Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:56 AM IST Updated On
date_range 5 Feb 2018 10:56 AM ISTപിടിച്ചത് 25 -ഗ്രാം കഞ്ചാവ്; പ്രചാരണം നടന്നത് ഒരു കോടിയുടേതെന്ന്: വട്ടം കറങ്ങി നാട്ടുകാരും പൊലീസും
text_fieldsbookmark_border
നാദാപുരം: കുമ്മങ്കോട് അഹമ്മദ്മുക്ക് വാടകക്കെട്ടിടത്തിൽ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയെ പെരിങ്ങത്തൂരിൽ എക്സൈസ് സംഘം കഞ്ചാവുമായി പിടികൂടിയ സംഭവം പൊലീസിനെയും നാട്ടുകാരെയും ഏറെനേരം വട്ടംകറക്കി. തലശ്ശേരി എക്സൈസ് സംഘമാണ് പശ്ചിമബംഗാൾ സ്വദേശി രത്തൻ റോയിയെ 25 -ഗ്രാം കഞ്ചാവ് പൊതിയുമായി പെരിങ്ങത്തൂരിൽ വെച്ച് പിടികൂടിയത്. എക്സൈസ് സംഘം ഇയാളുമായി കുമ്മങ്കോട്ടെ വാടകക്കെട്ടിടത്തിൽ എത്തി പരിശോധന നടത്തിയെങ്കിലും കുറച്ച് പുകയില ഉൽപന്നങ്ങൾ മാത്രമാണ് ലഭിച്ചത്. പൊലീസിനെ അറിയിക്കാതെയാണ് എക്സൈസ് സംഘം പരിശോധന നടത്തി തിരിച്ചുപോയത്. എന്നാൽ, വാടകമുറിയിൽനിന്ന് ഒരുകോടി രൂപയുടെ മയക്കുമരുന്നു കണ്ടെടുത്തുവെന്ന് സാമൂഹിക മാധ്യമങ്ങൾ വഴി വ്യാപക പ്രചാരണം നടന്നു. ഇതോടെ ആളുകൾ തടിച്ചുകൂടി. അടച്ചിട്ട മറ്റുമുറികളിൽ കൂടുതൽ മയക്കുമരുന്നുകൾ സൂക്ഷിച്ചിട്ടുണ്ടെന്ന സംശയത്തിൽ കെട്ടിടത്തിൽ ആരെയും പ്രവേശിപ്പിക്കാൻ അനുവദിക്കാതെ നാട്ടുകാർ കാവൽനിന്നു. നാദാപുരം പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് സന്നാഹങ്ങളോടെ നിരവധി വണ്ടികളിലായി പൊലീസെത്തി. പൊലീസുകാരെ കണ്ടതോടെ ഇതരസംസ്ഥാന തൊഴിലാളികൾ സ്ഥലംവിട്ടു. അടച്ചിട്ട മുറികളിലെല്ലാം പൊലീസ് പൂട്ടുപൊളിച്ചു പരിശോധന നടത്തിയെങ്കിലും ഒന്നും ലഭിച്ചില്ല. കെട്ടിട ഉടമയെയും വിളിച്ചുവരുത്തി ചോദ്യംചെയ്തു. ഒടുവിൽ 'കോടികളുടെ' കഞ്ചാവ് വേട്ട 25 ഗ്രാമിൽ ഒതുങ്ങുകയായിരുന്നു. ഗ്രാമപഞ്ചായത്ത് അംഗം അഡ്വ. രഘുവടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. അതിനിടെ കെട്ടിടത്തിൽ തൊഴിലാളികളെ താമസിപ്പിക്കുന്നത് ചട്ടപ്രകാരമല്ലെന്ന് ആരോപിച്ച് ചിലർ രംഗത്തുവന്നത് വാക്കേറ്റമുണ്ടാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story