Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2018 5:44 AM GMT Updated On
date_range 8 April 2018 5:44 AM GMTപട്ടയ പ്രശ്നം: ഫെയർലാൻഡ്, സീക്കുന്ന് പട്ടയാവകാശ സംരക്ഷണ സമിതി വീണ്ടും സമരത്തിലേക്ക്
text_fieldsbookmark_border
കൽപറ്റ: പതിറ്റാണ്ടുകളായി കൈവശംവെക്കുന്ന ഭൂമിക്ക് പട്ടയം നൽകണമെന്നാവശ്യപ്പെട്ട് ഫെയർലാൻഡ്, സീക്കുന്ന് പട്ടയാവകാശ സംരക്ഷണ സമിതി വീണ്ടും സമരരംഗത്തേക്ക്. പട്ടയ പ്രശ്നം പരിഹരിക്കുമെന്ന കലക്ടറുടെയും എം.എൽ.എയുടെയും ഉറപ്പുകൾ പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് സമിതി വീണ്ടും സമരവുമായി രംഗത്തെത്തുന്നത്. സമരം ശക്തമാക്കുന്നതിെൻറ ഭാഗമായി മുഴുവൻ പ്രദേശവാസികളെയും പങ്കെടുപ്പിച്ച് തിങ്കളാഴ്ച ജില്ല കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തുമെന്ന് ഫെയർലാൻഡ്, സീക്കുന്ന് പട്ടയാവകാശ സംരക്ഷണ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11ന് സമിതി ചെയർമാൻ പി. പ്രഭാകരൻ നായർ സമരം ഉദ്ഘാടനം ചെയ്യും. തുടർന്ന് കലക്ടർക്ക് നിവേദനവും നൽകും. 2017 സെപ്റ്റംബർ 18ന് ബത്തേരി നഗരസഭ ടൗൺഹാളിൽ നടന്ന ജില്ല കലക്ടറുടെ 'സഫലം 2017' പരിപാടിയിൽ ഫെയർലാൻഡ്, സീക്കുന്ന് പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങൾ പരാതിയുമായി എത്തിയിരുന്നു. ഒരാഴ്ചക്കകം കലക്ടറേറ്റിൽ യോഗം വിളിക്കുമെന്ന് കലക്ടർ അറിയിച്ചിരുന്നു. തുടർന്ന് കലക്ടറേറ്റിൽ നടന്ന യോഗത്തിൽ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി പ്രശ്നത്തിന് പരിഹാരം കാണുമെന്നായിരുന്നു കലക്ടറുടെ ഉറപ്പ്. എന്നാൽ, നാളിതുവരെയായിട്ടും വിഷയത്തിൽ ഒരു നടപടിയുമുണ്ടായിട്ടില്ല. ഭൂമാഫിയകൾക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥർ ആദിവാസികൾ ഉൾപ്പെടെയുള്ളവർക്ക് അർഹതപ്പെട്ട പട്ടയം നൽകുന്നത് പലകാരണങ്ങൾ പറഞ്ഞ് നീട്ടുകയാണ്. 18.8 ഹെക്ടർ ഭൂമിയിൽ നാലു സെൻറ് മുതൽ 15 സെൻറ് വരെയുള്ള 231 കുടുംബങ്ങളാണ് പട്ടയത്തിന് അപേക്ഷ നൽകിയിരിക്കുന്നത്. ഇതിൽ 43 പേർക്ക് മൂന്നു ഘട്ടങ്ങളിലായി പട്ടയം അനുവദിച്ചിട്ടുണ്ട്. എന്നാൽ, രണ്ടു പേരുടേതൊഴികെ ബാക്കിയാരുടെയും പോക്കുവരവ് നടത്തുകയോ നികുതി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. രേഖയില്ലെന്ന കാരണംപറഞ്ഞ് കുടിവെള്ളം, വൈദ്യുതി, റേഷൻ കാർഡ് തുടങ്ങിയവയും നിഷേധിക്കപ്പെടുകയാണ്. ഭവന നികുതി മൂന്നിരട്ടിയിലധികമാണ് ഈടാക്കുന്നത്. 10 സെൻറിന് മുകളിലുള്ള ഭൂമിക്ക് ലാൻഡ് വാല്യൂ ഈടാക്കണമെന്ന ഉദ്യോഗസ്ഥരുടെ പിടിവാശിയാണ് കൈവശഭൂമിക്ക് പട്ടയമെന്ന മോഹത്തിന് തിരിച്ചടിയാകുന്നെതന്ന് ഭാരവാഹികൾ പറഞ്ഞു. ലാൻഡ് വാല്യൂ സെൻറിന് രണ്ടു ലക്ഷത്തിന് മുകളിൽ വരുമെന്നതിനാൽ ഇതടക്കാനും കഴിയാത്ത സ്ഥിതിയിലാണ് കുടുംബങ്ങൾ. മുഴുവൻ കൈവശക്കാർക്കും പട്ടയം പതിച്ചുനൽകണമെന്ന 2010 ആഗസ്റ്റ് നാലിന് ഇറങ്ങിയ ജി.ഒ.എം.എസ് 322/10 റവന്യൂ ഉത്തരവ് നിലനിൽക്കെയാണ് ഉദ്യോഗസ്ഥർ പട്ടയം അനുവദിക്കാതെ നിഷേധ നിലപാട് തുടരുന്നത്. ഇതേ ഭൂമിയിൽ ഈ വർഷംതന്നെ രണ്ടുപേർക്ക് ഉദ്യോഗസ്ഥർ പട്ടയം അനുവദിച്ചിരുന്നു. വാർത്തസമ്മേളനത്തിൽ സമിതി ചെയർമാൻ പി. പ്രഭാകരൻ നായർ, കൺവീനർ നൗഫൽ കളരിക്കണ്ടി, ട്രഷറർ സി.വി.എസ്. നായർ, അംഗങ്ങളായ ഷെമീർ ബാബു, കെ.പി. അഷ്കർ എന്നിവർ പങ്കെടുത്തു. ലോകാരോഗ്യദിനം ആചരിച്ചു മാനന്തവാടി: ലോകാരോഗ്യ ദിനാചരണം ജില്ലതല ഉദ്ഘാടനം പൊരുന്നന്നൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രീത രാമൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.കെ.സി. മൈമൂന അധ്യക്ഷത വഹിച്ചു. ടെക്നിക്കൽ അസി. സി.സി. ബാലൻ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസർ ജാഫർ ബീരാളി തക്കാവിൽ എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് നടന്ന സെമിനാറിൽ അർബൻ ആർ.സി.എച്ച് ഓഫിസർ ഡോ. കെ.എസ്. അജയൻ സംസാരിച്ചു. നാലാംമൈൽ ജങ്ഷനിൽനിന്ന് ആരംഭിച്ച കൂട്ടനടത്തം ജില്ല മാസ് മീഡിയ ഓഫിസർ കെ.ഇ. ഇബ്രാഹിം ഫ്ലാഗ് ഓഫ് ചെയ്തു. ആരോഗ്യ പ്രവർത്തകർ, അംഗൻവാടി വർക്കർമാർ, ആശാവർക്കർമാർ എന്നിവർ പങ്കെടുത്തു. ഹെൽത്ത് സൂപ്പർവൈസർ കെ.കെ. ജോൺസൺ നന്ദി പറഞ്ഞു. പരിഷത്ത് ജില്ല സമ്മേളനം പനമരത്ത് തുടങ്ങി പനമരം: ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല സമ്മേളനം പനമരത്ത് തുടങ്ങി. പൊതുയോഗം പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗവും കാലിക്കറ്റ് വാഴ്സിറ്റി അധ്യാപകനുമായ ഡോ. ഹരികുമാരൻ തമ്പി ഉദ്ഘാടനം ചെയ്തു. ഡോ. ജോസ് ജോർജ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.ആർ. മധുസൂദനൻ സ്വാഗതവും മേഖല സെക്രട്ടറി പി. കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം ഞായറാഴ്ച രാവിലെ പനമരം ഗവ. എൽ.പി സ്കൂളിൽ നടക്കും. സംസ്ഥാന സെക്രട്ടറി കെ. രാധൻ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് പി. സുരേഷ് ബാബു അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story