Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2017 10:29 AM IST Updated On
date_range 3 Nov 2017 10:29 AM ISTപ്രതിരോധ കുത്തിവെപ്പിനെത്തുന്ന കുഞ്ഞുങ്ങളെ വീർപ്പുമുട്ടിച്ച് പ്രാഥമികാരോഗ്യ കേന്ദ്രം
text_fieldsbookmark_border
കക്കോടി: പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രതിരോധ കുത്തിവെപ്പിന് എത്തുന്ന കുഞ്ഞുങ്ങളുടെ ദുരിതത്തിന് അറുതിയില്ല. കക്കോടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൈക്കുഞ്ഞുങ്ങളുമായി കുത്തിവെപ്പെടുക്കാൻ ബുധനാഴ്ചകളിൽ എത്തുന്നവരാണ് മണിക്കൂറുകളോളം എരിപൊരി കൊള്ളുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ വരാന്തകളിൽ തിക്കും തിരക്കും കാരണം ഇരിക്കാനും നിൽക്കാനും കഴിയാതെ കുട്ടികളുമായി മണിക്കൂറുകളോളം നിൽക്കേണ്ട അവസ്ഥയാണ്. കുത്തിവെപ്പിന് ഇരുനൂറോളം കുട്ടികൾ എല്ലാ ബുധനാഴ്ചകളിലും ഇവിടെ എത്തുന്നുണ്ട്. കുത്തിവെപ്പിന് മുമ്പും ശേഷവും ഇരിക്കാൻ വേറെ വേറെ സൗകര്യമൊരുക്കണമെന്ന് രേഖയിലല്ലാതെ പ്രാവർത്തികമാക്കാൻ ആരോഗ്യവകുപ്പ് ജീവനക്കാർ പ്രയാസപ്പെടുകയാണ്. കുട്ടികൾക്ക് സാംക്രമിക രോഗങ്ങൾ എളുപ്പം പിടിപെടാൻ സാധ്യത ഏറെയാണ് ഇവിടെയെന്ന് അമ്മമാരും ആരോഗ്യ പ്രവർത്തകരും സമ്മതിക്കുന്നു. ആർദ്രം പദ്ധതി പ്രകാരം ഒരു ഡോക്ടർ കൂടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിയതോടെ രണ്ട് ഡോക്ടർമാർ ഉണ്ടെങ്കിലും രോഗികളുടെ ആധിക്യവും കുത്തിവെപ്പ് ദിവസങ്ങളിലെ തിരക്ക് വർധിപ്പിക്കുകയാണ്. ആശാവർക്കർമാരുടെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെയും സമയോജിതമായ ഇടപെടലുകളും ആത്മാർഥമായ പ്രവർത്തനങ്ങളുമാണ് അവസ്ഥകളെ ലഘൂകരിക്കുന്നത്. ഗ്രാമപഞ്ചായത്തിന് പുറത്തുനിന്നുള്ള നിരവധിപേരാണ് ചികിത്സക്കും കുത്തിവെപ്പിനും ഇവിടെ എത്തുന്നത്. അവഗണനയുടെ പ്രതീകമായി എസ്.സി കോളനി കോമൺ ഫെസിലിറ്റി സെൻറർ ചേളന്നൂർ: ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച എസ്.സി കോളനി കോമൺ ഫെസിലിറ്റി സെൻറർ അവഗണനയുടെ പ്രതീകമായി. പട്ടികജാതിക്കാർക്ക് വിജ്ഞാനത്തിനും വിനോദത്തിനുമായി ബ്ലോക്ക്-ഗ്രാമപഞ്ചായത്തിെൻറ സഹകരണത്തോടെ ഞാറക്കാട്ട് കോളനി (പുതിയിടത്ത്താഴം) അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് മൂന്നു വർഷം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ കോമൺ ഫെസിലിറ്റി സെൻററാണ് ഒരു ഉപകാരവുമില്ലാതെ പൂട്ടിക്കിടക്കുന്നത്. വൈദ്യുതിയോ ബാത്ത്റൂം സൗകര്യമോ ഇതുവരെ ഇവിടെ എത്തിയിട്ടില്ല. എന്നാൽ, പത്രങ്ങളും പുസ്തകങ്ങളും ടി.വി ഉൾപ്പെടെ പട്ടികജാതി ഫണ്ടിൽനിന്നും പണം ഉപയോഗിച്ച് സൗകര്യം ഏർപ്പെടുത്താൻ പഞ്ചായത്ത് ബോർഡ് മീറ്റിങ്ങിൽ വെച്ച് അംഗീകാരം വാങ്ങിയതാണെന്നും നടപടിക്രമങ്ങൾ വൈകുന്നതുകൊണ്ടാണ് പ്രസ്തുത സെൻറർ പ്രവർത്തനക്ഷമമാക്കാൻ വൈകുന്നതെന്നും 17ാം വാർഡ് മെംബർ പറഞ്ഞു. കൂടാതെ, ഇവിടെ യോഗ, കുട്ടികൾക്കുള്ള ക്ലാസുകൾ മുതലായവ കോളനി കമ്മിറ്റി രൂപവത്കരിച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് മെംബർ പറഞ്ഞു. വൈദ്യുതി ലഭിക്കാനുള്ള അപേക്ഷയും നൽകിയിട്ടുണ്ട്. എസ്.സി വികസനത്തിനായി ലക്ഷക്കണക്കിന് രൂപ സർക്കാർ ചെലവഴിക്കുന്നത് ഉപയോഗപ്രദമാക്കാനുള്ള കർശനവും ദ്രുതഗതിയിലുള്ളതുമായ നടപടി വേണമെന്നും തങ്ങളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും കോളനിവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story