Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2017 11:04 AM IST Updated On
date_range 30 Sept 2017 11:04 AM ISTബന്ധിപ്പിക്കേണ്ടത് ഹൃദയങ്ങളും പുഴയും തമ്മിൽ ^ഡോ. രാജേന്ദ്ര സിങ്
text_fieldsbookmark_border
ബന്ധിപ്പിക്കേണ്ടത് ഹൃദയങ്ങളും പുഴയും തമ്മിൽ -ഡോ. രാജേന്ദ്ര സിങ് കോഴിക്കോട്: ഒരുതുള്ളി വെള്ളത്തിനായി ദാഹിക്കുന്ന അനേകഗ്രാമങ്ങളിൽ തെൻറ അശ്രാന്തപരിശ്രമത്തിലൂടെ നിത്യവും സമൃദ്ധമായൊഴുകുന്ന പുഴകൾ സൃഷ്ടിച്ച് ലോകത്തിെൻറ ശ്രദ്ധനേടിയ വ്യക്തിത്വമാണ് ഡോ. എസ്. രാജേന്ദ്ര സിങ്. യു.പിയിലെ ഉന്നതകുലത്തിൽ ജനിച്ച് ചെറുപ്പത്തിലേ സാമൂഹിക പ്രവർത്തനത്തിൽ ആകൃഷ്ടനായ അദ്ദേഹം രാജസ്ഥാനിലും മഹാരാഷ്ട്രയിലുമുൾെപ്പടെ ജലസംരക്ഷണത്തിനായി നടത്തിയ പ്രവർത്തനങ്ങൾ ആയിരക്കണക്കിനാളുകൾക്കാണ് ആശ്വാസമായത്. ഒപ്പം, നിരവധി ജലാശയങ്ങൾക്ക് പുതുജീവനും കിട്ടി. എട്ടുനദികൾ പുനഃസൃഷ്ടിക്കുകയും ആയിരക്കണക്കിനു ജലസംഭരണികൾ സംരക്ഷിക്കുകയുമുൾെപ്പടെയുള്ള സ്തുത്യർഹമായ പ്രവർത്തനങ്ങളെ ആദരിച്ചുകൊണ്ട് ലോകം അദ്ദേഹത്തെ 'വാട്ടർമാൻ ഓഫ് ഇന്ത്യ' എന്നുവിശേഷിപ്പിച്ചു. മഗ്സസെ അവാർഡ്, ജല നോബൽ എന്നറിയപ്പെടുന്ന സ്റ്റോക്ഹോം വാട്ടർ പ്രൈസ് എന്നി പുരസ്കാരങ്ങളും നേടിയിട്ടുണ്ടെന്ന് അറിയുമ്പോഴാണ് ഈ പ്രകൃതിസ്നേഹിയുടെ പ്രവർത്തനങ്ങളുടെ ആഴം മനസ്സിലാവുക. വിവിധ പ്രകൃതിസംരക്ഷണ കൂട്ടായ്മകളുടെ പരിപാടികൾക്കായി കോഴിക്കോട്ടെത്തിയ അദ്ദേഹം മാധ്യമത്തോട് സംസാരിച്ചപ്പോൾ. ''രാജ്യത്തെ പുഴകൾ തമ്മിൽ ബന്ധിപ്പിക്കുന്ന നദീസംയോജന പദ്ധതി വലിയൊരു അത്യാഹിതമായിരിക്കുമെന്നതിൽ സംശയമില്ല. പല സംസ്ഥാനങ്ങൾക്കിടയിലുള്ള വിഷയമായതിനാൽ അവർക്കിടയിൽ കടുത്ത ഭിന്നതക്കും തർക്കത്തിനും സംയോജനം ഇടയാക്കും. കാവേരി വിഷയത്തിൽതന്നെ നാം കണ്ടതാണ് തമിഴ്നാടും കർണാടകയും തമ്മിലുള്ള വൈരം. ഓരോ വ്യക്തിയെപ്പോലെയാണ് ഓരോ പുഴകളും. രണ്ടെണ്ണം തമ്മിൽ ചേരുമ്പോൾ അതിെൻറ സ്വത്വമാണ് നഷ്ടപ്പെടുന്നത്. സത്യത്തിൽ രാജ്യത്തെ പുഴകളെയല്ല, മറിച്ച് ഓരോ വ്യക്തികളുടെയും ഹൃദയങ്ങളും തലച്ചോറും നമ്മുടെ പുഴകളുമായാണ് ബന്ധിപ്പിക്കേണ്ടത്. നദീസംയോജനം 2019ലെ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുകൊണ്ടുള്ള കളിയാണ്. ഇതിെൻറ പ്രയോജനം സാധാരണക്കാർക്കൊന്നും കിട്ടാൻ പോകുന്നില്ല. ഇതിനായി ചെലവിടുന്ന കോടിക്കണക്കിനുരൂപ എവിടെപ്പോവുന്നു എന്ന് നമുക്കറിയാം. യഥാർഥത്തിൽ നദികളെയല്ല സർക്കാർ ബന്ധിപ്പിക്കുന്നത്, പദ്ധതിയെ അഴിമതിയുമായി ബന്ധിപ്പിക്കുകയാണ്'' അടുത്തിടെ പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിച്ച ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ടിനെക്കുറിച്ചും രാജേന്ദ്ര സിങ് പറഞ്ഞു. ഡാമിനു സമീപം താമസിക്കുന്ന നൂറുകണക്കിനാളുകളുടെ ജീവിതത്തെക്കുറിച്ചാലോചിക്കാതെ, അവർക്ക് പുനരധിവാസമോ നഷ്ടപരിഹാരമോ ഒരുക്കിക്കൊടുക്കാതെ അണക്കെട്ട് ഉദ്ഘാടനം ചെയ്തത് കടുത്ത അനീതിയാണ്. നദികൾ ഡാമുകൾക്കിടയിൽപ്പെട്ട് നശിച്ചുകൊണ്ടിരിക്കുന്നു. ഇതിനെതിരെയെല്ലാം ആരെങ്കിലും പ്രതികരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്താൽ അവർ ദേശവിരുദ്ധരാവുന്നു. ''നമ്മുടെ പുഴകളും ജലാശയവും സംരക്ഷിക്കുന്നതിനായി, ഓരോ തുള്ളിവെള്ളവും പാഴാക്കാതിരിക്കാൻ നാം ഓരോരുത്തരും കൂട്ടായി പരിശ്രമിക്കേണ്ടതുണ്ട്. സാമൂഹിക കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള ജലസംരക്ഷണ പ്രവർത്തനങ്ങൾക്കാണ് ഊന്നൽ നൽകേണ്ടത്''. ജലമനുഷ്യൻ പറഞ്ഞുനിർത്തി. നഹീമ പൂന്തോട്ടത്തിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story