Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2017 11:12 AM GMT Updated On
date_range 27 April 2017 11:12 AM GMTകുന്നുമ്മക്കരയിൽ ആർ.എം.പി.ഐ പ്രവർത്തകർക്കുനേരെ ആക്രമണം
text_fieldsbookmark_border
വടകര: കുന്നുമ്മക്കരയിൽ രണ്ട് ആർ.എം.പി.ഐ പ്രവർത്തകർക്കുനേരെ ആക്രമണം. ഓർക്കാട്ടേരിയിൽ ടി.പി. ചന്ദ്രശേഖരൻ രക്തസാക്ഷി ദിനാചരണത്തിെൻറ ഭാഗമായുള്ള പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഓർക്കാട്ടേരിയിൽ ആർ.എം.പി.ഐ നേതൃത്വത്തിൽ ഹർത്താലാചരിച്ചു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് ആർ.എം.പി.ഐ പ്രവർത്തകർക്കു നേരെയാണ് ആക്രമണം നടന്നത്. വിദേശത്തുനിന്ന് രണ്ടാഴ്ച മുമ്പ് നാട്ടിലെത്തിയ കുന്നുമ്മക്കര പാലയാട്ടുകുനി വിഷ്ണു, സുഹൃത്ത് കാവിൽ ഗണേശൻ എന്നിവരെയാണ് ബൈക്ക് തടഞ്ഞ് ആക്രമിച്ചത്. ആക്രമണങ്ങൾക്ക് പിന്നിൽ സി.പി.എം ആണെന്ന് ആർ.എം.പി.ഐ ആരോപിച്ചു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് ആക്രമണം നടന്നത്. ബൈക്കുകളിലായെത്തിയ ആറുപേർ ഇവർ സഞ്ചരിച്ച ബൈക്ക് തടഞ്ഞ് ഇരുമ്പുദണ്ഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. വിഷ്ണുവിെൻറ ഇരുകാലുകൾക്കും മുറിവേറ്റു. സാമൂഹിക മാധ്യമങ്ങളിൽ നടത്തിയ അഭിപ്രായ പ്രകടനത്തിനുള്ള പ്രതികാരമായാണ് മർദനമെന്ന് പറയുന്നു. വിഷ്ണുവിനെ വടകര ഗവ. ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗണേശൻ പ്രാഥമിക ചികിത്സക്ക് വിധേയനായി. ടി.പി രക്തസാക്ഷി ദിനാചരണം അലങ്കോലമാക്കാനുള്ള സി.പി.എം ശ്രമത്തെ ചെറുത്തുതോൽപിക്കുമെന്ന് ആർ.എം.പി.ഐ ഒഞ്ചിയം ഏരിയ കമ്മിറ്റി വാർത്തക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ ദിവസം വടകരയിൽ നടന്ന സെമിനാറിലെ ജനപങ്കാളിത്തം സി.പി.എം നേതൃത്വത്തെ വിറളിപിടിപ്പിച്ചിരിക്കുകയാണെന്നും വാർത്തക്കുറിപ്പിൽ പറയുന്നു. ഓർക്കാട്ടേരിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് സംസ്ഥാന സെക്രട്ടറി എൻ. വേണു, കെ.കെ. രമ, കെ. ചന്ദ്രൻ, ഇ. രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ചോദ്യം ചെയ്തുവരുന്നതായി വടകര ഡിവൈ.എസ്.പി കെ. സുദർശനകുമാർ അറിയിച്ചു. ഒഞ്ചിയം രക്തസാക്ഷി ദിനാചരണം, ടി.പി. രക്തസാക്ഷി ദിനാചരണം എന്നിവ കണക്കിലെടുത്ത് ഒഞ്ചിയം ഏരിയയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. ഒഞ്ചിയം മേഖലയിൽ ആയുധങ്ങൾക്കായി ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story