Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2017 10:56 AM IST Updated On
date_range 27 Nov 2017 10:56 AM ISTമാവോവാദി ഭീഷണി; ജില്ലയിലെ സുരക്ഷ തുടരും
text_fieldsbookmark_border
*ഡിസംബറിലെ രക്തസാക്ഷി അനുസ്മരണം വരെ സുരക്ഷ കർശനമാക്കാനാണ് തീരുമാനം *ഞായറാഴ്ചയും സംശയം തോന്നിയ ഒരാളെ കസ്റ്റഡിയിലെടുത്തു മാനന്തവാടി: നിലമ്പൂര്‍ കരുളായി വനമേഖലയില്‍ പൊലീസ് വെടിവെപ്പില്‍ മാവോ പ്രവര്‍ത്തകരായ കുപ്പുദേവരാജും അജിതയും കൊല്ലപ്പെട്ടതിെൻറ ഒന്നാം വാര്‍ഷികമായ നവംബര്‍ 24ന് മാവോവാദികള്‍ തിരിച്ചടിക്കുമെന്ന കേന്ദ്ര ഇൻറലിജന്‍സ് വിഭാഗത്തിെൻറ റിപ്പോര്‍ട്ട് പ്രകാരം ജില്ലയിലുള്‍പ്പെെട ഏര്‍പ്പെടുത്തിയ സുരക്ഷ ക്രമീകരണങ്ങള്‍ ദിനം അവസാനിച്ചെങ്കിലും തുടരും. രക്തസാക്ഷികളുടെ അനുസ്മരണ പരിപാടി മാനന്തവാടിയിൽ നടക്കുന്ന ദിവസം വരെ തുടരാനാണ് തീരുമാനം. രണ്ടാഴ്്ചയായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരീക്ഷണങ്ങളും പരിശോധനകളും ഡിസംബർ 15 വരെ തുടരാനാണ് ഉന്നതങ്ങളില്‍നിന്നുള്ള നിര്‍ദേശം. ജില്ലയില്‍ മുമ്പെങ്ങുമില്ലാത്ത വിധം സുരക്ഷയായിരുന്നു പൊലീസ് ഒരുക്കിയിരുന്നത്. സാധാരണയായി നക്‌സൽ ബാരിദിനം, വര്‍ഗീസ് രക്തസാക്ഷി ദിനം, ജോഗി രക്തസാക്ഷിദിനം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ പൊലീസ് ജാഗ്രത പുലര്‍ത്താറുണ്ടെങ്കിലും രഹസ്യ നീക്കങ്ങളായിരുന്നു പൊലീസ് നടത്തിയിരുന്നത്. എന്നാല്‍, കഴിഞ്ഞ കുറെ ദിവസങ്ങളായി സാധാരണക്കാര്‍ക്കുപോലും ആശങ്കകള്‍ ഉയര്‍ത്തുന്ന വിധത്തിലായിരുന്നു പൊലീസിെൻറ നീക്കങ്ങളും മാവോവാദികളുടെ സാന്നിധ്യവും അനുഭവപ്പെട്ടത്. തിരുനെല്ലി പൊലീസ് സ്‌റ്റേഷന്‍, തൃശ്ശിലേരി പള്ളിക്കവല, മാനന്തവാടി ബസ്സ്റ്റാൻഡ്, കൈതക്കൊല്ലി എന്നിവിടങ്ങളിലെല്ലാം മാവോ സംഘത്തില്‍പെട്ടവരെത്തിയെന്ന പൊലീസ് സ്ഥിരീകരിച്ചതും ഗ്രാമങ്ങളില്‍പോലും മാവോ സംഘാംഗങ്ങള്‍ക്കായുള്ള ലുക്കൗട്ട് നോട്ടീസ് പതിച്ചതും ജനങ്ങളെ ആശങ്കാകുലരാക്കിയിരുന്നു. നാല്‍പത്തിയഞ്ചിലധികം മാവോവാദികള്‍ ജില്ലയിലെത്തിയെന്നായിരുന്നു െപാലീസ് വിലയിരുത്തല്‍. ജില്ല പൊലീസ് മേധാവി പുറത്തിറക്കിയ ജാഗ്രതാ നിര്‍ദേശവും കല്‍പറ്റ, തലപ്പുഴ എന്നിടങ്ങളില്‍ നിന്നും സംശയം തോന്നിയ ചിലരെ കസ്റ്റഡിയിലെടുത്തതും വാര്‍ത്തയായിരുന്നു. മാവോവാദി ചന്ദ്രു ബസിൽ സഞ്ചരിച്ചുവെന്ന് സ്ഥിരീകരിച്ചത് കൂടുതൽ ആശങ്കക്കിടയാക്കി. 23ന് രാത്രിയില്‍ പൊലീസ് സ്റ്റേഷന് മുന്നിലെ റോഡില്‍പ്പോലും വെളിച്ച സംവിധാനമൊരുക്കി സായുധരായ പൊലീസുകാരെ നിയോഗിച്ചും വാഹനങ്ങളിലും ബസ്സ്റ്റാൻഡുകളും ബോംബ് സ്‌ക്വാഡിനെ ഉപയോഗിച്ച് പരിശോധനനടത്തിയതും ജനങ്ങളില്‍ ആശങ്ക ഇരട്ടിപ്പിച്ചു. എന്നാല്‍, നവംബര്‍ 24 കഴിഞ്ഞിട്ടും അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ലെങ്കിലും പൊലീസ് തികഞ്ഞ ജാഗ്രത തുടരുകയാണ്. അടുത്ത മാസം 14ന് മാനന്തവാടിയില്‍ അനുസ്മരണ സമിതിയെന്ന പേരിലുള്ള സംഘം നടത്തുന്ന, മാവോയിസ്റ്റുകളായിരുന്ന ലത, അജിത, കുപ്പുസ്വാമി അനുസ്മരണ പരിപാടിയും പൊലീസ് നിരീക്ഷണത്തിലായിരിക്കും നടക്കുക. അതേസമയം, ഞായറാഴ്ചയും മാവോയിസ്റ്റ് സംഘാംഗമെന്ന സംശയത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മാനന്തവാടി ബസ്സ്റ്റാൻഡിൽ നിൽക്കുകയായിരുന്ന ആളുടെ ചിത്രം സ്പെഷൽ സ്ക്വാഡ് അംഗങ്ങൾ പകർത്തുകയും മക്കി മലയിലേേക്കുള്ള ബസിൽ കയറിയ ഇയാളെ കുറിച്ചുള്ള വിവരങ്ങൾ തലപ്പുഴ പൊലീസിന് കൈമാറുകയുമായിരുന്നു. തലപ്പുഴ ടൗണിന് തൊട്ടടുത്ത് പൊലീസ് സ്റ്റേഷന് സമീപം ബസ് തടഞ്ഞ് നിർത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ മക്കിമലയിലെ വൈദ്യരെ കാണാൻ പോവുകയായിരുന്ന തൃശൂർ സ്വദേശിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് വിട്ടയക്കുകയുമായിരുന്നു. മാവോവാദി തൊഴിലാളി ദിനാചരണം; ജാഗ്രത പാലിക്കണമെന്ന് ജില്ല പൊലീസ് കൽപറ്റ: മാവോവാദികളുടെ നേതൃത്വത്തിൽ പി.എൽ.ജി.എ വാരാചരണത്തിെൻറ ഭാഗമായി ജില്ലയിൽ മാവോവാദി തൊഴിലാളി ദിനാചരണം നടക്കാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗരൂകരായിരിക്കണമെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു. എല്ലാവർഷവും ഡിസംബറിലെ ആദ്യആഴ്ച സി.പി.ഐ മാവോയിസ്റ്റ് എന്ന സംഘടന പി.എൽ.ജി.എ (പീപ്ൾസ് ലിബറേഷൻ ആർമി) വാരമായി ആചരിക്കാറുണ്ട്. 2015 ജനുവരി നാലിന് രാവിലെ പത്തുമണിക്ക് ഒരു സംഘം പി.എൽ.ജി.എ േകഡറുകൾ കമ്പമല തേയില തോട്ടത്തിൽ പണിയെടുത്തുകൊണ്ടിരിക്കുന്ന തൊഴിലാളികൾക്ക് ക്ലാസ് എടുക്കുകയും നോട്ടീസ് വിതരണം ചെയ്യുകയും ചെയ്തിരുന്നു. അടുത്തകാലത്തായി ജില്ലയിൽ മാവോവാദി സാന്നിധ്യം കൂടുതലായതിനാൽ ഇത്തവണയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ സാധ്യതയുള്ളതായി ജില്ല പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കമ്പമല പ്രിയദർശിനി എസ്റ്റേറ്റ്, പിലാക്കാവ്, ചിറക്കര എസ്റ്റേറ്റ് എന്നിവിടങ്ങളിലാണ് ഇതിന് സാധ്യതയെന്നാണ് ഇൻറലിജൻസ് റിപ്പോർട്ട്. ഇതിനാൽ ഇക്കാര്യത്തിൽ ഈ പ്രദേശത്തെ പൊതുജനങ്ങൾ ജാഗരൂകരായിരിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും മുന്നൊരുക്കം നടക്കുന്നതായി ആരുടെയെങ്കിലും ശ്രദ്ധയിൽപെട്ടാൽ ആ വിവരം ഉടനെ ജില്ല പൊലീസിനെ അറിയിക്കണമെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു. കൽപറ്റ ഡിപ്പോയിൽ ട്രിപ്പ് മുടക്കം പതിവാകുന്നു; പ്രതിഷേധവുമായി യാത്രക്കാർ *ഞായറാഴ്ച പത്തോളം സർവിസുകളാണ് അകാരണമായി റദ്ദാക്കിയത് കൽപറ്റ: കെ.എസ്.ആർ.ടി.സി കൽപറ്റ ഡിപ്പോയിൽ ബസുകൾ റദ്ദാക്കുന്നത് പതിവാകുന്നു. നിസാര കാരണങ്ങൾ പറഞ്ഞാണ് ഗ്രാമീണ മേഖലയിലേക്കടക്കമുള്ള ബസുകളാണ് റദ്ദാക്കുന്നത്. ഞായറാഴ്ച മതിയായ ഡ്രൈവർമാരില്ലെന്ന കാരണത്താൽ പത്തോളം സർവിസുകളാണ് ഡിപ്പോയിൽനിന്നും മുടങ്ങിയത്. ഗ്രാമീണ മേഖലയിലേക്കുൾപ്പെടെയുള്ള ബസുകൾ അകാരണമായി റദ്ദാക്കുന്നതിൽ ശക്തമായ പ്രതിഷേധത്തിലാണ് യാത്രക്കാർ. ഡിപ്പോയിൽ എ പൂളിൽപ്പെട്ട ഉച്ചക്ക് 1.10നും 2.45നുമുള്ള കോഴിക്കോട് സർവിസുകൾ ഇടവിട്ട് റദ്ദാക്കുകയാണെന്നും പരാതി ഉയരുന്നുണ്ട്. കൽപറ്റ-കോഴിക്കോട്-കൽപറ്റ-പെരിക്കല്ലൂർ റൂട്ടിലോടുന്ന ഈ ബസുകൾ റദ്ദാക്കുന്നത് പുൽപള്ളിമേഖലയിലുള്ള യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. ട്രിപ് മുടക്കം പതിവായതിനെതുടർന്ന് പെരിക്കല്ലൂർ ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ എം.ഡിക്ക് പരാതി നൽകുകയും തുടർന്ന് ഈ സർവിസ് പുനരാരംഭിക്കുകയുമായിരുന്നു. ബി പൂളിൽപ്പെട്ട രാവിലെ ഏഴുമണിയുടെ പടിഞ്ഞാറത്തറ-മാനന്തവാടി സർവിസും രാവിലെ 8.10നുള്ള കൽപറ്റ- വൈത്തിരി സർക്കുലർ സർവിസും രണ്ടാഴ്ചയിലധികമായി മുടങ്ങിയിട്ട്. രാവിലെയുള്ള ഈ രണ്ടു സർവിസുകൾ മുടങ്ങിയത് വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരെയാണ് ദുരിതത്തിലാക്കുന്നത്. ഡിപ്പോയിലെ ഒരു ഉദ്യോഗസ്ഥെൻറ പ്രത്യേക താൽപര്യമാണ് ഇത്തരത്തിൽ ട്രിപ് മുടങ്ങാൻ കാരണമെന്നാണ് പാസഞ്ചർ അസോസിയേഷനുകളുടെ പരാതി. ഈ ഉദ്യോഗസ്ഥനെതിരെ ജീവനക്കാരും പരാതിപ്പെടുന്നുണ്ട്. നല്ല വരുമാനമുള്ള സർവിസുകൾ റദ്ദു ചെയ്ത് വരുമാനം കുറവുള്ള സർവിസുകൾ അയക്കുന്നതായും സർവിസ് സംബന്ധമായ കാര്യങ്ങളിൽ ഇദ്ദേഹത്തിെൻറ അനാവശ്യ ഇടപെടൽ അവസാനിപ്പിക്കണമെന്നും പിണങ്ങോട് ബസ് പാസഞ്ചേഴ്സ് അസോസിയേഷനും അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സർവിസ് കാര്യക്ഷമമായി നടത്തുന്നതിന് കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗത്തിന് പ്രത്യേക നിർദേശങ്ങൾ മുകളിൽനിന്ന് നൽകിയതായാണ് വിവരം. ട്രിപ് മുടക്കം സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തിങ്കളാഴ്ച തന്നെ ഇതുസംബന്ധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും കെ.എസ്.ആർ.ടി.സി. വിജിലൻസ് സ്ക്വാഡ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story