Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകളിമണ്ണ്...

കളിമണ്ണ് ലഭിക്കുന്നില്ല; ഓട് വ്യവസായം പ്രതിസന്ധിയില്‍

text_fields
bookmark_border
കോഴിക്കോട്: കളിമണ്ണ് വേണ്ടത്ര ലഭ്യമല്ലാത്തതിനാല്‍ ഓട്, ഇഷ്ടിക വ്യവസായങ്ങള്‍ പ്രതിസന്ധിയില്‍. കുറേകാലമായി കളിമണ്ണ് ലഭ്യമാക്കാന്‍ അധികൃതര്‍ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ളെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. കേരളത്തിലെ എല്ലാ ജില്ലയിലും കളിമണ്ണ് നിക്ഷേപമുണ്ടെന്ന് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് നേരത്തേ നടത്തിയ സര്‍വേയില്‍ കണ്ടത്തെിയിരുന്നു. യാതൊരുവിധ മലിനീകരണവും സൃഷ്ടിക്കാത്ത വ്യവസായമായതിനാല്‍ കേന്ദ്ര പരിസ്ഥിതി വകുപ്പിന്‍െറ ക്ളിയറന്‍സ് ലഭിക്കാനും വലിയ പ്രയാസമില്ല. എന്നാല്‍, ജില്ല ഭരണാധികാരികള്‍ എന്‍.ഒ.സി നല്‍കുന്നില്ലത്രെ. ഇതാണ് കളിമണ്ണെടുക്കുന്നതിന് മിക്കപ്പോഴും തടസ്സമാകുന്നത്. കളിമണ്ണ് എടുത്ത കുഴികളില്‍ ചെമ്മണ്ണ് നിറക്കുകയും അതിനുമുകളില്‍ ഖനന സമയത്തുള്ള മേല്‍മണ്ണുതന്നെ പരത്തുകയുമാണ് കഴിഞ്ഞ എട്ടുവര്‍ഷമായി ചെയ്തുവരുന്നത്. ഇങ്ങനെ വരുമ്പോള്‍ മണ്ണെടുപ്പ് കൃഷിയെ ബാധിക്കില്ളെന്നും ഇവര്‍ പറയുന്നു. ഇത്തരത്തില്‍ മണ്ണെടുക്കുമ്പോള്‍ സര്‍ക്കാറിലേക്കുള്ള റോയല്‍റ്റിക്ക് പുറമെ കളിമണ്ണ് എടുത്ത കുഴി ചെമ്മണ്ണിട്ട് മൂടുന്നതിനുള്ള ഉറപ്പിലേക്കായി കമ്പനികള്‍ ബാങ്ക് ഗ്യാരണ്ടിയും നല്‍കുന്നുണ്ട് എന്ന് ഇവര്‍ പറയുന്നു. ആവശ്യത്തിന് കളിമണ്ണ് ലഭിക്കാത്തതിനാലും മറ്റും നിരവധി സ്ഥാപനങ്ങളാണ് ഫറോക്ക് മേഖലയില്‍ മാത്രം അടച്ചുപൂട്ടിയത്. കേരള ടൈലറി, കേരള സെറാമിക്സ് ആന്‍ഡ് ടൈല്‍സ്, സ്വദേശി ടൈല്‍ വര്‍ക്സ്, ഭാരത് ടൈല്‍ വര്‍ക്സ്, പുതിയറ ടൈല്‍സ് തുടങ്ങിയവയാണ് പൂട്ടിയ പ്രമുഖ സ്ഥാപനങ്ങള്‍. ഫറോക്ക് മേഖലയില്‍തന്നെ നൂറ് മുതല്‍ അഞ്ഞൂറുവരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളുണ്ട്. വേണ്ടത്ര കളിമണ്ണ് ലഭിക്കാത്തതിനാല്‍ മിക്കതും ഉല്‍പാദനം കുറയ്ക്കേണ്ട അവസ്ഥയിലാണെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു. നേരത്തേ കര്‍ണാടകയില്‍നിന്നും മറ്റും വലിയ കണ്ടെയ്നറുകളില്‍ മണ്ണ് എത്തിച്ചിരുന്നെങ്കിലും ഇതിന് വന്‍ തുക ചെലവാകുന്നതും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. 1995 മുതല്‍ 2005 വരെ ഓടിന് വലിയ ഡിമാന്‍റായിരുന്നു. അക്കാലത്ത് വീടിന്‍െറ മേല്‍ക്കൂരക്ക് മിക്കവരും ഉപയോഗിച്ചത് ഓടായിരുന്നു. 2006 മുതല്‍ വീടുകളുടെ മേല്‍ക്കൂര ചരിച്ച് വാര്‍ത്ത് തണുപ്പിനും ചോര്‍ച്ച തടയാനുമായി ഓട് മേഞ്ഞിരുന്നു. ഇത് മേഖലക്ക് വലിയ ഗുണമായിരുന്നു. എന്നാല്‍, കെട്ടിടങ്ങള്‍ ചരിച്ച് വാര്‍ക്കുന്നതും ഓട് മേയുന്നതും ഏതാണ്ട് നിലച്ചു. ഇത് വിപണനരംഗത്ത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ചൈനയില്‍നിന്ന് കുറഞ്ഞ വിലക്ക് യാതൊരു നിയന്ത്രണവുമില്ലാതെ സെറാമിക് ഓടുകള്‍ എത്തുന്നതും വലിയ ഭീഷണിയാണ്. മാത്രമല്ല മേല്‍ക്കൂരക്ക് തകര ഷീറ്റുകള്‍ ഉപയോഗിക്കുന്നത് കൂടിയതും തിരിച്ചടിയായിട്ടുണ്ട്. കളിമണ്ണ് ലഭ്യത ഉറപ്പാക്കാനായി നേരത്തേ കേരള ഓട് സംരക്ഷണസമിതി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ കൃഷി, വ്യവസായം, റവന്യൂ, പഞ്ചായത്ത് എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് യോഗം ചേര്‍ന്ന് തീരുമാനം കൈക്കൊള്ളാമെന്നാണ് അറിയിച്ചത്. എന്നാലിക്കാര്യത്തില്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല. സംസ്ഥാനത്ത് ഇരുന്നൂറോളം വരുന്ന ഓട്, ഇഷ്ടിക കമ്പനികളിലായി ഒരുലക്ഷത്തോളം പേരാണ് ജോലിചെയ്യുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story