Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിശ്വാസികള്‍ ഒരുങ്ങി, ...

വിശ്വാസികള്‍ ഒരുങ്ങി, റമദാനെ വരവേല്‍ക്കാന്‍

text_fields
bookmark_border
കോഴിക്കോട്: വ്രതപുണ്യത്തിന്‍െറ മുപ്പത് ദിനരാത്രങ്ങളെ വരവേല്‍ക്കാന്‍ വിശ്വാസികളുടെ മനസ്സും ഭവനങ്ങളും ഒരുങ്ങി. മാനത്ത് റമദാന്‍പിറ തെളിയാന്‍ ഇനി ദിനരാത്രങ്ങള്‍ മാത്രം. പുണ്യമാസത്തെ സ്വാഗതം ചെയ്യാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് നഗരത്തിലെ പള്ളികളും മുസ്ലിം വീടുകളും. മനസ്സിനെയും ശരീരത്തെയും ഒരുപോലെ ശുദ്ധീകരിച്ച് പുണ്യങ്ങളുടെ പാതയിലൂടെ സഞ്ചരിക്കുന്ന മാസമാണ് റമദാന്‍. അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതോടൊപ്പം ആത്മനിയന്ത്രണവും പ്രധാനമാണ്. ദൈവഭവനങ്ങളില്‍ പ്രാര്‍ഥിക്കാനും നോമ്പുതുറക്കാനും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുന്നതിന്‍െറ തിരക്കിലാണ് നാടെങ്ങും. പള്ളിക്കകവും മിനാരവും ചുമരുകളുമെല്ലാം കഴുകി വൃത്തിയാക്കിയും പെയിന്‍റടിച്ചും പുതുമോടി വരുത്തുന്നുണ്ട്. അറ്റകുറ്റപ്പണികളും ദ്രുതഗതിയില്‍ തീര്‍ക്കുന്നുണ്ട്. നോമ്പുതുറക്ക് സൗകര്യമൊരുക്കാന്‍ പള്ളിയുടെ പരിസരങ്ങളും ഒരുങ്ങിക്കഴിഞ്ഞു. പള്ളിയുടെ മുറ്റത്തും പരിസരത്തും പന്തലിട്ടാണ് നോമ്പുതുറക്കുന്ന വിശ്വാസികള്‍ക്കുള്ള ഭക്ഷണം ഒരുക്കിവെക്കുക. പ്രാര്‍ഥനയോടൊപ്പം മതപഠനക്ളാസുകളും ഖുര്‍ആന്‍ ക്ളാസുകളുമായി റമദാനില്‍ പള്ളികള്‍ ഏറെ സജീവമാവും. നോമ്പുകാലം പ്രമാണിച്ച് വീടുകള്‍ വൃത്തിയാക്കുന്നതിന്‍െറ തിരക്കിലാണ് സ്ത്രീകള്‍. പഴയ വീട്ടുപകരണങ്ങളുള്‍പ്പെടെ കഴുകിമിനുക്കിയും പുതിയവ വാങ്ങിയും വീടിനകവും പുറവും പെയിന്‍റ് ചെയ്ത് ഭംഗികൂട്ടിയും തിരക്കിലമര്‍ന്നിരിക്കുകയാണ് വിശ്വാസികളുടെ ഭവനങ്ങള്‍. നനച്ചുകുളി എന്നാണ് റമദാന് വീടൊരുക്കുന്ന പ്രക്രിയ അറിയപ്പെടുന്നത്. വിശ്വാസികളുടെ മനസ്സുപോലെ ചുറ്റുപാടും ശുദ്ധിയായിരിക്കണമെന്ന സങ്കല്‍പത്തിലാണ് ഇങ്ങനെ ചെയ്യുന്നത്. വീടൊരുക്കുന്നതോടൊപ്പം അടുക്കളയിലും ഒരുമാസത്തേക്കാവശ്യമായ ഭക്ഷണപദാര്‍ഥങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ധാന്യങ്ങളും മസാലപ്പൊടികളും തുടങ്ങി എല്ലാം കലവറയില്‍ നിറക്കുന്ന തിരക്കിലാണ് വീട്ടുകാര്‍. നോമ്പുതുറക്കാവശ്യമായ പഴങ്ങള്‍ എത്തിച്ച് പഴവിപണിയും സജീവമായിട്ടുണ്ട്. നോമ്പുതുറക്ക് മധുരം കൂട്ടാന്‍ പലതരത്തിലെ ഈത്തപ്പഴങ്ങളും വിപണിയിലത്തെി. റമദാനില്‍ ദാനധര്‍മങ്ങള്‍ക്ക് മറ്റുകാലങ്ങളെക്കാള്‍ പുണ്യം വര്‍ധിക്കും. അതുകൊണ്ടുതന്നെ നാട്ടിലെങ്ങും റമദാന്‍ കിറ്റുകളും ഇഫ്താര്‍ വിരുന്നുകളും സംഘടിപ്പിക്കാന്‍ വ്യക്തികളും സംഘടനകളും പ്രവാസികളും ഒരുക്കം തുടങ്ങിയിട്ടുണ്ട്. റമദാന്‍പിറ തെളിഞ്ഞാല്‍ വ്രതാനുഷ്ഠാനത്തോടൊപ്പം വിശ്വാസികളുടെ മനസ്സുകളിലും ഭവനങ്ങളിലും പ്രാര്‍ഥനയുടെ ഈണം കേള്‍ക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story