Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2018 5:26 AM GMT Updated On
date_range 15 Aug 2018 5:26 AM GMTസ്വാതന്ത്ര്യ ദിനത്തിൽ ഭർത്താവിെൻറ ഓർമയിൽ ആയിശ ഉമ്മ
text_fieldsbookmark_border
നന്മണ്ട: ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ഭർത്താവ് നടത്തിയ പോരാട്ടത്തിൽ ഒളിമങ്ങാത്ത ഓർമയുമായി ആയിശ ഉമ്മ. എഴുപത്തി രണ്ടാം സ്വാതന്ത്ര്യദിനത്തിൽ താഴെ കാളമ്പത്ത് ഇമ്പിച്ചി ആയിശ ഉമ്മ (95)യാണ് സ്വാതന്ത്ര്യം നേടിയെടുക്കാൻ പ്രയത്നിച്ച തെൻറ നല്ല പാതിയുടെ ചരിതം അയവിറക്കുന്നത്. ഭർത്താവ് പനോളി കണ്ടി അമ്മത് സ്വാതന്ത്ര്യസമര ചരിത്രം ബാക്കിയാക്കി മൺമറഞ്ഞിട്ട് 47 വർഷമായി. നിക്കാഹ് കഴിഞ്ഞ് കുറച്ചു ദിവസം മാത്രമേ ഭർത്താവിനോടൊപ്പം ആയിശക്ക് ചെലവഴിക്കാനായുള്ളു. സൊസൈറ്റി ജീവനക്കാരനായിരുന്ന അമ്മതിനെ പെരിഞ്ചേരി കുഞ്ഞിരാമൻ നായരാണ് സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയാക്കിയത്. അമ്മദ് എഴുതിയ ഡയറിക്കുറിപ്പുകൾ ഓരോ സ്വാതന്ത്ര്യ ദിനത്തിലും പേരമക്കൾ ആയിശ ഉമ്മക്ക് വായിച്ചു കൊടുക്കും. നന്മണ്ട മൂലേംമാവ് കള്ള് ഷാപ്പ് പിക്കറ്റിങ് നടത്തവേ കുടത്തിലെ കള്ള് അമ്മദിെൻറ തലയിൽ ഒഴിച്ചു. കള്ളിെൻറ ഗന്ധവുമായി വീട്ടിലെത്തിയ അമ്മദിനെ ആയിഷ ഉമ്മ കുളിപ്പിച്ച കഥ ഇന്നും ഓർമചെപ്പിലുണ്ട്. അമ്മദിനേറ്റ ബ്രിട്ടീഷ് പൊലീസിെൻറ കൊടിയ മർദനമേറ്റതിെൻറ പാടുകൾ ആയിഷ ഉമ്മയുടെ മനസ്സിൽ ഉണങ്ങാത്ത മുറിവുകളാണ്. കോട്ടപറമ്പ് ആശുപത്രിയിൽ അമ്മതിനെ ചികിത്സക്കായി പ്രവേശിപ്പിച്ചപ്പോൾ നാടു മുഴുവൻ അമ്മദ് മരിച്ചുവെന്ന വാർത്തയും പരന്നു. എങ്കിലും തളരാതെ ആ രാജ്യസ്നേഹിക്ക് ജീവൻ തിരിച്ചുകിട്ടാൻ അല്ലാഹുവിനോട് പ്രാർഥിച്ചു. പിന്നീട് സമരമുഖത്തുനിന്ന് ബ്രിട്ടീഷ് പൊലീസ് അമ്മദിനെ അറസ്റ്റ് ചെയ്തു.1932 സെപ്റ്റംബർ മൂന്നിന് കണ്ണൂർ സെൻട്രൽ ജയിലിലും കോഴിക്കോട് ജില്ല ജയിലിലുമായി ഏഴു മാസത്തെ തടവ്. മക്കളെ വളർത്താൻ കിനാലൂർ എസ്റ്റേറ്റിൽ തൊഴിൽ തേടിയ ആയിശ ഉമ്മ ഓരോ സ്വാതന്ത്ര്യ ദിനത്തിലും അമ്മതിെൻറ ഓർമകൾ പങ്കുവെക്കും. പേരമക്കളുടെ കൂടെ കഴിയുന്ന ആയിശ ഉമ്മയിൽനിന്ന് സ്വാതന്ത്ര്യ സമര കഥകൾ കേൾക്കാൻ പുതിയ തലമുറ താഴെ കാളമ്പത്ത് വീട്ടിലെത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story