Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2017 11:12 AM IST Updated On
date_range 8 Oct 2017 11:12 AM ISTപട്ടികജാതിക്കാരുടെ ദുരൂഹ മരണങ്ങളിൽ പുനരന്വേഷണം നടത്താൻ കമീഷൻ ഉത്തരവ്
text_fieldsbookmark_border
കോഴിക്കോട്: ജില്ലയിൽ പട്ടികജാതിക്കാരായ രണ്ടു പേരുടെ ദുരൂഹമരണങ്ങളിൽ പുനരന്വേഷണം നടത്താൻ സംസ്ഥാന പട്ടികജാതി--പട്ടിക-ഗോത്ര വർഗ കമീഷൻ ഉത്തരവിട്ടു. താമരശ്ശേരി കാവിലുമ്പാറ നാലുസെൻറ് കോളനിയിലെ പട്ടികജാതി യുവാവ് മിഥുനെ 2015ൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിലും കൊയിലാണ്ടി കായണ്ണ മുട്ടപ്പലം ക്ഷേത്ര വെടിക്കെട്ടിനിടെ പൊള്ളലേറ്റ് പട്ടികജാതിക്കാരനായ ചന്ദ്രൻ മരിക്കാനിടയായ സംഭവത്തിലുമാണ് പുനരന്വേഷണം നടത്താൻ കമീഷൻ നിർദേശം നൽകിയത്. മിഥുെൻറ അംഗപരിമിതനായ അച്ഛൻ രവീന്ദ്രൻ ശനിയാഴ്ച കലക്ടറേറ്റ് ഹാളിൽ നടന്ന കമീഷൻ അദാലത്തിൽ നേരിട്ടെത്തിയാണ് പരാതി ബോധിപ്പിച്ചത്. കേസന്വേഷണത്തിൽ പുരോഗതി ഉണ്ടായിട്ടില്ലെന്നും ശാസ്ത്രീയമായ അന്വേഷണം നടന്നതായി കാണുന്നില്ലെന്നും പട്ടികജാതി പീഡന നിരോധന നിയമപ്രകാരം ഡിവൈ.എസ്.പി റാങ്കിനു മുകളിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിച്ചില്ലെന്നും കമീഷൻ വിലയിരുത്തി. പൊലീസ് ആത്മഹത്യയെന്ന് പറഞ്ഞ് എഴുതിത്തള്ളിയ കേസിൽ മൂന്ന് മാസത്തിനകം പുനരന്വേഷണം നടത്താൻ ൈക്രംബ്രാഞ്ച് ഡി.ജി.പിക്ക് നിർദേശം നൽകിയതായി പട്ടികജാതി--പട്ടിക- ഗോത്ര വർഗ കമീഷൻ ചെയർമാൻ റിട്ട. ജഡ്ജി പി.എൻ. വിജയകുമാർ അറിയിച്ചു. കൊയിലാണ്ടി കായണ്ണ മുട്ടപ്പലം ക്ഷേത്ര വെടിക്കെട്ടിനിടെ കരിമരുന്ന് പ്രയോഗത്തിൽ പൊള്ളലേറ്റ് ചന്ദ്രൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിക്കാനിടയായ സംഭവത്തിൽ ജില്ല പൊലീസ് മേധാവിയോടാണ് പുനരന്വേഷണത്തിന് നിർദേശിച്ചത്. കരിമരുന്ന് പ്രയോഗത്തിന് അനുമതിയുണ്ടായിരുന്നോ, എന്തെങ്കിലും മുൻകരുതൽ സ്വീകരിച്ചിരുന്നോ, കരാറുകാരന് ലൈസൻസ് ഉണ്ടോ, ചന്ദ്രെൻറ മൃതദേഹം തിരിച്ചറിഞ്ഞത് ആരാണ് എന്നീ കാര്യങ്ങളാണ് മൂന്നു മാസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കമീഷൻ ഉത്തരവിട്ടത്. രണ്ട് കേസുകളിലും പട്ടികജാതി പീഡന നിരോധന നിയമപ്രകാരം ധനസഹായം നൽകാൻ പട്ടികജാതി വകുപ്പിനോടും കമീഷൻ നിർദേശിച്ചു. മൊടക്കല്ലൂർ യു.പി സ്കൂളിൽ വിദ്യാർഥികളെ ജാതി അടിസ്ഥാനത്തിൽ തരംതിരിച്ചിരുത്തുന്നതായി ലഭിച്ച പരാതിയിൽ കഴമ്പില്ലെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി കമീഷൻ അറിയിച്ചു. 1989ലെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം പട്ടികജാതി-പട്ടിക വർഗക്കാരുടെ സംരക്ഷണ ചുമതല ഉന്നത ഉദ്യോഗസ്ഥരിലാണ് നിക്ഷിപ്തമായിരിക്കുന്നതെന്നും ഇക്കാര്യത്തിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച പാടില്ലെന്നും ചെയർമാൻ നിർദേശിച്ചു. കമീഷൻ ചെയർമാൻ പി.എൻ. വിജയകുമാർ, അംഗങ്ങളായ എഴുകോൺ നാരായണൻ, കെ.കെ. മനോജ് എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് ബെഞ്ചുകളിലായാണ് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അദാലത്ത് നടന്നത്. പരിഗണിച്ച 58 പരാതികളിൽ 49 എണ്ണം തീർപ്പാക്കി. 11 പുതിയ പരാതികൾ ലഭിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story