Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 11:19 AM IST Updated On
date_range 20 Oct 2017 11:19 AM ISTബേപ്പൂർ ബോട്ട് ദുരന്തം: അധികൃതർ അവസാനിപ്പിച്ചപ്പോൾ മത്സ്യത്തൊഴിലാളികൾ തിരച്ചിൽ തുടങ്ങി
text_fieldsbookmark_border
ബേപ്പൂർ: ബോട്ട് ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താനായി മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ പുറംകടലിൽ തിരച്ചിൽ തുടങ്ങി. നിശ്ചിത സമയത്തിന് ശേഷവും കണ്ടെത്താനാവാത്തതിനാൽ അധികൃതർ തിരച്ചിൽ അവസാനിപ്പിച്ചതോടെയാണ് സംസ്ഥാനത്തെ വിവിധ ഫിഷിങ് ഹാർബറുകളിലുള്ള ഫിഷിങ് ബോട്ട് ഒാപറേറ്റേഴ്സ് അസോസിയേഷെൻറ സഹകരണത്തോടെ തിരച്ചിൽ ഉൗർജിതപ്പെടുത്തിയത്. മത്സ്യബന്ധനത്തിലേർപ്പെട്ട ബോട്ടുകാർ പുറംകടലിൽ ഒരു മൃതദേഹം ഒഴുകിക്കൊണ്ടിരിക്കുന്നത് കണ്ടിരുന്നു. ഇതോടെ കന്യാകുമാരി, തിരുവനന്തപുരം ഭാഗങ്ങളിലെ മത്സ്യത്തൊഴിലാളികളാണ് തിരച്ചിൽ നടത്തിയത്. ശക്തിപ്രാപിച്ച കടലിെൻറ ഒഴുക്കിൽ മൃതദേഹം കൊച്ചി ഭാഗത്തേക്കാണ് നീങ്ങുന്നതെന്നും സൂചന. ബുധനാഴ്ച ഉച്ചയോടെയാണ് തീരദേശ പൊലീസിൽ ഈ വിവരം കിട്ടുന്നത്. ഒരു പ്ലാസ്റ്റിക് പെട്ടിയും കണ്ടതായി മത്സ്യത്തൊഴിലാളികൾ പറയുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇൗ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് മത്സ്യത്തൊഴിലാളികൾ അവരുടെ ബോട്ടുകളും വള്ളങ്ങളും ഇറക്കി കൊച്ചി മുതൽ ചാവക്കാട് വരെ തിരച്ചിൽ നടത്തിയത്. ശനിയാഴ്ചയും തിരച്ചിൽ തുടരും. കാണാതായവർക്ക് വേണ്ടിയുള്ള നേവിയുടെയും കോസ്റ്റ് ഗാർഡിെൻറയും തിരച്ചിൽ അവസാനിപ്പിച്ചെങ്കിലും ഇരുവിഭാഗങ്ങളും പതിവ് പരിശോധനക്കൊപ്പം മേഖലയിൽ മൃതദേഹങ്ങൾക്ക് വേണ്ടി തിരച്ചിൽ നടത്തുന്നുണ്ട്. ബേപ്പൂർ മറൈൻ എൻഫോഴ്സ്മെൻറിെൻറ 'ഗോൾഡൺ' ബോട്ട് പതിവ് പട്രോളിങ്ങിെൻറ ഭാഗമായി പരപ്പനങ്ങാടി, താനൂർ ഭാഗങ്ങളിൽ പോയി തിരിച്ചുവന്നു. -------- ബേപ്പൂർ ബോട്ട് ദുരന്തം: ഇടിച്ച കപ്പൽ കെണ്ടത്താനായില്ല; മത്സ്യത്തൊഴിലാളികൾക്ക് അമർഷം കപ്പലുകൾ ഇന്ത്യൻ സമുദ്രാതിർത്തി വിടരുതെന്ന് ഷിപ്പിങ് മന്ത്രാലയം നിർദേശിച്ചു ബേപ്പൂർ: ബോട്ട് ദുരന്തത്തിന് ഇടയാക്കിയത് വിദേശ ചരക്കു കപ്പലാണെന്ന സൂചന ലഭിച്ചിട്ടും അന്വേഷണം കാര്യക്ഷമമാക്കാത്തതിൽ മത്സ്യത്തൊഴിലാളികൾക്ക് അമർഷം. 11ന് രാത്രി ബേപ്പൂരിന് സമീപം പുറങ്കടലിൽ കപ്പലിടിച്ചു ബോട്ട് മുങ്ങിയ സംഭവത്തിൽ മൂന്നുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ദിവസങ്ങളായിട്ടും ഇടിച്ച കപ്പലിനെ കുറിച്ചുള്ള പ്രാഥമിക വിവരം ശേഖരിക്കാനാവാത്തത് അധികൃതരുടെ അനാസ്ഥയാണെന്നാണ് തൊഴിലാളികൾ പറയുന്നത്. ബോട്ടിലുണ്ടായിരുന്ന ആറുപേരിൽ രണ്ടു പേർ രക്ഷപ്പെടുകയും ഒരാളുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. മൂന്നുപേരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. കപ്പലിടിച്ചാണ് ബോട്ട് തകർന്നതെന്ന് രക്ഷപ്പെട്ടവർ പറഞ്ഞിരുന്നു. പരിശോധനയിലിത് ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ കഴിഞ്ഞ ദിവസം ഗുജറാത്ത്, മുംെബെ ഭാഗത്തേക്കു പോയ കപ്പലുകൾ ഇന്ത്യൻ സമുദ്രാതിർത്തി വിടരുതെന്ന് ഷിപ്പിങ് മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. കരയിൽനിന്ന് 50 നോട്ടിക്കൽ മൈൽ അകലെ നടന്ന അപകടം 12 മണിക്കൂറിന് ശേഷമാണ് പുറംലോകമറിയുന്നത്. തുടർന്ന് കോസ്റ്റ് ഗാർഡും നേവിയും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. മരണത്തിൽനിന്ന് രക്ഷപ്പെട്ടു കരയിലെത്തിയ രണ്ടുപേരിൽ നിന്നും വിവരം ലഭിക്കുമ്പോഴേക്കും കപ്പലുകൾ ഏറെ ദൂരം പിന്നിട്ടത് അന്വേഷണത്തിന് പ്രയാസമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story