Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2017 11:14 AM IST Updated On
date_range 27 Dec 2017 11:14 AM ISTഭൂമി വിൽപനയിൽ അഴിമതിയെന്ന്; സീറോ മലബാർ സഭയിൽ വിവാദം മുറുകുന്നു
text_fieldsbookmark_border
ക്രമക്കേട് ശരിവെച്ച് അന്വേഷണ കമീഷെൻറ പ്രാഥമിക റിപ്പോർട്ട് കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി വിൽപനയെച്ചൊല്ലി സീറോ മലബാർ സഭയിൽ വിവാദം മുറുകുന്നു. സഭയുടെ കടം തീർക്കാൻ നടത്തിയ ഭൂമി ഇടപാടിൽ നൂറ് കോടിയോളം രൂപയുടെ അഴിമതി നടന്നെന്നും ഇതിന് ഉത്തരവാദികളായ സഭാനേതൃത്വത്തിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഒരുവിഭാഗം വൈദികർ രംഗത്തെത്തി. ഇടപാടിൽ ക്രമക്കേട് നടന്നതായി സഭ നിയോഗിച്ച അന്വേഷണ കമീഷൻ പ്രാഥമിക റിപ്പോർട്ട് നൽകിയതിന് പിന്നാലെ കൂടുതൽ നടപടി ആവശ്യപ്പെട്ട് ചിലർ മാർപാപ്പക്കും പരാതി അയച്ചിട്ടുണ്ട്. അതിരൂപതക്ക് കീഴിൽ മെഡിക്കൽ കോളജ് തുടങ്ങാൻ 59 കോടി ബാങ്ക് വായ്പയെടുത്ത് അങ്കമാലിക്കടുത്ത് മറ്റൂരിൽ 23.22 ഏക്കർ വാങ്ങിയിരുന്നു. പദ്ധതി പിന്നീട് ഉപേക്ഷിച്ചെങ്കിലും ഇതടക്കം ഇടപാടുകൾ സഭക്ക് 80 കോടിയിലധികം രൂപയുടെ ബാധ്യത വരുത്തിവെച്ചു. ഇത് തീർക്കാനാണ് കാക്കനാട്, തൃക്കാക്കര, സീപോർട്ട്--എയർപോർട്ട് റോഡ്, മരട് എന്നിവിടങ്ങളിലായി 3.30 ഏക്കർ വിൽക്കാൻ വൈദിക സമിതി തീരുമാനിച്ചത്. ഇതിനായി സഭയുടെ ഫിനാൻസ് ഒാഫിസറായ വൈദികനെ ചുമതലപ്പെടുത്തി. സഭയുമായി അടുത്ത ബന്ധമുള്ളയാൾതന്നെയായിരുന്നു ഇടനിലക്കാരൻ. സെൻറിന് 9.05 ലക്ഷമാണ് പരമാവധി വില നിശ്ചയിച്ചത്. ഒടുവിൽ 27.24 കോടിക്ക് വിൽക്കാൻ ധാരണയായി. എന്നാൽ, രേഖകളിൽ കാണിച്ചത് ഒമ്പത് കോടി മാത്രമാണ്. ഇൗ തുക കിട്ടിയതോടെ അതിരൂപത മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആധാരങ്ങളിൽ ഒപ്പിട്ടുനൽകുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സ്ഥലം വാങ്ങിയവർ ബാക്കി തുക നൽകിയില്ല. രേഖകളിൽ കാണിച്ച തുക കിട്ടിയ സ്ഥിതിക്ക് ബാക്കി ആവശ്യപ്പെടാനും കഴിയാത്ത അവസ്ഥയാണ്. സെൻറിന് 40 ലക്ഷം വരെ വിലവരുന്ന സ്ഥലം തുച്ഛ വിലയ്ക്ക് വിറ്റതുവഴി നൂറുകോടിയുടെ ക്രമക്കേട് നടന്നെന്നാണ് ആരോപണം. ഇടപാടിൽ അഴിമതിയുണ്ടെന്ന് കാണിച്ച് വിവിധ കോണുകളിൽനിന്ന് പരാതി ലഭിച്ചതോടെ ആർച് ബിഷപ്പിെൻറ നിർദേശപ്രകാരമാണ് ആറംഗ അന്വേഷണ കമീഷനെ നിയോഗിച്ചത്. ഇതിന് പിന്നാലെ നടന്ന വൈദികരുടെ യോഗത്തിൽ വിഷയം രൂക്ഷമായ തർക്കത്തിനിടയാക്കി. യോഗത്തിൽ ആർച് ബിഷപ് പെങ്കടുത്തിരുന്നില്ല. ക്രിസ്മസ് പാതിര കുർബാനയിൽനിന്നും ഇദ്ദേഹം വിട്ടുനിന്നു. അതേസമയം നികുതി വെട്ടിപ്പിനെക്കുറിച്ചും സഭാനേതൃത്വത്തിെൻറ നിയമവിരുദ്ധ ഇടപാടുകളെക്കുറിച്ചും സർക്കാറും അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും സഭയിലെ അൽമായ സംഘടനയായ ഒാപൺ ചർച്ച് മൂവ്മെൻറിെൻറ ചെയർമാൻ റെജി നെള്ളാനി പറഞ്ഞു. അന്തിമറിപ്പോർട്ടിന് ശേഷം നടപടി -രൂപത വക്താവ് കൊച്ചി: ഭൂമി വിൽപനയിൽ നടപടിക്രമം പാലിച്ചിട്ടില്ലെന്നും ഇടപാടുകൾ സുതാര്യമായിരുന്നില്ലെന്നുമാണ് സഭ നിയോഗിച്ച അന്വേഷണ കമീഷെൻറ പ്രാഥമിക റിപ്പോർെട്ടന്ന് എറണാകുളം അങ്കമാലി അതിരൂപത വക്താവ് ഫാ. പോൾ കരേടൻ 'മാധ്യമ'ത്തോട് പറഞ്ഞു. അന്തിമറിപ്പോർട്ട് കിട്ടിയശേഷം റോമിലേക്ക് കൈമാറുകയും അവിടെനിന്നുള്ള നിർദേശങ്ങൾക്ക് അനുസരിച്ച് തുടർനടപടി ഉണ്ടാവുകയും ചെയ്യും. പ്രാഥമിക റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സഭയുടെ ഫിനാൻസ് ഒാഫിസർ, സാമ്പത്തികവിഭാഗം ഡയറക്ടർ ജനറൽ എന്നിവരുടെ അധികാരങ്ങൾ താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. സഭക്കുള്ളിൽനിന്ന് ആരും മാർപാപ്പക്ക് പരാതി നൽകിയിട്ടില്ലെന്നും പുറത്തുനിന്ന് പരാതി അയച്ചിട്ടുണ്ടോ എന്ന് അറിയില്ലെന്നും ഫാ. പോൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story