Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 2:58 PM IST Updated On
date_range 17 Jun 2017 2:58 PM ISTകൊട്ടിയൂർ പെരുമാളിന് ഭക്തരുടെ ഇളനീർ കൂമ്പാരം: ഇളനീരാട്ടം ഇന്ന്
text_fieldsbookmark_border
കേളകം: ദക്ഷിണ കാശിയെന്നറിയപ്പെടുന്ന കൊട്ടിയൂരിൽ വൈശാഖ മഹോത്സവത്തിെൻറ സുപ്രധാന ചടങ്ങായ ഇളനീർ വെപ്പ് ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ഉത്സവ നഗരിയിൽ നടന്നു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് ഇളനീർ വെപ്പ് ചടങ്ങിന് തുടക്കമായത്. കാര്യത്ത് കൈക്കോളാൻ തിരുവഞ്ചിറയിലെ നിശ്ചിത സ്ഥാനത്ത് തട്ടും പോളയും വെച്ചതോടെ ചടങ്ങുകൾക്ക് തുടക്കമായി. ഭക്തജന സഹസ്രങ്ങളുടെ സാന്നിധ്യത്തിൽ രാത്രി ശീവേലിക്ക് ശേഷമാണ് ചടങ്ങ് തുടങ്ങിയത്. തിരുവഞ്ചിറയിൽ കാര്യത്ത് കൈക്കോളാൻ സ്ഥാനികൻ തട്ടും പോളയും വെച്ച് ശുഭമുഹൂർത്ത രാശിവിളിച്ചതോടെ വാദ്യഘോഷ സമേതം കിരാതമൂർത്തി പ്രത്യക്ഷപ്പെട്ട് ആദ്യ ഇളനീർ കാവ് പെരുമാളിന് സമർപ്പിച്ചു. തുടർന്ന് രാശിവിളി കാതോർത്ത് മന്ദംചേരി മൈതാനിയിൽ കാത്തിരുന്ന ആയിരക്കണക്കിന് ഇളനീർ ഭക്തർ തങ്ങളുടെ കാവുകളുമേന്തി ബാവലിയിൽ മുങ്ങി ഈറനണിഞ്ഞ് തിരുവഞ്ചിറയിലേക്ക് കുതിച്ചെത്തി കാവുകൾ പെരുമാളിന് സമർപ്പിച്ചു. ഹരിഗോവിന്ദ കീർത്തനാലാപനത്താൽ മുഖരിതമായ ഉത്സവനഗരി ഈ സമയം ഭക്തിസാന്ദ്രമായി. ഇളനീർ സമർപ്പണ ചടങ്ങ് മണിക്കൂറുകൾ നീണ്ടു. ചടങ്ങ് പൂർത്തിയായതോടെ തിരുവഞ്ചിറ ജലാശയം പെരുമാളിന് സമർപ്പിച്ച ഇളനീർ കാവുകളുടെ കൂമ്പാരമായി. പ്രഭാതം മുതൽ ഒഴുകിയെത്തിയ ഇളനീർ വ്രതക്കാരെ കൊണ്ട് കിഴക്കെ നടയിലെ മന്ദംചേരി മൈതാനം വൈകീേട്ടാടെ നിറഞ്ഞുകവിഞ്ഞിരുന്നു. കോരപ്പുഴക്കും വളപട്ടണം പുഴക്കും ഇടയിലുള്ള ഭക്തരാണ് ഇളനീർ കാവുകളുമായി ഉത്സവ നഗരിയിലെത്തി ദേവന് സമർപ്പിച്ച് മടങ്ങിയത്. മന്ദംചേരി മൈതാനം ഇന്നലെ ഇളനീർ ഭക്തരുടെ സംഗമവേദി കൂടിയായി. എരുവട്ടി, ആയിരത്തി, മുടിശ്ശേരി, ആരിയൻ, മേക്കിലേരി, കുറ്റ്യാടി തെയ്യൻ തുടങ്ങിയ തണ്ടയാന്മാരുടെ നേതൃത്വത്തിലാണ് വ്രതക്കാർ ഇളനീർ കാവുകളുമായെത്തിയത്. ഇളനീരാട്ടം, അഷ്ടമി ആരാധന എന്നിവ ഇന്ന് നടക്കും. പെരുമാളിന് സമർപ്പിച്ച ഇളനീർ കാവുകൾ കാര്യത്ത് കൈക്കോളാെൻറ നേതൃത്വത്തിൽ കൊത്തിയൊരുക്കി ഇളനീരുകൾ മണിത്തറയിലെ മുഖമണ്ഡപത്തിൽ കൂമ്പാരമാക്കും. ഇവ കൊത്തി ഇളനീർ ജലം സ്വർണ, വെള്ളി പാത്രങ്ങളിൽ നിറച്ച് മണിത്തറയിലെ പെരുമാൾ വിഗ്രഹത്തിൽ അഭിഷേകം നടത്തുന്ന സവിശേഷ ചടങ്ങാണ് ഇളനീരാട്ടം. ഉഷകാമ്പ്രം നമ്പൂതിരിയാണ് ഇളനീരാട്ട ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുക. ശനിയാഴ്ച അർധരാത്രിയോടെയാണ് ഇളനീരാട്ടം നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story