Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡ്...

റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗം: ഏജന്‍റുമാര്‍ പണപ്പിരിവ് നടത്തുന്നതായി ആര്‍.ടി.ഓഫിസ്

text_fields
bookmark_border
കോഴിക്കോട്: റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ അനുകൂല തീരുമാനം ലഭിക്കാനെന്ന പേരില്‍ ഏജന്‍റുമാര്‍ വന്‍തോതില്‍ പണപ്പിരിവ് നടത്തുന്നതായി ആര്‍.ടി.ഓഫിസ്. ജില്ല കലക്ടര്‍ ചെയര്‍മാനും സിറ്റി ട്രാഫിക് അസി. കമീഷണര്‍, ആര്‍.ടി.ഒ തുടങ്ങിയവര്‍ എക്സ് ഒഫീഷ്യോ അംഗങ്ങളുമായ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) യോഗത്തില്‍ അനുകൂല തീരുമാനം നേടിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഏജന്‍റുമാര്‍ പണംവാങ്ങുന്നത്. മാര്‍ച്ച് നാലിനും ഏഴിനും നടക്കുന്ന കോഴിക്കോട്, വടകര, ആര്‍.ടി.എ യോഗത്തിന് മുന്നോടിയായി ഇത്തരം പണപ്പിരിവ് വ്യാപകമാണെന്നും ആരും ഇതില്‍ വഞ്ചിതരാകരുതെന്നുമാണ് ആര്‍.ടി.ഒ വാര്‍ത്തക്കുറിപ്പിലൂടെ നിര്‍ദേശിക്കുന്നത്. ബസുകളുടെ പെര്‍മിറ്റിലുള്‍പ്പെടെ ജില്ലയില്‍ വന്‍തോതില്‍ സാമ്പത്തിക ക്രമക്കേട് നടക്കുന്നതായി നേരത്തേ ആരോപണമുയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞ ആറിന് ‘മാധ്യമം’ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ ഏഴിന് നടക്കേണ്ടിയിരുന്ന യോഗമാണ് മാര്‍ച്ചിലേക്ക് മാറ്റിയത്. പുതിയ ബസ് പെര്‍മിറ്റിന് അപേക്ഷ നല്‍കി ലക്ഷങ്ങള്‍ കൈക്കലാക്കാന്‍ ശ്രമിക്കുന്ന ലോബിതന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ആര്‍.ടി.എ യോഗത്തില്‍ 51 പുതിയ ബസ് പെര്‍മിറ്റുകള്‍ക്കുള്ള അപേക്ഷ അജണ്ടയില്‍ ഉണ്ടായിരുന്നു. ഏജന്‍റുമാരും ചില ബസുടമകളുമാണ് ഇതിനു പിന്നില്‍. വാഹനത്തിന്‍െറ രജിസ്ട്രേഷന്‍ നമ്പര്‍ ഒരു മാസത്തിനകം ആര്‍.ടി. ഓഫിസില്‍ നല്‍കിയാല്‍ മതിയെന്ന നിയമത്തിലെ പഴുതുപയോഗിച്ചാണിത്. സ്വന്തമായി ബസില്ലാത്തവരാണ് ഇങ്ങനെ പെര്‍മിറ്റ് നേടി ലക്ഷങ്ങള്‍ക്ക് മറിച്ചുവില്‍ക്കുന്നത്. 10 മുതല്‍ 15 ലക്ഷം വരെയാണ് ഇല്ലാത്ത ബസിന്‍െറ പേരില്‍ സംഘടിപ്പിക്കുന്ന പെര്‍മിറ്റുകള്‍ക്ക് ഏജന്‍റുമാര്‍ ഈടാക്കുന്നത്. ആര്‍.ടി.എയുടെ അനുകൂല തീരുമാനം ലഭിക്കാനായി ആര്‍.ടി.എ മെംബര്‍മാര്‍ക്ക് നല്‍കാന്‍ എന്ന വിധത്തില്‍ ചില ഏജന്‍റുമാര്‍ വന്‍തോതില്‍ പണം പിരിക്കുന്നതായും ഇത് തീര്‍ത്തും അനാവശ്യവും വഞ്ചനാപരവുമാണെന്നും ഉത്തരമേഖല ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ഡോ. പി.എം. മുഹമ്മദ് നജീബ് അറിയിച്ചു. ഇത്തരം ചതിയില്‍പെട്ട് ആരും ആര്‍ക്കും പണം നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആര്‍.ടി.എയില്‍ ന്യായമായ തീരുമാനങ്ങള്‍ നിയമാനുസൃതം അര്‍ഹതയനുസരിച്ച് എല്ലാവര്‍ക്കും ഉറപ്പാണ്. ഇതിന് ഒരുവിധത്തിലും ആര്‍ക്കും പണം നല്‍കേണ്ടതില്ല. അപേക്ഷിച്ചവര്‍ക്ക് നേരിട്ടോ വക്കീല്‍ മുഖേനയോ ഹാജരായി സ്വന്തം ആവശ്യം ഉന്നയിക്കാന്‍ അവസരം ലഭിക്കുമെന്നും ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ അറിയിച്ചു. ആക്ഷേപമുണ്ടെങ്കില്‍ ഡോ. പി.എം. മുഹമ്മദ് നജീബ്, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍, ഉത്തരമേഖല, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് 673002 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ : 0495-2370985.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story