Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2018 11:08 AM IST Updated On
date_range 3 Jan 2018 11:08 AM ISTഒറ്റപ്പെട്ടവർക്ക് തണലായി പിണങ്ങോട് പീസ് വില്ലേജ്
text_fieldsbookmark_border
*പുതിയ കെട്ടിടത്തിെൻറ ഉദ്ഘാടനം അഞ്ചിന് പിണങ്ങോട്: ജീവിതവഴികളിൽ ഒറ്റപ്പെട്ടുപോയവർക്ക് തണലിടമായി വെങ്ങപ്പള്ളി പഞ്ചായത്തിലെ പിണങ്ങോട് പ്രവർത്തനമാരംഭിച്ച പീസ് വില്ലേജ് സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നു. പിണങ്ങോട് നിർമിച്ച പീസ് വില്ലേജിെൻറ പുതിയ ബഹുനില കെട്ടിടത്തിെൻറ ഉദ്ഘാടനം ഇൗ മാസം അഞ്ചിന് വൈകീട്ട് നാലുമണിക്ക് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ നിർവഹിക്കുമെന്ന് പീസ് വില്ലേജ് ഫൗണ്ടേഷൻ ട്രസ്റ്റ് ജനറൽ സെക്രട്ടറി ബാലിയിൽ മുഹമ്മദ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. പിണങ്ങോട് പുഴക്കലിൽ മൂന്നേക്കർ സ്ഥലത്താണ് പീസ് വില്ലേജ് ഫൗണ്ടേഷൻ ട്രസ്റ്റിനു കീഴിലുള്ള പീസ് വില്ലേജ് ഒരുക്കിയിട്ടുള്ളത്. നിലവിൽ മൂന്നുനില കെട്ടിടമാണ് ഉദ്ഘാടനത്തിന് സജ്ജമായിട്ടുള്ളത്. അഡിമിനിസ്ട്രേഷൻ ബ്ലോക്ക് ഉൾപ്പെടെ മൂന്നു കെട്ടിടങ്ങൾകൂടി ഇതിന് സമീപം നിർമിക്കും. ഇപ്പോൾ ഉദ്ഘാടനം ചെയ്യുന്ന കെട്ടിടത്തിൽ 12 വാർഡുകളിലായി 120 പേർക്ക് കഴിയാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. നിലവിൽ 31 പേരാണ് പീസ് വില്ലേജിൽ കഴിയുന്നത്. പ്രത്യേക പരിചരണം വേണ്ടവർക്കായി ഇൻറൻസിവ് കെയർ യൂനിറ്റും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ജില്ലയിലെ ആദിവാസികൾ ഉൾപ്പെടെ പിന്നാക്ക ജനവിഭാഗത്തിന് തണലാകുന്ന തരത്തിലാണ് വില്ലേജിെൻറ പദ്ധതികൾ വിഭാവനം ചെയ്തിട്ടുള്ളത്. തെരുവുബാല്യങ്ങൾ മുതൽ യാതന അനുഭവിക്കുന്ന ഭിന്നശേഷിക്കാരും ഉപേക്ഷിക്കപ്പെട്ട വൃദ്ധജനങ്ങളും ഉൾപ്പെടെ സമൂഹത്തിൽ അനാഥത്വം പേറുന്ന ഒരുകൂട്ടം മനുഷ്യരെ ജാതി, മത പരിഗണനകൾക്കതീതമായി സംരക്ഷിക്കുന്ന ഒരിടമാണ് പീസ് വില്ലേജ്. പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ, ഡീഅഡിക്ഷൻ സെൻറർ, കൗൺസലിങ് സെൻറർ, സേവന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തൽപരരായ വിദ്യാർഥി-യുവജനങ്ങൾക്കായി പരിശീലനം, സ്ത്രീകൾക്ക് സ്വയംതൊഴിൽ പരിശീലന കേന്ദ്രം തുടങ്ങിയ ബൃഹത് പദ്ധതികളാണ് പീസ് വില്ലേജ് നടപ്പാക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് അധ്യക്ഷത വഹിക്കും. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായിരിക്കും. അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് തറക്കല്ലിടൽ എം.ഐ. ഷാനവാസ് എം.പി നിർവഹിക്കും. ഡീഅഡിക്ഷൻ സെൻററിെൻറ തറക്കല്ലിടൽ സി.കെ. ശശീന്ദ്രൻ എം.എൽ.എയും സി.സി.യു യൂനിറ്റ് ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയും നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി, വൈസ് പ്രസിഡൻറ് പി.കെ. അസ്മത്ത്, ജില്ല കലക്ടർ എസ്. സുഹാസ്, ജില്ല പൊലീസ് മേധാവി ഡോ. അരുൾ ആർ.ബി. കൃഷ്ണ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. പീസ് വില്ലേജ് സെക്രട്ടറിമാരായ കെ. മുസ്തഫ, സദറുദ്ദീൻ വാഴക്കാട്, മാനേജർ മുഹമ്മദ് ലബീബ്, പ്രോഗ്രാം കമ്മിറ്റി ജനറൽ മാനേജർ സലീം ബാവ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ഷമീം പാറക്കണ്ടി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. TUEWDL7 വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുന്ന പീസ് വില്ലേജിെൻറ പുതിയ കെട്ടിടം പ്രായം തളർത്താത്ത കനലെഴുത്തുമായി ഭാരതിയമ്മ പിണങ്ങോട്: പെരുമാൾ മുരുകൻ പിന്നെ എന്തുചെയ്യണം കൂട്ടരെ? കഴുത്തിൽ പിടിമുറുകുമ്പോൾ എഴുത്തിനെന്തു ചെയ്യുവാൻ? വാളും ശൂലവും തോക്കും വിചാരണ നടത്തുമ്പോൾ പെരുമാൾ മുരുകൻ എന്തു ചെയ്യണം കൂട്ടരെ? രാഷ്ട്രീയ സംഭാഷണമോ പ്രസ്താവനയോ ആണെന്ന് കരുതിെയങ്കിൽ തെറ്റി. പിണങ്ങോട് പീസ് വില്ലേജിൽ കഴിയുന്ന 68കാരിയായ എ.പി. ഭാരതിയമ്മയാണ് സമൂഹത്തിനു മുന്നിലേക്ക് ഈ ചോദ്യശരങ്ങൾ കവിതയായി തൊടുത്തുവിടുന്നത്. പത്താം ക്ലാസ് വരെ വിദ്യാഭ്യാസമുള്ള അവർക്ക് പ്രിയം വായനയോടും എഴുത്തിനോടുമാണ്. പീസ് വില്ലേജിലെ കുടുംബാന്തരീക്ഷവും എഴുത്തുമാണ് ഇന്ന് അവർക്ക് പ്രായത്തിെൻറ ഒറ്റപ്പെടലുകളിൽനിന്നുള്ള മരുന്ന്. കഴിഞ്ഞ ഒമ്പതു വർഷമായി പിണങ്ങോട് പീസ് വില്ലേജിലെ കുടുംബാംഗമായ പുഴമുടി സ്വദേശിയായ ഭാരതിയമ്മയുടെ കട്ടിലിനരികിലെ മേശയിൽ എപ്പോഴും ഏതെങ്കിലുമൊക്കെ പുസ്തകങ്ങളുണ്ടാകും. ഒപ്പം തെൻറ തോന്നലുകൾ കോറിയിടുന്ന വരയിട്ട ചെറിയ നോട്ട്ബുക്കും. പത്രങ്ങളിലൂടെ രാജ്യത്ത് നടക്കുന്ന കാര്യങ്ങൾ അവർ അറിയും. പിന്നീട് അതിൽ തനിക്കുണ്ടാകുന്ന ആശങ്കകളും പ്രതിഷേധവും കവിതയായി ആ ചെറു നോട്ട്ബുക്കിൽ എഴുതിയിടും. ഹിന്ദുത്വ ശക്തികളുടെയും ജാതിസംഘടനകളുടെയും ഭീഷണിയിൽ മനംനൊന്ത് എഴുത്തുനിർത്തുകയാണെന്ന് തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകൻ പ്രഖ്യാപിച്ചതും ഭാരതിയമ്മ വാർത്തകളിലൂടെ അറിഞ്ഞിരുന്നു. അങ്ങനെയാണ് 'പിന്നെ' എന്ന കവിതയിലൂടെ ഭാരതിയമ്മ പ്രതിഷേധം അറിയിക്കുന്നത്. പ്രപഞ്ചം, മൃഗീയം, പ്രവാസിയുടെ നൊമ്പരം എന്നീ കവിതകളും ഭാരതിയമ്മ എഴുതിയിട്ടുണ്ട്. എഴുതിയതിൽ ഏറ്റവും ഇഷ്ടപ്പെട്ട കവിതയും പെരുമാൾ മുരുകനെക്കുറിച്ചുള്ളതുതന്നെ. ഇഷ്ടസാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിെൻറ സമ്പൂർണ കൃതികൾ, ഒ.വി. വിജയെൻറ ഖസാക്കിെൻറ ഇതിഹാസം, എസ്.കെ. പൊറ്റെക്കാട്ടിെൻറ രചനകൾ തുടങ്ങി നിരവധി പുസ്തകങ്ങളും ഭാരതിയമ്മ വായിച്ചിട്ടുണ്ട്. ഒാരോ പുസ്തകവും വായിച്ചുതീരുമ്പോഴേക്കും മറ്റു പുസ്തകങ്ങളും പീസ് വില്ലേജ് അധികൃതർ അമ്മക്കായി എത്തിച്ചുനൽകും. ഇപ്പോൾ ഇവിടത്തെ താമസക്കാർക്കായി ചെറിയതോതിൽ ലൈബ്രറിയും ആരംഭിച്ചിട്ടുണ്ട്. വൈകാതെ കുറെയേറെ പുസ്തകങ്ങളുമായി ലൈബ്രറി തുടങ്ങാനുള്ള ഒരുക്കത്തിലാണ് അധികൃതർ. വെള്ളമുണ്ട ഹൈസ്കൂളിൽ നിന്നാണ് ഭാരതിയമ്മ പത്താം ക്ലാസ് പൂർത്തിയാക്കിയത്. ഭർത്താവ് രാഘവൻ നായർ വർഷങ്ങൾക്കുമുമ്പ് മരിച്ചു. രണ്ടു പെൺമക്കളുടെ വിവാഹവും കഴിഞ്ഞു. പീസ് വില്ലേജിലെത്തുമ്പോഴും അവർക്ക് ആരോടും പരാതിയോ പരിഭവമോ ഇല്ല. ഭാരതിയമ്മയുടെ നോട്ട്ബുക്കിൽ ഇനിയും കവിതകൾ നിറയുമ്പോൾ അവ പുസ്തകമായി പ്രസിദ്ധീകരിക്കാൻ ഒരുങ്ങുകയാണ് വില്ലേജ് ഭാരവാഹികൾ. പ്രസിദ്ധീകരിക്കാൻ താൽപര്യമില്ലെന്ന് അവർ പറയുമ്പോഴും അവരുടെ 'പിന്നെ' എന്ന കവിതയുടെ അവസാന വരികൾ പറയും അവ പുറംലോകം കാണണമെന്ന്: 'കുടം വിട്ട ദുർഭൂതം സിംഹാസനമേറിയാൽ കണ്ണടച്ചുവാഴ്ത്തിടാൻ പെരുമാൾ മുരുകനാകുമോ? കുത്തിപ്പൊട്ടിച്ച പേനയിൽ തിളക്കും ജീവരക്തമേ പല പേനയിൽ നിറഞ്ഞാടി വീണ്ടെടുക്കു തൂലിക'. TUEWDL8 പീസ് വില്ലേജ് ഫൗണ്ടേഷൻ ട്രസ്റ്റ് ജനറൽ സെക്രട്ടറി ബാലിയിൽ മുഹമ്മദിനൊപ്പം ഭാരതിയമ്മ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story