിന്തുണക്കുന്നവർ വാദിക്കുന്നത്. ഈ പറഞ്ഞ കാര്യങ്ങളിലെല്ലാം ശരിയുണ്ട്. ആളുകളെ എളുപ്പം ആകർഷിക്കാൻ കഴിയുന്ന ജനപ്രിയ കാരണങ്ങളാണ് അവ. പക്ഷേ, അതിനു പിറകിൽ ഒളിഞ്ഞിരിക്കുന്ന വലിയ അജണ്ടകളെക്കുറിച്ചാണ് ജനാധിപത്യ സമൂഹം ആലോചിക്കേണ്ടത്. നിലവിലെ പാർലമെൻററി സംവിധാനം മാറ്റിമറിച്ച് പ്രസിഡൻഷ്യൽ സമ്പ്രദായത്തിലേക്ക് രാഷ്ട്രീയ ക്രമത്തെ മാറ്റുകയെന്നത് ആർ.എസ്.എസ് താലോലിക്കുന്ന വലിയൊരു സ്വപ്നമാണ്. പടിപടിയായി ആ ലക്ഷ്യത്തിലേക്ക് കാര്യങ്ങളെത്തിക്കുകയെന്നതാണ് അവരുടെ പരിപാടി. തങ്ങളുടെ തീവ്ര ദേശീയത പദ്ധതിക്ക് അനുയോജ്യമായ ഭരണക്രമം അതാണെന്ന് അവർ വിചാരിക്കുന്നു. അതിലേക്കുള്ള ആദ്യ ചുവടാണ് യഥാർഥത്തിൽ ഒരൊറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം. ദേശീയതലത്തിൽ തീവ്രദേശീയതയുടെയും വർഗീയതയുടെയും വലിയ തരംഗമുണ്ടാക്കി തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തിയാൽ, തങ്ങൾക്ക് മാത്രമായിരിക്കും നേട്ടമുണ്ടാക്കാൻ കഴിയുക എന്ന് അവർ കരുതുന്നുണ്ട്. സംസ്ഥാനങ്ങൾക്ക് സാധ്യമാവുന്ന അളവിൽ സ്വയം നിർണയാവകാശം നൽകുന്ന ശക്തമായ ഫെഡറലിസത്തിൽ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ് നമ്മുടെ ഭരണഘടന. വൈവിധ്യങ്ങളാലും ഉപദേശീയതകളാലും സമ്പന്നമായ നമ്മുടെ രാജ്യത്തെ പ്രതാപത്തോടെ നിലനിർത്തുന്നത് ഈ ഫെഡറൽ ഘടനയാണ്. അതേസമയം, സംഘ്പരിവാറിെൻറ തീവ്ര ദേശീയത പദ്ധതിക്ക് വലിയ വിഘാതം നിൽക്കുന്നതാണ് ഈ ഫെഡറൽ സംവിധാനം. ഒരൊറ്റ രാജ്യം, ഒരൊറ്റ സംസ്കാരം, ഒരൊറ്റ മതം എന്നിങ്ങനെ പോകുന്നു അവരുടെ സ്വപ്നം. ഏക ശിലാത്മകമായ രാഷ്ട്രത്തിലേക്കുള്ള ചവിട്ടുപടി എന്ന അർഥത്തിലുള്ള കറകളഞ്ഞ രാഷ്ട്രീയ പദ്ധതി മാത്രമാണ് ഒരൊറ്റ തെരഞ്ഞെടുപ്പ് എന്ന ആശയവും. സാംസ്കാരിക ഫെഡറലിസത്തെ തകർത്ത് ഏകശില സംസ്കാരം അടിച്ചേൽപിക്കാനാണ് ഏകസിവിൽകോഡ് പദ്ധതി സംഘ്പരിവാർ മുന്നോട്ടുവെച്ചത്. അക്കാര്യം മനസ്സിലാക്കാതെ അഹമഹമികയാ അതിനെ പിന്തുണക്കാൻ ഇടതുപക്ഷം വരെ മുന്നോട്ടു വന്നു. ഇപ്പോൾ രാഷ്ട്രീയ ഫെഡറലിസത്തെ തകർക്കാനാണ് ഒരൊറ്റ തെരഞ്ഞെടുപ്പ് എന്ന പദ്ധതിയുമായി അവർ ഇറങ്ങിയിരിക്കുന്നത്. അതിനെ ആ അർഥത്തിൽതന്നെ തിരിച്ചറിഞ്ഞ് ചെറുത്തുതോൽപിക്കാൻ ജനാധിപത്യ വാദികൾ മുന്നോട്ടു വരണം. അതല്ലെങ്കിൽ തിരിച്ചുവരാൻ പറ്റാത്തവിധം രാജ്യത്തിെൻറ സ്വഭാവത്തെത്തന്നെ അവർ മാറ്റിമറിച്ചു കഴിഞ്ഞിട്ടുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story