Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമണല്‍ മാഫിയ ജീവിതം...

മണല്‍ മാഫിയ ജീവിതം തകര്‍ത്തപൊലീസുകാരന്‍ ബിനുവിന് പുതുജീവന്‍

text_fields
bookmark_border
കോഴിക്കോട്: മണല്‍ മാഫിയയുടെ ആക്രമണത്തില്‍ ചലനശേഷി നഷ്ടമായി ചികിത്സയില്‍ കഴിയുന്ന പൊലീസുകാരന് ‘പുതുജീവന്‍’. കൊല്ലം ഈസ്റ്റ് കല്ലട കൊടുവിളയില്‍ മണല്‍ മാഫിയയുടെ ആക്രമണത്തിന് ഇരയായ കോഴിക്കോട് എ.ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫിസര്‍ ബിനു ബനഡിക്ടിന് തസ്തികമാറ്റം നല്‍കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. അഞ്ചുവര്‍ഷമായി മെഡിക്കല്‍ അവധിയായതിനാല്‍ ശമ്പളമില്ലാതെ കഴിയുന്ന ഇദ്ദേഹത്തെ കൊല്ലം ജില്ലാ സായുധസേനയില്‍ സമാന ശമ്പള സ്കെയിലും ആനുകൂല്യങ്ങളുമുളള സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് തസ്തികമാറ്റം നല്‍കാനാണ് തീരുമാനം. അഷ്ടമുടിക്കായലില്‍നിന്ന് മണല്‍ വാരുന്നവരെക്കുറിച്ച് പൊലീസിന് വിവരം നല്‍കുന്നു എന്നാരോപിച്ചായിരുന്നു രണ്ടംഗ സംഘത്തിന്‍െറ ആക്രമണം. കഴുത്തിന് താഴെ തളര്‍ന്ന, പാതിയെങ്കിലും ബാക്കിയായ സംസാരശേഷി ഉപയോഗിച്ച് അവ്യക്തമായ ഭാഷയില്‍ ആ കറുത്ത ദിനം ജീവിതത്തിന് സമ്മാനിച്ച ദുരന്തം ബിനു ഓര്‍ക്കുന്നു. കോഴിക്കോട് എ.ആര്‍ ക്യാമ്പിലെ ജോലിക്കിടെ അവധിക്ക് കല്ലടയിലെ വീട്ടില്‍ വന്നതായിരുന്നു. 2011ലെ ക്രിസ്മസ് തലേന്ന് കൊടുവിള പള്ളിയിലെ രാത്രി പ്രാര്‍ഥന കഴിഞ്ഞ് സുഹൃത്തുകളോടൊത്ത് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ഗുണ്ട ലിസ്റ്റിലുള്‍പ്പെട്ട ശ്യാം, ആന്‍ഡ്രൂസ് എന്നിവര്‍ ചേര്‍ന്ന് മണല്‍ മാഫിയക്കുവേണ്ടി ആക്രമിച്ച് പരിക്കേല്‍പിച്ചു. കഴുത്തിന് ആഴത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ഓടിച്ച് 60 അടി താഴ്ചയുള്ള കുഴിയിലേക്ക് തള്ളിയിട്ടു. നട്ടെല്ലിന് കാര്യമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പിന്നീട് വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജിലുമായി നീണ്ട ചികിത്സ. ശസ്ത്രക്രിയ ചെയ്തതോടെ ജീവിതം കട്ടിലില്‍ കൂച്ചുവിലങ്ങിട്ടു. 20 ലക്ഷം രൂപയോളം ചെലവുള്ള ചികിത്സക്കൊടുവില്‍ സ്വന്തം വീടില്ലാത്തതിനാല്‍ സഹോദരിയുടെ വീട്ടിലായി ജീവിതം. അണ്‍എയിഡഡ് സ്കൂള്‍ അധ്യാപികയായിരുന്ന ഭാര്യ ജോലി ഉപേക്ഷിച്ച് ഭര്‍ത്താവിനെ ശുശ്രൂഷിക്കാനായി വീട്ടിലൊതുങ്ങി. ഒന്നാം ക്ളാസില്‍ പഠിക്കുന്ന മോനും ഭാര്യയും അമ്മയുമടങ്ങുന്ന കുടുംബം സഹോദരന്‍െറയും സഹോദരീ ഭര്‍ത്താവിന്‍െറയും ആശ്രയത്താലാണ് ജീവിതം മുന്നോട്ട് നയിക്കുന്നത് -ബിനു പറയുന്നു. പൊലീസുകാരനായിട്ടും ബിനുവിനെ ആക്രമിച്ച കേസില്‍ ശരിയായ അന്വേഷണം നടക്കാത്തതിനാല്‍ കോടതി പുനരന്വേഷണത്തിന് നിര്‍ദേശിച്ചിരിക്കുകയാണ്. സഹപ്രവര്‍ത്തകന്‍െറ ജീവിതം വഴിയാധാരമാക്കിയ രണ്ടു പേര്‍ക്കുവേണ്ടി പണവും സ്വാധീനവും ഉപയോഗിച്ച് മാഫിയ തലവന്മാരത്തെിയപ്പോള്‍ നിയമം അതിന്‍െറ വഴിക്ക് പോയി. കേസന്വേഷണവുമായി ബന്ധപ്പെട്ട് ഭാര്യക്കും അമ്മക്കും പൊലീസ് സ്റ്റേഷനുകളില്‍ കയറി ഇറങ്ങാന്‍ കഴിയാത്തതിനാലാണ് അന്വേഷണം വഴിമുട്ടിയതെന്ന് ബിനു വേദനയോടെ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story