Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2018 5:38 AM GMT Updated On
date_range 20 Feb 2018 5:38 AM GMTനീലഗിരി എജ്യു എക്‌സ്‌പോ 23 മുതല്‍ 25 വരെ
text_fieldsbookmark_border
കൽപറ്റ: 'നീലഗിരി എജ്യു എക്‌സ്‌പോ 2018' ത്രിദിന വിദ്യാഭ്യാസ പ്രദര്‍ശനമേള ഫെബ്രുവരി 23 മുതല്‍ 25 വരെ താളൂർ നീലഗിരി കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കാമ്പസിൽ നടക്കുമെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കോളജിലെ വിവിധ പഠന വകുപ്പുകളുടെ ആഭിമുഖ്യത്തിലാണ് മേള നടത്തുന്നത്. കമ്പ്യൂട്ടര്‍ പഠന വിഭാഗം സജ്ജീകരിക്കുന്ന ടെക്‌നോളജി പാര്‍ക്ക്, കോമേഴ്‌സ് ആൻഡ് മാനേജ്മെൻറിെൻറ സ്റ്റാൾ എന്നിവയുണ്ടാകും. പ്രഗല്ഭ ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ചിത്രങ്ങള്‍, കൊളാഷുകള്‍, പെയിൻറിങ്ങുകള്‍ തുടങ്ങിയവ പരിചയപ്പെടുത്തുന്നതാണ് ഇംഗ്ലീഷ് വിഭാഗത്തിെൻറ സ്റ്റാള്‍. ആരോഗ്യപൂര്‍ണമായ ജീവിതത്തിന് അനിവാര്യമായ അവബോധവും അവശ്യമായ അടിസ്ഥാന പരിശോധനകളും കായിക വിഭാഗം ഒരുക്കുന്ന സ്റ്റാളിെൻറ പ്രത്യേകതയാണ്. ഇതിനു പുറമെ അനാട്ടമി സ്റ്റാള്‍, പൗരാണിക വസ്തുക്കളുടെ അത്യപൂർവ ശേഖരം, വാനനിരീക്ഷണവും നക്ഷത്ര പഠനവും സാധ്യമാക്കുന്ന പ്ലാനറ്റേറിയം തുടങ്ങിയവയുമുണ്ട്. സിപ് ലൈന്‍, കുതിര സവാരി, മാജിക് ഷോ, അമേരിക്കന്‍ പാവ, ചിരിക്കാത്ത മനുഷ്യന്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവക്കൊപ്പം കലാവിരുന്നുകളും ഒരുക്കിയിട്ടുണ്ട്. 22ന് രാവിലെ സ്ഥാപക ട്രസ്റ്റി അബ്ദുല്‍ നാസര്‍ ഹാജി പതാക ഉയര്‍ത്തും. 23ന് രാവിലെ 10ന് ചെന്നൈ അണ്ണാ യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറും യൂനിയന്‍ പബ്ലിക് സര്‍വിസ് കമീഷന്‍ അംഗവുമായ പ്രഫ. ഇ. ബാലഗുരുസാമി ഉദ്ഘാടനം ചെയ്തു. ഭാരതിയാര്‍ യൂനിവേഴ്‌സിറ്റി അണ്ണാ ഐ.എ.എസ് അക്കാദമി ഡയറക്ടര്‍ ഡോ. പത്മനാഭന്‍ മുഖ്യാതിഥിയായിരിക്കും. കോളജ് സെക്രട്ടറി റാഷിദ് ഗസ്സാലി മുഖ്യപ്രഭാഷണം നടത്തും. ഉച്ചക്ക് രണ്ടിന് ആയിരത്തിലധികം വിദ്യാര്‍ഥികള്‍ ഒരേസമയം പങ്കെടുത്ത് എലൈറ്റ് ബുക് ഓഫ് റെക്കോഡ്സില്‍ ഇടംപിടിക്കുന്ന ബഡുക നൃത്താവിഷ്‌കാരം അരങ്ങേറും. തമിഴ്‌നാട്ടിലെ പ്രധാന ന്യൂനപക്ഷ വിഭാഗമായ ബഡുക സമുദായത്തിെൻറ ആഘോഷങ്ങളിലും ആചാരങ്ങളിലും പ്രധാന സ്ഥാനമാണ് ഈ നൃത്തത്തിനുള്ളത്. എലൈറ്റ് ബുക്ക് ഓഫ് റെക്കോഡ്സിെൻറ അധികൃതര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വേള്‍ഡ് റെക്കോഡ് നേട്ടത്തിെൻറ പ്രഖ്യാപനവും നടക്കും. പ്രശസ്ത പിന്നണി ഗായകന്‍ അഫ്‌സല്‍ മുഖ്യാതിഥിയാവും. രണ്ടാം ദിനം വിവിധ കലാരൂപങ്ങളുടെ പ്രദര്‍ശനവും ജെംസ് ഓഫ് നീലഗിരീസ് അവതരിപ്പിക്കുന്ന കലാവിരുന്നും നടക്കും. സമാപന ദിനമായ ഞായറാഴ്ച പ്രശസ്ത ഹാസ്യതാരം ജൂനിയര്‍ കലാഭവന്‍ മണി കൃഷ്ണകുമാര്‍ ആലുവ നയിക്കുന്ന ഹാസ്യസംഗീത വിരുന്ന് അരങ്ങേറും. മേളയിലേക്ക് ഇരുപതിനായിരത്തോളം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. 2012ല്‍ കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂനിവേഴ്‌സിറ്റിയുടെ അഫിലിയേഷനോടെ പ്രവര്‍ത്തനമാരംഭിച്ച നീലഗിരി കോളജ് ഓഫ് ആര്‍ട്‌സ് ആൻഡ് സയന്‍സില്‍ ഏഴ് ഡിഗ്രി കോഴ്‌സുകളും രണ്ട് പി.ജി കോഴ്‌സുകളുമാണുള്ളത്. വാര്‍ത്തസമ്മേളനത്തില്‍ മാനേജിങ് ട്രസ്റ്റി റാഷിദ് ഗസ്സാലി കൂളിവയല്‍, പ്രിന്‍സിപ്പല്‍ ഡോ. എം. ദുരൈ, പി.ടി.എ പ്രസിഡൻറ് പി.എ. കുട്ടികൃഷ്ണന്‍, പി.ആര്‍.ഒ പി.എം. ഉമ്മർ, റഫീഖ് ഈന്തന്‍, അന്‍വര്‍ സാദിഖ് എന്നിവർ പങ്കെടുത്തു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ കർഷക വിരുദ്ധ നിലപാടിനെതിരെ കലക്ടറേറ്റ് ധർണ കല്‍പറ്റ: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കര്‍ഷകരെ അവഗണിക്കുന്നതിനെതിരെ ഹരിതസേനയുടെയും കര്‍ഷക വയോജനവേദിയുടെയും ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ജില്ല ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ വായ്പ നല്‍കി കര്‍ഷകരെ കൂടുതല്‍ കടക്കാരാക്കുകയെന്നതില്‍ കവിഞ്ഞ് മറ്റൊരു പരിഗണനയും നല്‍കുന്നില്ല. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് പ്രത്യേകിച്ച് കാപ്പി, കുരുമുളക്, ഇഞ്ചി, റബ്ബര്‍, നെല്ല് എന്നിവക്ക് ഉൽപാദന ചെലവിനനുസരിച്ച് തറവില പ്രഖ്യാപിക്കണം. വയോജന കാര്‍ഷിക കടം എഴുതിത്തള്ളുക, കര്‍ഷക പെന്‍ഷന്‍ മിനിമം ആറായിരം രൂപയാക്കുക, കര്‍ഷക കടാശ്വാസ കമീഷെൻറ പ്രവര്‍ത്തന പരിധിയില്‍ ദേശസാല്‍കൃത ബാങ്കുകളെയും ഉള്‍പ്പെടുത്തുക, കടാശ്വാസ കമീഷെൻറ പ്രവര്‍ത്തനം ശക്തിപ്പെടുത്തുക, വയനാട് പ്രത്യേക കാര്‍ഷിക പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ ജില്ല പ്രസിഡൻറ് എം. സുരേന്ദ്രന്‍, ജില്ല കോഓഡിനേറ്റര്‍ പി.എന്‍. സുധാകരസ്വാമി, സെക്രട്ടറി ജോസ് പുന്നക്കല്‍, കര്‍ഷക വയോജനവേദി ജില്ല കോഓഡിനേറ്റര്‍ കെ.പി. ജോര്‍ജ്ജ്, ടി.ആര്‍. പോള്‍ എന്നിവർ പങ്കെടുത്തു. രാത്രിയാത്ര നിരോധനം: കർണാടകയുമായി ചർച്ച നടത്തണം -ഫ്രീഡം ടു മൂവ് സുൽത്താൻ ബത്തേരി: രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച സമിതിക്ക് മുമ്പാകെ കേരളത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കാനായി കർണാടകയുമായി ചർച്ചകൾ അടിയന്തരമായി പുനരാരംഭിക്കണമെന്ന് ഫ്രീഡം ടു മൂവ് യോഗം ആവശ്യപ്പെട്ടു. ഇതിനായി മന്ത്രിതല ചർച്ചകൾക്കും ആവശ്യമെങ്കിൽ മുഖ്യമന്ത്രിതല ചർച്ചക്കും സംസ്ഥാന സർക്കാർ തീരുമാനമെടുക്കണം. ദേശീയപാതയിൽ പൂർവസ്ഥിതിയിൽ സഞ്ചരിക്കുക എന്ന കേരളത്തിെൻറ ന്യായമായ ആവശ്യം കർണാടകയെ ബോധ്യപ്പെടുത്താനുള്ള അവസാന അവസരമാണിതെന്ന് ബന്ധപ്പെട്ടവർ മനസ്സിലാക്കണം. സുപ്രീംകോടതി സമിതി മുമ്പാകെ ശക്തമായ ന്യായവാദങ്ങൾ ഉയർത്താനായി അഭിഭാഷക പാനലിനെ നിയോഗിക്കാനും സർക്കാർ തയാറാവണം. ബദൽ പാതയെന്ന നിർദേശത്തെ ഒരു കാരണവശാലും അംഗീകരിക്കരുത്. രാത്രിയാത്ര നിരോധനം മൂലമുള്ള ധനനഷ്ടം സമിതിയെ ബോധ്യപ്പെടുത്താനായി സാമ്പത്തിക സർവേ നടത്താനും സർക്കാർ തയാറാവണം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിയെ കാണാനായി ഫ്രീഡം ടു മൂവിെൻറ നേതൃത്വത്തിൽ ജനപ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെയും മറ്റു പ്രസ്ഥാനങ്ങളെയും സംഘടിപ്പിക്കും. ഫ്രീഡം ടു മൂവ് ശേഖരിച്ചിരിക്കുന്ന ഒപ്പുകളടങ്ങുന്ന ഭീമ ഹരജി മുഖ്യമന്ത്രിക്കും സുപ്രീംകോടതി സമിതിക്കും നൽകും. ദേശീയപാത കടന്നുപോകുന്ന കോഴിക്കോട് മുതൽ ഗുണ്ടൽപേട്ട വരെയുള്ള ത്രിതല പഞ്ചായത്ത് ഭാരവാഹികളെയും എം.പിമാരെയും എം.എൽ.എ മാരെയും സംഘടിപ്പിച്ചുള്ള ഐക്യദാർഢ്യ സദസ്സ് ബത്തേരിയിൽ സംഘടിപ്പിക്കും. ചെയർമാൻ എ.കെ. ജിതൂഷ് അധ്യക്ഷത വഹിച്ചു. കൺവീനർ റ്റിജി ചെറുതോട്ടിൽ, കോഒാഡിനേറ്റർ സഫീർ പഴേരി, പ്രദീപ് ഉഷ, സക്കരി വാഴക്കണ്ടി, ടോം ജോസഫ്, കെ.എൻ. സജീവ്, യഹിയ ചേനക്കൽ, പ്രശാന്ത് മലവയൽ, നൗഷാദ് മംഗലശ്ശേരി, കെ.പി. സജു, എൻ. നിസാർ, കെ. മനോജ് കുമാർ, പി. ഷംസാദ്, ഹരിദാസ് വന്നേരി, സി.വി. ഷിറാസ്, ഷമീർ ചേനക്കൽ, ഷാനവാസ് മമ്മാസ്, ഷമീർ മുന്ന, എ.പി. പ്രേഷിന്ത്, നവാസ് തനിമ, കെ. സമദ്, ശ്യാംജിത്ത് ദാമു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story