Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 11:02 AM IST Updated On
date_range 27 Oct 2017 11:02 AM ISTബേപ്പൂര്‍ ബോട്ട് ദുരന്തം: കപ്പല്‍ തിരിച്ചറിയാനാവാത്തതില്‍ ദുരൂഹത
text_fieldsbookmark_border
തൊഴിലാളികളുടെ മൊഴിയില്‍ വ്യക്തതക്കുറവുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ബേപ്പൂർ: ഒരാള്‍ മരിക്കുകയും മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതാവുകയും ചെയ്ത ബേപ്പൂര്‍ ബോട്ട് ദുരന്തത്തിൽ അപകടം വരുത്തിയ കപ്പലിനെക്കുറിച്ച് അധികൃതർക്ക് വ്യക്തത നൽകാനാവാത്തതിൽ ദുരൂഹത. ആഴക്കടലില്‍വെച്ച് കപ്പലിടിച്ചാണ് അപകടം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചെങ്കിലും കപ്പല്‍ ഇനിയും കണ്ടെത്താനായിട്ടില്ല. അപകടം വരുത്തിയത് ഇന്ത്യന്‍ കപ്പലാെണന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, ഇത് സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് മറൈന്‍ മര്‍ക്കൈൻറല്‍ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ബോട്ട് അപകടത്തില്‍പെടുമ്പോള്‍ സമീപത്തുണ്ടായിരുന്ന രണ്ടു വിദേശ കപ്പലുകളോട് തീരം വിടരുതെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് നിർദേശിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ഇൗ കപ്പലുകൾ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലാണുള്ളത്. രക്ഷപ്പെട്ടവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഈ കപ്പലുകളില്‍ ഉടന്‍ പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. അപകടം നടക്കുേമ്പാൾ ബോട്ടിന് സമീപത്തുണ്ടായിരുന്നത് മൂന്നു കപ്പലുകളാണെന്ന് നാവികസേനയും കണ്ടെത്തിയിരുന്നു. ഈ കപ്പലിനെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. അതേസമയം, തൊഴിലാളികള്‍ നല്‍കിയ മൊഴിയില്‍ വ്യക്തതക്കുറവുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. അപകടം നടന്നത് രാത്രിയായതിനാലും കനത്ത മഴയുണ്ടായിരുന്നതിനാലും രക്ഷപ്പെട്ടവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കാനായിട്ടില്ല. സംഭവം നടന്ന് 12 മണിക്കൂറിനുശേഷമാണ് അപകടവിവരം പുറംലോകം അറിഞ്ഞത് എന്നതും വിവരശേഖരണത്തിന് തടസ്സമായി. എന്നാല്‍, ബോട്ടിലിടിച്ചത് ചുവപ്പുനിറമുള്ള വലിയ കപ്പലാണെന്ന വിവരമായിരുന്നു രക്ഷപ്പെട്ടവര്‍ നൽകിയത്. ഇതിനിടെ, കാണാതായവരുടെ ബന്ധുക്കൾ ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മക്ക് സങ്കടഹരജി സമർപ്പിച്ചിട്ടുണ്ട്. ഇടിച്ച കപ്പൽ ഉടൻ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കണമെന്നും ദുരന്തത്തിൽപെട്ടവർക്ക് മതിയായ സഹായധനം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് മന്ത്രിയെ കണ്ടത്. കാബിനറ്റിൽ ചർച്ചചെയ്ത് വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ബന്ധുക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story