Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 11:36 AM IST Updated On
date_range 26 Oct 2017 11:36 AM ISTകുടിയിറക്ക് ഭീഷണി: കർഷകമാർച്ചിൽ പ്രതിഷേധമിരമ്പി
text_fieldsbookmark_border
കോഴിക്കോട്: വനംവകുപ്പിെൻറ കുടിയിറക്കു ഭീഷണിക്കെതിരെ കർഷക രക്ഷാസമിതിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിലും ധർണയിലും പ്രതിേഷധമിരമ്പി. രാവിലെ 10.30ന് എരഞ്ഞിപ്പാലം ജങ്ഷനിൽനിന്ന് ആരംഭിച്ച മാർച്ചിൽ ആയിരത്തിലധികം കർഷകർ പങ്കെടുത്തു. കലക്ടറേറ്റിനു മുമ്പിൽ നടന്ന ധർണ മുൻ റബർ ബോർഡ് ചെയർമാൻ പി.സി. സിറിയക് ഉദ്ഘാടനം ചെയ്തു. കർഷകർക്ക് ഡി.എഫ്.ഒ നൽകിയ കുടിയിറക്ക് നോട്ടീസുകൾ യു.ഡി.എഫ്, എൽ.ഡി.എഫ് സർക്കാറുകളുടെ എല്ലാ ഉത്തരവുകളും നിർേദശങ്ങളും അവഗണിച്ചുള്ള ഏകപക്ഷീയമായ നടപടിയാണെന്ന് പി.സി. സിറിയക് ആരോപിച്ചു. പരിസ്ഥിതിയെ സംരക്ഷിച്ച് കൃഷിചെയ്യുന്ന കർഷകരെ ബലിയാടാക്കുന്ന അവസ്ഥയാണുള്ളത്. കർഷകെൻറ തലക്കുമുകളിൽ ഒരു വാൾ കെട്ടിെവക്കുകയാണ് അധികൃതർ ചെയ്യുന്നത്. ഇത്തരത്തിലുള്ള അപകടകരമായ സാഹചര്യത്തിൽനിന്ന് കർഷകരെ സംരക്ഷിക്കാൻ സർക്കാർ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. കർഷകരെ കുടിയിറക്കില്ലെന്നത് സർവകക്ഷിയോഗത്തിൽ എടുത്ത തീരുമാനമാണ്. എന്നാൽ, ഈ തീരുമാനത്തിൽനിന്ന് വ്യതിചലിക്കുന്ന ഉദ്യോഗസ്ഥർ രാജിെവക്കണമെന്നും സിറിയക് കൂട്ടിച്ചേർത്തു. 1940 മുതൽ ആധാരം, പട്ടയം, നികുതിശീട്ട് എന്നീ റവന്യൂ രേഖകളോടെ വർഷങ്ങളായി വീടുവെച്ച് താമസിക്കുന്ന കർഷകർ കുടിയിറങ്ങണമെന്നാവശ്യപ്പെട്ട് ഡി.എഫ്.ഒ ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്നാണ് കർഷകർ മാർച്ചും ധർണയും സംഘടിപ്പിച്ചത്. കാർഷികവിളകളുടെ വിലയിടിവ്, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, കടക്കെണി, രൂക്ഷമായ വന്യമൃഗശല്യം, പ്രകൃതിേക്ഷാഭവും രോഗബാധമൂലവുമുണ്ടാകുന്ന കൃഷിനാശം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ധർണ ആവശ്യപ്പെട്ടു. കർഷക രക്ഷാസമിതി ചെയർമാൻ ഒ.ഡി. തോമസ് അധ്യക്ഷത വഹിച്ചു. മോൺ. ആൻറണി കൊഴുവനാൽ, ബേബി പെരുമാലിൽ, ജോയി കണ്ണംചിറ, മാർട്ടിൻ തോമസ്, ചാക്കോ കാളംപറമ്പിൽ, കെ.കെ.മത്തായി, ലീലാമ്മ പുത്തേട്ട് പടവിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story