Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2017 3:08 PM IST Updated On
date_range 2 July 2017 3:08 PM ISTആരോഗ്യത്തോടൊപ്പം സാമൂഹികപ്രതിബദ്ധതയും പങ്കുവെച്ച് ഇൻഫോ ക്ലിനിക്
text_fieldsbookmark_border
കോഴിക്കോട്: ഡ്യൂട്ടി സമയത്തുമാത്രം രോഗികളെ ചികിത്സിച്ചശേഷം ഫേസ്ബുക്കിലും വാട്സ്ആപ്പിലും വിഹരിക്കുന്ന ഡോക്ടർമാരിൽ നിന്ന് വ്യത്യസ്തമായി സാമൂഹിക പ്രതിബദ്ധതയിലൂന്നിയ പ്രവർത്തനങ്ങളുമായി ഒരുസംഘം ഡോക്ടർമാരുടെ കൂട്ടായ്മ. ഇൻഫോ ക്ലിനിക് എന്ന പേരിൽ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിന്നുള്ള ഡോക്ടർമാർ തുടങ്ങിയ ഫേസ്ബുക്ക് കൂട്ടായ്മ ഇന്ന് നിരവധി പേർക്ക് വഴികാട്ടിയായി യാത്ര തുടരുകയാണ്. സാധാരണക്കാരെ വഴിതെറ്റിക്കുന്ന രീതിയിൽ അബദ്ധങ്ങളും തെറ്റിദ്ധാരണകളും നിറഞ്ഞ സന്ദേശങ്ങൾ ഫേസ്ബുക്കിലും വാട്സ്ആപ്പിലും പ്രചരിക്കുന്ന കാലത്ത് ഇത്തരം സന്ദേശങ്ങളുടെ പൊള്ളത്തരം വെളിച്ചത്ത് കൊണ്ടുവരുന്നതിനും ശരിയായത് പങ്കുവെക്കുന്നതിനും വേണ്ടിയാണ് ഇൻഫോ ക്ലിനിക് തുടങ്ങിയത്. ചികിത്സക്കു പകരം ആരോഗ്യത്തെക്കുറിച്ചുള്ള അറിവുകൾ ലഭിക്കുന്ന ക്ലിനിക് എന്നാണിതറിയപ്പെടുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ഡിഫ്തീരിയ നാട്ടിൽ പടർന്നുപിടിച്ചപ്പോൾ പ്രതിരോധ കുത്തിവെപ്പിനെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങൾ ശാസ്ത്രീയമായി ഖണ്ഡിച്ചുകൊണ്ടാണ് ഇൻഫോക്ലിനിക്കിെൻറ തുടക്കം. കുരുന്നുകളുടെ ജീവനെടുക്കുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ പല ഡോക്ടർമാരും വ്യക്തിപരമായി ഫേസ്ബുക്ക് കുറിപ്പുകളിട്ടിരുന്നു. പിന്നീട് ഒരുമിച്ചു ചേർന്ന് ബോധവത്കരണം നടത്തിയാലെന്താണെന്ന ചിന്തയിൽ നിന്നാണ് ഇൻഫോ ക്ലിനിക്കിെൻറ പിറവി. നൂറിലേറെ പോസ്റ്റുകളാണ് ഇതിനോടകം ഇൻഫോ ക്ലിനിക്കിെൻറ ഒൗദ്യോഗികപേജിലൂടെ പുറത്തുവന്നത്. ഡിഫ്തീരിയ കുത്തിവെപ്പിനെതിരെയുള്ള വ്യാജപ്രചാരണങ്ങളെയും പുകയിലകമ്പനികളുടെ തെറ്റായ അവകാശവാദങ്ങളെയും പപ്പായ ഇല കഴിച്ചാൽ ഡെങ്കിപ്പനി മാറുമെന്നും പ്ലേറ്റ്ലെറ്റ് കൗണ്ട് കൂട്ടാൻ ചികിത്സയെക്കുറിച്ചുള്ള വ്യാജ സന്ദേശങ്ങളെയും മറ്റു ചികിത്സരീതികളുടെ തട്ടിപ്പുകളെയുമെല്ലാം ഇൻഫോക്ലിനിക് ശാസ്ത്രീയമായി പ്രതിരോധിച്ചു. ആഴ്ചകൾക്കുമുമ്പ് ഹിജാമ എന്ന ചികിത്സരീതിയുടെ വിവിധവശങ്ങൾ ചൂണ്ടിക്കാണിക്കുന്ന പോസ്റ്റ് മാസ് റിപ്പോർട്ടിങ്ങിലൂടെ നീക്കം ചെയ്ത അനുഭവവുമുണ്ടായി. ഇൻഫോ ക്ലിനിക്കിലെ തൃശൂർ മെഡിക്കൽ കോളജിലെ ശിശുരോഗവിഭാഗം മേധാവി ഡോ. പുരുഷോത്തമൻ മുതൽ വിവിധ മെഡിക്കൽ കോളജുകളിലെ ഹൗസ് സർജൻമാർ വരെയുള്ള 27േപരടങ്ങുന്ന സംഘമാണ് ഇൻഫോക്ലിനിക്കിനുപിന്നിൽ. ഇവരുടെ ഗ്രൂപ്പിൽ വിഷയം ചർച്ച ചെയ്ത് എഴുതി നിരവധി വിലയിരുത്തലുകൾക്കും എഡിറ്റിങ്ങിനും വിധേയമായാണ് ഓരോ കുറിപ്പും പേജിലിടുന്നത്. പകർച്ചപ്പനി പോലുള്ള സമകാലികസംഭവങ്ങളും പേജിൽ വരുന്ന അഭ്യർഥനകളും സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണങ്ങളുമാണ് പലപ്പോഴും കുറിപ്പിന് വിഷയമാക്കാറെന്ന് അഡ്മിൻമാരിലൊരാളായ ഡോ. ഷിംന അസീസ് പറയുന്നു. തുടക്കത്തിൽ എതിർപ്പുമായി മുന്നിട്ടിറങ്ങിയ പലരും ഇന്ന് പല വിഷയങ്ങളിലും ഇൻഫോക്ലിനിക്കിലെ ലേഖനം പ്രതീക്ഷിച്ചിരിക്കുന്നുവെന്ന തിരിച്ചറിവാണ് ഈ കൂട്ടായ്മയുടെ വിജയം. സ്വന്തം ലേഖിക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story