Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപന്നിയങ്കര മേല്‍പാലം:...

പന്നിയങ്കര മേല്‍പാലം: നിര്‍മാണം പുരോഗമിക്കുന്നു സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയായില്ല

text_fields
bookmark_border
കോഴിക്കോട്: നഗരത്തിന്‍െറ മുഖച്ഛായ മാറ്റുന്ന വികസന പദ്ധതിയായ പന്നിയങ്കര മേല്‍പാല നിര്‍മാണം പുരോഗമിക്കുമ്പോഴും അനുബന്ധ റോഡിനുള്ള സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനായില്ല. വര്‍ഷങ്ങളായി റോഡരികിലെ വ്യാപാരികളെ ഒഴിപ്പിക്കുകയാണ് പ്രധാന വെല്ലുവിളി. ദേശീയപാത വികസനത്തിലുള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ നയം വ്യക്തമാക്കിയ സാഹചര്യത്തില്‍ വ്യാപാരികള്‍ ആശങ്കാകുലരാണ്. അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാതെ സ്ഥലം വിട്ടുകൊടുക്കാനാകില്ളെന്ന നിലപാടിലാണ് കച്ചവടക്കാര്‍. 25 വര്‍ഷത്തിലധികമായി തങ്ങള്‍ ഇവിടെ കച്ചവടം നടത്തിവരുകയാണ്. തുച്ഛമായ സംഖ്യക്കായി സ്ഥലം ഒഴിയാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് ഇവരുടെ നിലപാട്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ കലക്ടറേറ്റില്‍ നടന്നുവരുന്നുണ്ടെങ്കിലും പൂര്‍ത്തിയാക്കാനാകാത്തത് മേല്‍പാലനിര്‍മാണത്തിന് പ്രതിസന്ധിയാകുന്നുണ്ട്. അതേസമയം, സ്ഥലമെടുത്ത ഭാഗത്ത് റോഡിന് വീതി കൂട്ടുന്നുമുണ്ട്. ഈ സ്ഥലം ഏറ്റെടുക്കുന്നതിനായി നേരത്തേ 26 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. മേല്‍പാലത്തിന്‍െറ രണ്ടാംഘട്ടത്തിനുള്ള സ്ഥലമെടുപ്പാണ് പൂര്‍ത്തിയാകാത്തത്. പ്രധാന റോഡിന് ഇരുവശത്തുമായി ഏറെ ഭൂമി ഇനിയും ഏറ്റെടുക്കാനുണ്ട്. നിര്‍മാണം തുടങ്ങിയതു മുതല്‍ ഏറെ യാത്രാക്ളേശമനുഭവിക്കുന്ന പ്രദേശമാണിത്. പണി നടക്കുന്നതിന്‍െറ വശങ്ങളിലൂടെയാണ് വാഹനം തിരിച്ചുവിട്ടത്. ബസ് ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡുകളില്‍ വലിയ കുഴികള്‍ രൂപപ്പെട്ടത് ദുരിതം ഇരട്ടിയാക്കുന്നു. ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കി മേല്‍പാലത്തിന്‍െറ മുഴുവന്‍ പണിയും പൂര്‍ത്തീകരിക്കാന്‍ ആറു മാസമെങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. അത്രയും കാലയളവുകൂടി ഇതുവഴിയുള്ള ഗതാഗതം ദുഷ്കരമാവും. പാലത്തിന്‍െറ ഒന്നാം ഘട്ടമായ കല്ലായ് മുതല്‍ ചക്കുംകടവ് വരെയുള്ള ഭാഗം മാത്രമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. പന്നിയങ്കര ഗേറ്റിനടുത്തുനിന്ന് പാലത്തിന്‍െറ ശരിയായ രൂപരേഖ ‘T’ ആകൃതിയിലാണ്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍െറ മേല്‍നോട്ടത്തിലാണ് പന്നിയങ്കര മേല്‍പാലത്തിന്‍െറ നിര്‍മാണം. മോണോറെയില്‍ പദ്ധതിയുടെ ഭാഗമെന്ന നിലയിലായിരുന്നു പദ്ധതി അവര്‍ ഏറ്റെടുത്തത്. എന്നാല്‍, മോണോ റെയില്‍ പദ്ധതി ഉപേക്ഷിക്കുകയും പകരം ലൈറ്റ് മെട്രോ പദ്ധതി നിര്‍ദേശിക്കുകയുമായിരുന്നു. പിന്നീട് പ്രദേശവാസികളുടെ ചിരകാലാഭിലാഷമായ പാലത്തിന്‍െറ നിര്‍മാണപ്രവൃത്തികളുമായി മുന്നോട്ടുപോവുകയായിരുന്നു. 1991 മുതല്‍ കോഴിക്കോട് കോര്‍പറേഷനും പന്നിയങ്കര വികസനസമിതിയും രാഷ്ട്രീയകക്ഷികളും ഈ ആവശ്യവുമായി റെയില്‍വേയെ സമീപിച്ചിരുന്നു. റെയിലിന് പടിഞ്ഞാറുള്ള ജനങ്ങളുടെ യാത്രാക്ളേശം ഒഴിവാക്കാനുള്ള ശാശ്വതപരിഹാരമാണ് ഈ മേല്‍പാലം. തുടക്കത്തില്‍ മരാമത്ത് വകുപ്പ് ‘L’ ആകൃതിയിലാണ് മേല്‍പാലം രൂപകല്‍പന ചെയ്തത്. പിന്നീടാണ് ഇതില്‍ മാറ്റംവരുത്തിയത്. നടപടികളെല്ലാം പൂര്‍ത്തിയാക്കി ഈ വര്‍ഷം അവസാനത്തോടെയെങ്കിലും മേല്‍പാലം യാഥാര്‍ഥ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതരും പ്രദേശവാസികളും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story